ജോളി ജോണ്‍സണ് നല്‍കിയ സിലിയുടെ ആ 40 പവന്‍ സ്വര്‍ണ്ണം എവിടെ; ഒടുവില്‍ ഉത്തരം കണ്ടെത്തി പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരില്‍ അഞ്ചാമതായി കൊല്ലപ്പെട്ട സിലിയുടെ 40 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ 40 പവനോളം സ്വര്‍ണ്ണവും ഇത് കൂടാതെ രണ്ട് മക്കള്‍ക്കായി നല്‍കിയ സ്വര്‍ണ്ണവും സിലിയുടെ കൈവശമുണ്ടായിരുന്നു. ഇവയായിരുന്നു കാണാതായത്.
ഇവയെല്ലാം സിലി ഉപയോഗിച്ചുകൊണ്ടിരുന്ന സ്വര്‍ണ്ണമായിരുന്നുവെന്നും ഇവയൊന്നും വിറ്റിട്ടില്ലെന്നും സാമ്പത്തി പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയതോടെ സ്വര്‍ണ്ണം എവിടേയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ആ അന്വേഷണത്തില്‍ വിജയം കണ്ടിരിക്കുകയാണ് പോലീസ് ഇപ്പോള്‍ .. വിശദാംശങ്ങള്‍ ഇങ്ങനെ..

സിലിയുടെ മരണത്തിന് ശേഷം
സിലിയുടെ മരണത്തിന് ഒരാഴ്ച്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് ആഭരണങ്ങള്‍ വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും ആഭരണങ്ങളെല്ലാം സിലി ഭണ്ഡാരത്തില്‍ ഇട്ടുവെന്നുമാണ് പറഞ്ഞത്. സിലി തന്നെ അറിയിക്കാതെ അങ്ങനെ ചെയ്യില്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ തന്‍റെ വാദത്തില്‍ ഷാജു ഉറച്ചു നില്‍ക്കുകയായിരുന്നു.
Recommended Video

ഷാജുവിനെ ഏല്‍പ്പിച്ചിരുന്നു
സിലി മരിച്ച ദിവസം ആഭരണങ്ങളണിഞ്ഞ് പൊന്നാമ്മറ്റം കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ എത്തിയത്. സിലിയുടെ മരണ ശേഷം ഓമശ്ശേരി ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു കഴിഞ്ഞ് നഴ്സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചിരുന്നു.

ജോളിയെ ഏല്‍പ്പിച്ചു
സ്വര്‍ണ്ണാഭരണങ്ങള്‍ ഭണ്ഡാരത്തിലിടാതിരുന്ന ഷാജു വിവാഹ ശേഷം അത് ജോളിയെ ഏല്‍പ്പിച്ചു. പോലീസ് അന്വേഷിച്ചപ്പോള്‍ ഈ സ്വര്‍ണ്ണങ്ങള്‍ ഷാജുവിനെ തന്നെ ഏല്‍പ്പിച്ചെന്നായിരുന്നു ജോളി ആദ്യം മൊഴി നല്‍കിയിരുന്നത്. പിന്നീട് ഈ സ്വര്‍ണ്ണം ജോളി സുഹൃത്തായ ജോണ്‍സണ് നല്‍കിയെന്ന് പോലീസ് കണ്ടെത്തി.

മാലയും വളയും തിരിച്ചറിഞ്ഞു
കഴിഞ്ഞ ദിവസം ജോണ്‍സണെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. സിലിയുടെ മരണശേഷം ജോളി ഏല്‍പ്പിച്ച ഏട്ടേകാല്‍ പവന്‍ സ്വര്‍ണ്ണം ജോണ്‍സണ്‍ ഇന്നലെ അന്വേഷണ സംഘത്തിന് കൈമാറി. ഇതില്‍ മാലയും വളയും സിലിയുടേതാണെന്ന് സഹോദരനും മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞു.

സിലിയുടെ സ്വര്‍ണ്ണവും
സ്വര്‍ണ്ണങ്ങള്‍ പുതുപ്പാടി സഹകരണബാങ്ക് അടക്കമുള്ള സ്ഥലങ്ങളില്‍ പണയം വെച്ചിട്ടുണ്ടെന്നും ജോണ്‍സണ്‍ മൊഴി നല്‍കി. 1.20 ലക്ഷം രൂപക്കാണ് ജോണ്‍സണ്‍ സ്വർണ്ണം പണയം വെച്ചത്. ജോളി തന്ന സ്വര്‍ണ്ണങ്ങളില്‍ സിലിയുടെ സ്വര്‍ണ്ണവും ഉണ്ടാവാമെന്നും ജോണ്‍സണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

നിര്‍ണ്ണായകമായ വിവരങ്ങള്‍
ഇന്നലെ വടകര തീരദേശ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ ജോണ്‍സണ്‍ പോലീസിന് കൈമാറിയത്. സ്വര്‍ണ്ണാഭാരണങ്ങള്‍ ഏല്‍പ്പിക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതിനാല്‍ സിലിയുടെ സഹോദരന്‍ സിജോ, സഹോദരി, സിജോയുടെ ഭാര്യ എന്നിവരെ പോലീസ് ഇവിടേക്ക് വിളിച്ചുവരുത്തിയിരുന്നു.

കൈമാറാന്‍ സാധിച്ചില്ല
സ്വര്‍ണ്ണാഭരണങ്ങള്‍ സിലിയുടേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ കൊലക്കേസില്‍ നിര്‍ണ്ണായക തെളിവായി ഈ ആഭരണങ്ങള്‍ മാറും. പണയം വെച്ച സ്വര്‍ണ്ണം ബാങ്കില്‍ നിന്ന് തിരികെയെടുത്ത് കയ്യില്‍ സൂക്ഷിച്ചിരുന്നെങ്കിലും ജോളിയുടെ അറസ്റ്റുണ്ടായിരുന്നതിനാല്‍ കൈമാറാന്‍ സാധിച്ചിരുന്നില്ലെന്നും ജോണ്‍സണ്‍ നേരത്തെ പോലീസിനെ അറിയിച്ചിരുന്നു.

ആല്‍ഫൈന്‍ വധത്തില്‍
അതേസമയം, സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയെന്ന കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയില്‍ അപേക്ഷ നല്‍കും.

ഭക്ഷണത്തിൽ സയനൈഡ്
ആൽഫൈന് നൽകിയ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷാജുവിന്റെയും സിലിയുടെയും മൂത്ത മകന്റെ ആദ്യകുർബാന ദിവസം കുട്ടിക്ക് നൽകാൻ എടുത്തുവച്ച ബ്രഡ്ഡിൽ സയനൈഡ് കലർത്തിയായിരുന്നു കൊലപാതകം.

ബ്രഡ്ഡിൽ
കുട്ടിക്ക് നൽകാൻ ബ്രഡ് എടുത്തുവെയ്‌ക്കുന്നത് ജോളി ശ്രദ്ധിച്ചിരുന്നു. ഭക്ഷണം എടുത്തുവച്ചശേഷം ആനി കുട്ടിയെ എടുക്കാനായി മുറിയിലേക്ക് പോയി. ബാഗിൽ സൂക്ഷിച്ച സയനൈഡ് ഈ സമയത്ത് ബ്രഡ്ഡിൽ ചേർത്തു. ഇതറിയാത്ത ആൻസി ബ്രഡ് കുട്ടിക്ക് നൽകുകയും മരണം സംഭവിക്കുകയും ചെയ്‌തതായി ജോളി സമ്മതിച്ചിരുന്നു.

കസ്റ്റഡി കാലാവധി
അതേസമയം, സിലി വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജോളിയ കോടതിയില്‍ ഹാജരാക്കും. ജോളീയെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം. ഷാജുവിനെയും പിതാവ് സഖറിയാസിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും..












Click it and Unblock the Notifications