കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു, ജോളിയെ പൂട്ടാന്‍ എത്തുക മോഹന്‍ലാല്‍, ആരാകും ജോളി?
Recommended Video
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. 17 വര്‍ഷത്തിന് ശേഷമാണ് പ്രതിയായ ജോളി പോലീസ് വലയിലായത്. ജോളിയെ കുടുക്കിയ പോലീസ് സംഘത്തിന് വന്‍ കയ്യടികള്‍ ലഭിക്കുന്നുണ്ട്. ജോളിയേയും ജോളിയെ കുരുക്കിയ പോലീസ് സംഘത്തേയും ഇനി വെള്ളിത്തിരയിലും കാണാം. കൂടത്തായി കൊലപാതക പരമ്പര സിനിമയാകാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ എത്തുക മോഹന്‍ലാല്‍ ആയിരിക്കും. കൂടത്തായി കേസ് സിനിമയാകുന്ന വിവരം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് പുറത്ത് വിട്ടത്. വില്ലൻ കഥാപാത്രമായ ജോളിയായി ആരെത്തും എന്നത് പുറത്ത് വിട്ടിട്ടില്ല.

'ജോളി' സിനിമയിലേക്ക്
കൊലപാതകങ്ങൾ പശ്ചാത്തലമാക്കി നിരവധി സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ പലതും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളളവയും ആയിരുന്നു. ആ നിരയിലേക്കാണ് കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കിയുളള സിനിമയും വരുന്നത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഒരു കുറ്റാന്വേഷണ ത്രില്ലർ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെജി സൈമണായിട്ടാണോ മോഹന്‍ലാല്‍ എത്തുക എന്നത് അറിയേണ്ടതുണ്ട്.

ആരാകും ജോളി?
ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ആരായിരിക്കും എന്ന വിവരം പുറത്ത് വന്നിട്ടില്ല. പ്രധാന കഥാപാത്രമായ ജോളിയായി ആരെത്തും എന്നതും സര്‍പ്രൈസാണ്.
മോഹന്‍ലാലിനൊപ്പം മറ്റാരൊക്കെ ചിത്രത്തിലുണ്ടാകും എന്നുളള വിവരവും പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. ഫെബ്രുവരിയോടെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ഒരു കുറ്റാന്വേഷണ കഥയ്ക്ക് പകരമായാണ് കൂടത്തായി സിനിമയാക്കുന്നത് എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ഇനിയിപ്പോ എന്ത് ചെയ്യും ?
അതേസമയം കൂടത്തായി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ സിനിമ പ്രഖ്യാപിച്ച നടി ഡിനി ഡാനിയലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. കൂടത്തായി എന്ന പേരിലാണ് സിനിമ ആസൂത്രണം ചെയ്തിരുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. വാര്‍ത്ത കണ്ട് ഞെട്ടിയെന്നും ഇനിയിപ്പോ എന്ത് ചെയ്യും എന്നും ഡിനി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ജോളിയുടെ വേഷത്തില്‍ ഡിനി എത്തുന്ന ചിത്രത്തിന്റെ സംവിധായകൻ റോണെക്‌സ് ഫിലിപ്പ് ആണ്.

അഭയ കേസുമായി ക്രൈംഫയൽ
കൊലപാതകങ്ങള്‍ അടക്കമുളള യഥാര്‍ത്ഥ സംഭവങ്ങളെ ഇതിന് മുന്‍പും മലയാള സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. കുപ്രസിദ്ധമായ സിസ്റ്റര്‍ അഭയ കൊലക്കേസിനെ അടിസ്ഥാനമാക്കിയാണ് കെ മധു ക്രൈം ഫയല്‍ എന്ന പേരിലുളള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഒരുക്കിയത്. ക്രൈസ്തവ സഭകളില്‍ നിന്നടക്കം വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന ചിത്രം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനായ ചിത്രത്തിൽ സംഗീതയാണ് സിസ്റ്റർ അഭയയുടെ വേഷത്തിലെത്തിയത്.

ഒരു സിബിഐ ഡയറിക്കുറിപ്പ്
കെ മധുവിന്റെ തന്റെ 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രവും യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. പൊലക്കുളം കേസുമായി ഈ സിനിമയ്ക്ക് സാമ്യതകളുണ്ട്. അന്ന് കേസ് തെളിയിക്കുന്നതിന് വേണ്ടി പോലീസ് സംഘം ഡമ്മി ഉപയോഗിച്ച് പരീക്ഷണം നടത്തിയത് അടക്കം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. മറ്റ് സേതുരാമയ്യര്‍ കഥകളും പല യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയവയാണ്.

ടിപി 51
കേരളത്തില്‍ സിപിഎമ്മിനെ വേട്ടയാടുന്ന ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിനെ അടിസ്ഥാനപ്പെടുത്തിയും സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. ടിപി 51 എന്ന സിനിമ വന്‍ വിവാദമായിരുന്നു. സിനിമ പുറത്തിറക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും എതിരെ ഇടത് പക്ഷ അനുകൂലികള്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. നക്‌സല്‍ വര്‍ഗീസ് കൊലപാതകത്തെ അടിസ്ഥാനമാക്കി മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവും സൂര്യനെല്ലി പെണ്‍വാണിഭക്കേസിന്റെ പശ്ചാത്തലത്തില്‍ ലാല്‍ ജോസ് ഒരുക്കിയ അച്ഛനുറങ്ങാത്ത വീടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.
ഫേസ്ബുക്ക് പോസ്റ്റ്
നടി ഡിനി ഡാനിയലിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications