രാത്രി വൈകിയും ജോളിയുമായെത്തി പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ്; അടുക്കളയിൽ നിന്നും കുപ്പി കണ്ടെത്തി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫുമായി പോലീസ് പൊന്നാമറ്റം വീട്ടിൽ രാത്രി വൈകിയും തെളിവെടുപ്പ് നടത്തുന്നു. രാത്രി 9 മണിയോടെ ഫോറൻസിക് സംഘമെത്തി വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോളിയുമായി പോലീസ് പൊന്നാമറ്റം വീട്ടിൽ എത്തിയത്. കൂട്ടക്കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നൽകിയതിനെ തുടർന്നാണ് തെളിവെടുപ്പ് നടത്തുന്നത്.
വീട്ടിലെ അടുക്കളയിൽ നിന്നും ഒരു കുപ്പി കണ്ടെത്തിയതായാണ് സൂചന. എന്നാൽ ഇത് സയനൈഡ് ആണോയെന്ന കാര്യം വ്യക്തമല്ല. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരു. ഫോറൻസിക് വിദഗ്ധർ ഒരു മണിക്കൂറിലേറെ പൊന്നാമറ്റം വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ജോളിയെ ഇവിടേക്ക് കൊണ്ടുവന്നത്. ആറു പേരെയും കൊലപ്പെടുത്തിയ രീതി, വിഷം ഉപയോഗിച്ച രീതി തുടങ്ങിയ കാര്യങ്ങൾ അന്വേഷണസംഘം ഫോറൻസിക് സംഘം ചോദിച്ചറിഞ്ഞു.

തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ട് ആറ് മണിവരെ പോലീസ് ജോളിയെ ചോദ്യം ചെയ്തിരുന്നു. ജോളിയുടെ ഭർത്താവ് ഷാജു, പിതാവ് സക്കറിയ എന്നിവരെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു. പത്ത് മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ ഇടുക്കിയിലെത്തി ജോളിയുടെ കുടുംബാംഗങ്ങളിൽ നിന്നും ജ്യോത്സ്യൻ കൃഷ്ണകുമാറിൽ നിന്നു മൊഴിയെടുത്തിട്ടുണ്ട്. മറ്റന്നാൾ ജോളിയുടെ കസറ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം സയനൈഡിന്റെ കാലപ്പഴക്കം അന്വേഷണത്തിന് തടസ്സമാകില്ലെന്ന് അന്വേഷണ സംഘത്തിലെ സാങ്കേതിക വിഭാഗത്തിന് നേതൃത്വം നൽകുന്ന എസ്പി ദിവ്യ പി ഗോപിനാഥ് വ്യക്തമാക്കി. വിഷത്തിന്റെ സാന്നിധ്യം കണ്ടെത്താനാകും. എന്നാൽ പോസ്റ്റ്മോർട്ടം നടക്കാത്തതിനാൽ വ്യത്യസ്തമായ ചില മാർഗങ്ങൾ തേടേണ്ടി വരുമെന്നും എസ്പി വ്യക്തമാക്കി.












Click it and Unblock the Notifications