ജോളി സഹായം അഭ്യര്‍ഥിച്ച് ജയിലില്‍ നിന്ന് വിളിച്ചു; അന്വേഷണ രീതി മാറ്റി പോലീസ്, വന്‍ സംഘം
കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളി സഹായം തേടി ബന്ധുക്കളെ വിളിച്ചു. ജയില്‍ തടവുകാര്‍ക്കുള്ള ഫോണില്‍ നിന്നാണ് വിളിച്ചത്. അനുകൂലമായി ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണം വിപുലപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ കൂടുതല്‍ വേണ്ടിവരുമെന്നതും വിശദമായ അന്വേഷണം വേണമെന്നതുമാണ് അന്വേഷണ സംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പെടുത്താന്‍ കാരണം.
ആറ് മരണങ്ങളാണ് പോലീസ് സംശയത്തിലുള്ളത്. ഓരോ സംഭങ്ങള്‍ക്കും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. അതേസമയം, മാനസിക അസ്വാസ്ഥ്യം കാണിക്കുന്നതിനാല്‍ ജോളിയെ നിരീക്ഷിക്കാന്‍ പ്രത്യേകം ഒരാളെ ജയിലില്‍ നിയോഗിച്ചിട്ടുണ്ട്. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

സഹായം തേടി ജോളി
സഹായം തേടി ജോളി വിളിച്ചത് സഹോദരന്‍ നോബിയെ ആണ് വിളിച്ചത്. വസ്ത്രങ്ങള്‍ എത്തിച്ചുതരണം എന്നാവശ്യപ്പെട്ടു. എന്നാല്‍ അനുകൂലമായി സഹോദരന്‍ പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ ജോളിക്ക് അനുകൂലമായി പ്രതികരിക്കാന്‍ കുടുംബം തയ്യാറായിട്ടില്ല.

അന്വേഷണ സംഘം വിപുലമാക്കും
അന്വേഷണ സംഘം വിപുലമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മികച്ച ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തും. കേസുകള്‍ക്ക് ഏറെ പഴക്കമുണ്ട് എന്നതാണ് പോലീസിനെ തെളിവ് ശേഖരിക്കുന്നതില്‍ കുഴക്കുന്നത്. രാജ്യത്തെ പ്രധാന ലാബുകളുടെ സഹായം തേടും. ആവശ്യം വന്നാല്‍ വിദേശ ലാബുകളെയും സമീപിക്കാനാണ് പോലീസ് തീരുമാനം.

നിയമോപദേശം തേടി
നിലവില്‍ ഒരു ദുരൂഹ മരണമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാക്കി കേസുകള്‍ ഏത് രീതിയില്‍ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഓരോ മരണങ്ങളും പ്രത്യേകം കേസുകളായി രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത. നിയമോപദേശം ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

മാനസിക അസ്വാസ്ഥ്യം
ജോളി ജയിലില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയെ നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥയെ നിയോഗിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ജോളിക്ക് വൈദ്യ പരിശോധന നടത്തിയിരുന്നു. കേസ് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്
ആറ് കൊലപാതകങ്ങള്‍ക്ക് പിന്നിലും ജോളിയുടെ കരങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പോലീസ് പറയുന്നു. കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തട്ടാറാക്കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനാണ് പോലീസ് തീരുമാനം.

ഇന്ന് മൊഴിയെടുത്തത്
ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയും മകളും മരിച്ചിട്ടുണ്ട്. സിലിയുടെ ബന്ധുക്കളെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. സഹോദരന്‍ സിജു, സഹോദരി, അമ്മാവന്‍ എന്നിവരെല്ലാം പോലീസില്‍ മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

റോയിയെ വിളിപ്പിക്കും
ജോളിയുടെ നീക്കങ്ങള്‍ പൊളിയാന്‍ കാരണം ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദന്‍ റോജോ നടത്തിയ അന്വേഷണമാണ്. ഇദ്ദേഹത്തെ വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്‍ഐടിയില്‍ ജോളിക്ക് ജോലിയില്ലെന്ന് ആദ്യം കണ്ടെത്തിയത് റോജോയാണ്. റോജോ എന്‍ഐടിയില്‍ പോയി ജോളിയെ തിരക്കിയിരുന്നു. ഇങ്ങനെ ഒരു അധ്യാപികയില്ലെന്നാണ് അവിടെ നിന്ന് ലഭിച്ച വിവരം. തുടര്‍ന്നാണ് സംശയം ബലപ്പെട്ടതത്രെ.

അന്വേഷണ രീതി മാറ്റും
റോയിയുടെ സഹോദരങ്ങളുടെ രക്തസാംപിള്‍ പോലീസ് ശേഖരിച്ചേക്കും. കല്ലറകളില്‍ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്യും. സംശയമുള്ളവരുടെയും ബന്ധുക്കളുടെയും മൊഴികള്‍ എടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജോളിയെ രണ്ടാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇതിന് ശേഷം അന്വേഷണ രീതി മാറുമെന്നാണ് ഡിജിപി പറഞ്ഞത്.












Click it and Unblock the Notifications