സഹപ്രവർത്തകരുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം: യുഡി ക്ലർക്ക് അറസ്റ്റിൽ
കോട്ടയം: ജീവനക്കാരുടെ മേൽ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. കടനാട് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് സഹജീവനക്കാരുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. മറ്റ് ജീവനക്കാർ പിടിച്ചുവെച്ചതോടെയാണ് തീപ്പെട്ടിയുരച്ച് കത്തിക്കാനുള്ള ശ്രമം പാളിയത്. കടനാട് പഞ്ചായത്തിലെ യുഡി ക്ലർക്കായ സുനിലാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. ഇതോടെ തലയോലപ്പറമ്പ് സ്വദേശിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.. ബുധനാഴ്ച വൈകിട്ട് മുന്ന് മണിയോടെയാണ് സംഭവം.

അനുമതിയില്ലാതെ അവധി
അനുമതിയില്ലാതെ കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ അവധിയെടുത്തിരുന്നു. ഓഫീസിലെത്തി രജിസ്റ്റർ ബുക്ക് എടുക്കാൻ ശ്രമിച്ചത് അസിസ്റ്റന്റ് സെക്രട്ടറി വിനോയി തടഞ്ഞതോടെയാണ് സുനിൽ പ്രകോപിതനായത്. ഇതിനെത്തുടർന്ന് പെട്രോളുമായെത്തിയ സുനിൽ സഹപ്രവർത്തകരുടെ മേൽ പെട്രോൾ ഒഴിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നാല് പഞ്ചായത്ത് ജീവനക്കാരുടെ ശരീരത്തിലാണ് പെട്രോൾ ഒഴിച്ചത്.

ജീവനക്കാർ ബലമായി പിടിച്ചുമാറ്റി
പെട്രോൾ ഒഴിച്ച ശേഷം തീപ്പെട്ടി ഉപയോഗിച്ച് ജീവനക്കാരുടെ മേലേക്ക് തീപടർത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് സഹപ്രവർത്തകരെത്തി ഇയാളെ തടഞ്ഞത്. പെട്രോൾ ശരീരത്തിൽ വീണ ജീവനക്കാർ ഓഫീസിന് പുറത്തേക്ക് ഓടിയതുകൊണ്ടാണ് അപകടം ഒഴിവായത്. പഞ്ചായത്ത് ഓഫീസിനുള്ളിൽ ഇതോടെ പെട്രോൾ വീണ നിലയിലാണുള്ളത്.

മെമ്മോ നൽകിയിരുന്നു
ലോക്ക്ഡൌണിനിടെ പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ച് തുടങ്ങിയെങ്കിലും സുനിൽ കൃത്യമായി ഓഫീസിൽ വരാറില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന വിവരം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുനിലിന് നേരത്തെ മെമോ നൽകുകയും ചെയ്തിരുന്നു. എന്നാൽ ജോലിക്ക് ഹാജരാകാത്ത ദിവസത്തെ ഒപ്പ് ജോലിക്കെത്തുന്ന ദിവസങ്ങളിൽ ഇടുന്ന ശീലം സുനിലിനുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു.

അച്ചടക്കനടപടിക്ക് നീക്കം?
കൃത്യമായി ഓഫീസിലെത്താതായതോടെ സുനിലിനെ സസ്പെൻഡ് ചെയ്യാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടയിലാണ് ഇയാൾ ബുധനാഴ്ച വീണ്ടും ഓഫീസിലെത്തിയത്. രജിസ്റ്ററിൽ ഒപ്പിടാൻ സമ്മതിക്കായതോടെയാണ് ഇയാൾ ദേഷ്യപ്പെട്ട് ഇറങ്ങപ്പോയി കൊല്ലപ്പള്ളിയിൽ നിന്ന് പെട്രോളും തീപ്പെട്ടിയുമായി തിരിച്ചെത്തുന്നത്. ഇതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിക്കാൻ ശ്രമിച്ച സുനിൽ മൊബൈൽ ഫോണുകൾ എറിഞ്ഞ് ഉടയ്ക്കുയും ചെയ്തതായും റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications