പട്ടിക അന്തിമ ഘട്ടത്തില്‍: സ്ഥാനമുറപ്പിക്കാന്‍ നെട്ടോട്ടം: രമേശ് ചെന്നിത്തല ദില്ലിയിലെത്തി
ദില്ലി: സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കെ പി സി സി ഭാരവാഹികളുടെ നിയമനം ഈ ആഴ്ചയോടെ തന്നെ ഉണ്ടാകുമെന്നാണ് കേരളത്തി്നറെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ യാതൊരു വിധത്തിലുള്ള പുതിയ നിയമനങ്ങളും പാടില്ലെന്ന ഭരണഘടനാ ചട്ടം ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ അവസാന ഘട്ടം വരെ എത്തിനില്‍ക്കുന്ന പട്ടികയുടെ പ്രഖ്യാപനം പൂര്‍ത്തീകരിക്കാന്‍ എ ഐ സി സി പ്രത്യേക അനുമതി നല്‍കുകയായിരുന്നു. സംഘടന തിരഞ്ഞെടുപ്പ് വരുന്നുണ്ടെങ്കിലും അതുവരെയെങ്കിലും പുതിയ ഭാരവാഹികള്‍ തുടരട്ടേയെന്നാണ് എ ഐ സി സിയുടെ നിലപാട്. ഇതോടെ പട്ടികയിലെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പലരും സജീവമാക്കുകയും ചെയ്തിട്ടുണ്ട്.

പുനഃസംഘടനയില്‍ മതിയായ പ്രതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തി കേന്ദ്ര നേതാക്കളെ കണ്ടിട്ടുണ്ട്. പട്ടിക ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ചൊവ്വാഴ്ച രമേശ് ചെന്നിത്തല ദില്ലിയില്‍ എത്തിയത്. താരീഖ് അന്‍വര്‍ ഉള്‍പ്പടേയുള്ള നേതാക്കളെ അദ്ദേഹം കണ്ടു. നേരത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടേയുള്ള നേതാക്കളുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചര്‍ച്ച നടത്തിയിരുന്നു.

ഡി സി സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യമായ അതൃപ്തികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മുതിര്‍ന്ന നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ക്ക് തന്നെ നേതൃത്വം തയ്യാറായത്. ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ച പേരുകളും കെ സുധാകരനും വിഡി സതീശനും സ്വീകരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം പട്ടികയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നാണ് ഗ്രൂപ്പുകള്‍ ആശങ്കപ്പെടുന്നത്. നിലവിലെ പട്ടിക സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു ധാരണയും ഇല്ലെന്ന അഭിപ്രായവും ഇവര്‍ മുന്നോട്ട് വെക്കുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ദില്ലിയിലേക്ക് വണ്ടി കയറിയത്.

സ്വകാര്യ ആവശ്യത്തിനാണ് രമേശിന്റെ ഡൽഹി സന്ദർശനമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാല്‍ കെ പി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച് അദ്ദേഹം നേതാക്കളുമായി ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എ, ഐ ഗ്രൂപ്പുകളുടെ താത്പര്യംകൂടി ഉൾക്കൊണ്ടായിരിക്കണം തീരുമാനമെന്നാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ ആവശ്യം. രമേശ് ചെന്നിത്തല മാത്രമാണ് ദില്ലിയില്‍ എത്തിയതെങ്കിലും എ, ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തുന്നത്..

കെ പി സി സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലായതിനാല്‍ അത് മാത്രം ഇപ്പോള്‍ നടക്കട്ടേയെന്നും എ, ഐ ഗ്രൂപ്പുകള്‍ പറയുന്നു. ഡി സി സി മുതല്‍ താഴോട്ടുള്ള ഭാരവാഹികളെ സംഘടനാ തിരഞ്ഞെടുപ്പിലെ മാത്രം മാതിയെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വ വിതരണം നവംബർ ഒന്നിന് തുടങ്ങുന്നതും ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നീട് ഭാരവാഹികളെ നാമനിർദേശം ചെയ്യുന്നതു ശരിയല്ലെന്നാണ് ഗ്രൂപ്പുകളുടെ വാദം. എന്നാല്‍ കെ പി സി സി പുനഃസംഘടന മരവിപ്പിച്ചിട്ടില്ലാത്തിനാല്‍ ഡി സി സി പുനഃസംഘടന നടത്തുന്നതിലും തെറ്റില്ലെന്നാണ് ഔദ്യോഗിക പക്ഷം അഭിപ്രായപ്പെടുന്നത്. പദവികള്‍ ഉറപ്പിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് എഎം ഹസന്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.

അതേസമയം, കെ പി സി സി ഭാരവാഹികളുടെ എണ്ണം 51 എന്നതില്‍ കടുംപിടുത്തം പാടില്ലെന്ന അഭിപ്രായവും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ കഴിയില്ലെന്നാണ് കെ സുധാകരന്റെ നിലപാട്. പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെയുണ് നേരത്തെ എഐസിസി നേരിട്ട് നിയമിച്ചിരുന്നു ഇവര്‍ക്ക് പുറമെ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ധാരണ പ്രകാരം കെ പി സി സിയുടെ ആകെ ഭാരവാഹികള്‍ 23 ആവും. 23 ഭാരവാഹികളോടൊപ്പം 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഇതോടെ നിലവിലെ ജംബോ കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുങ്ങും. ഈ 51 അംഗങ്ങള്‍ക്ക് പുറമെ ഏതാനും പേര്‍ ക്ഷണിതാക്കളും എക്സോ- ഓഫീഷ്യോ അംഗങ്ങളും ആയി ഉണ്ടാകും. മുന്‍ ഡി സി സി പ്രസിഡന്റുമാരെ എക്സോ- ഓഫീഷ്യോ അംഗങ്ങളായിട്ടാവും ഉള്‍പ്പെടുത്തുക. ഭാരവാഹികളുടെ എണ്ണം ചുരുങ്ങുന്നത് പാര്‍ട്ടി പ്രവര്‍ത്തനത്തിന് വലിയ ആവേശം പകരുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

സാമുദായിക സന്തുലനം, ദലിത്, വനിതാ പ്രാതിനിധ്യം എന്നിവ ഉറപ്പാക്കി പട്ടിക പൂര്‍ണ്ണമാക്കണമെന്നാണ് എ ഐ സി സിയുടെ നിര്‍ദേശം. വൈസ് പ്രസിഡന്റ് പദവിയില്‍ ഒന്ന് വനിതയ്ക്ക് നല്കും. രമണി പി നായര്‍, പത്മജ വേണുഗോപാല്‍ എന്നിവരില്‍ ആരെങ്കിലും ഒരാളെയാണ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നത്. മാനദണ്ഡങ്ങളില്‍ പ്രത്യേക ഇളവ് ലഭിച്ച് പട്ടികയില്‍ ഉള്‍പ്പെട്ട നേതാവാണ് പത്മജ വേണുഗോപാല്‍. 5 വര്‍ഷത്തിലേറെ ഭാരവാഹികളായവര്‍ വേണ്ടെന്ന മാനദണ്ഡത്തിലാണ് പത്മജയ്ക്ക് ഇളവ് ലഭിച്ചത്.
നര്‍ത്തകിയായി തിളങ്ങി ഗായിക സിത്താര കൃഷ്ണകുമാര്‍; വൈറലായി തരുണി












Click it and Unblock the Notifications