ആലപ്പുഴയിലെ തോൽവി പഠിക്കാൻ അന്വേഷണ കമ്മീഷൻ, ഉന്നതർക്കെതിരെ ആരോപണവുമായി ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് കെപിസിപി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 20 മണ്ഡലങ്ങളിൽ 19 ഇടത്തും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ഷാനിമോൾ ഉസ്മാൻ മത്സരിച്ച ആലപ്പുഴയിൽ മാത്രമാണ് പാർട്ടി തോൽവി അറിഞ്ഞത്. എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫാണ് ആലപ്പുഴയിൽ വിജയിച്ചത്.
ആലപ്പുഴ നഗരസഭയിലും ചേർത്തല നിയോജക മണ്ഡലത്തിലും യുഡിഎഫിന് വോട്ട് കുറഞ്ഞത് പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. തോൽവിക്ക് പിന്നിൽ പ്രമുഖ നേതാക്കളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ഷാനി മോൾ ഉസ്മാനും ആരോപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക്.. മുന്‍ പ്രതിപക്ഷ നേതാവ് ബിജെപിയിലേക്ക്
നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ഷാനി മോൾ ഉസ്മാൻ പങ്കെടുത്തിരുന്നില്ല. നോമ്പ് കാരണമാണ് പങ്കെടുക്കാത്തതെന്ന് പറഞ്ഞെങ്കിലും തോൽവിയെ തുടർന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് സൂചന. വിജയം പ്രതീക്ഷിച്ചിരുന്നു മണ്ഡലമാണ് ആലപ്പുഴയെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷാനി മോൾ ഉസ്മാൻ ചില ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പാർട്ടിയിലെ ഒരു മുതിർന്ന നേതാവും ആലപ്പുഴ ജില്ലയിലെ തന്നെ മറ്റൊരു നേതാവുമാണ് തന്റെ പരാജയത്തിന് കാരണമെന്നാണ് ഷാനി മോൾ ഉസ്മാൻ ആരോപിച്ചത്. അരൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനി മോൾ ഉസ്മാനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.