ഇടതുപക്ഷ സർക്കാർ അതിരപ്പിള്ളി പദ്ധതി പൊടി തട്ടിയെടുക്കുമ്പോള്‍! വിമർശിച്ച് കെആർ മീര
കോഴിക്കോട്: അതിരപ്പിളളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുളള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് എതിരെ വൻ വിമർശനം ഉയർന്ന് കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ഇതിനകം തന്നെ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൊവിഡിന്റെ മറവിലുളള ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. അതിനിടെ പ്രമുഖ എഴുത്തുകാരി കെആർ മീരയും പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അതിരപ്പിളളി പദ്ധതിക്കെതിരെ കോൺഗ്രസ് സമരം നടത്തിയാൽ അതിൽ പങ്കെടുക്കുമെന്ന് കെആർ മീര വ്യക്തമാക്കി.
കെആർ മീരയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ആദരിക്കുന്ന ചടങ്ങില്‍ പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ ഡോ. സി.ജെ. ജോണിന്‍റെ ക്ഷണപ്രകാരം പങ്കെടുത്തത്. നോട്ട് നിരോധനത്തിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു. കൊച്ചി എന്‍വയണ്‍മെന്‍റ് മോണിട്ടറിങ് ഫോറമാണു ചടങ്ങു സംഘടിപ്പിച്ചത്. ആദിവാസി മൂപ്പത്തിയായ ഗീത രണ്ടു ദശകമായി വാഴച്ചാല്‍ വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തകയെന്ന നിലയില്‍ചെയ്തുവരുന്ന സേവനങ്ങളുടെ പേരിലായിരുന്നു ആദരം.
വി.ഡി. സതീശന്‍ എം.എല്‍.എയും കൊച്ചി മേയര്‍ സൗമിനി ജെയിനും പങ്കെടുത്തു.
അതിരപ്പിള്ളി പദ്ധതിക്കെതിരേ പതിനെട്ടാം വയസ്സിലാണ് ഗീത നിയമയുദ്ധം ആരംഭിച്ചത്. അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ ഊരുകള്‍ മുങ്ങുമെന്നും ആദിവാസികള്‍ കുടിയൊഴിയേണ്ടി വരുമെന്നും ഗീത പറഞ്ഞു. കേരളത്തിലെ ഓരോ അണക്കെട്ടിലും കാടിറങ്ങിയ ആദിവാസികളുടെ കണ്ണുനീരുണ്ട്.

1905ല്‍ പറമ്പിക്കുളത്തേക്കു ബ്രിട്ടീഷുകാര്‍ ട്രാംവേ പണിതപ്പോള്‍ അവിടുത്തെ ആദിവാസികള്‍ പെരിങ്ങല്‍ക്കുത്തില്‍ അഭയം തേടി. പക്ഷേ, സ്വാതന്ത്ര്യാനന്തരം പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് പണിതപ്പോള്‍ അവര്‍ അവിടെനിന്നും ആട്ടിയിറക്കപ്പെട്ടു. വാഴച്ചാലിലും സമീപത്തെ കാടുകളിലേക്കും അവര്‍ പലായനം ചെയ്തു. പറമ്പിക്കുളത്തു തുടര്‍ന്നവര്‍ക്കും പിന്നീട് വിട്ടുപോരേണ്ടി വന്നു. ചിലര്‍ വാഴച്ചാലിലെത്തി.
ഇടതുപക്ഷ ഗവണ്‍മെന്‍റ് അതിരിപ്പിള്ളി പദ്ധതി പൊടി തട്ടിയെടുക്കുമ്പോള്‍ പറിച്ചെറിയപ്പെടാന്‍ പോകുന്നത് പല തവണ കുടിയിറക്കപ്പെട്ട ആ ആദിവാസികളാണ്. നൂറ്റാണ്ടുകളായി സുഖവും സന്തോഷവും സമ്പത്തും അധികാരവും അനുഭവിച്ചിട്ടില്ലാത്തവര്‍. വികസനവാദികള്‍ കൊട്ടിഘോഷിച്ച ടൂറിസം വ്യവസായവും റിയല്‍ എസ്റ്റേറ്റ് വ്യവസായവും ഒരു മഹാമാരിക്കു മുമ്പില്‍ തകര്‍ന്നടിഞ്ഞതെങ്ങനെ എന്നു കണ്ടു കഴിഞ്ഞു.
യഥാര്‍ഥ വികസനം പ്രകൃതിയെ നശിപ്പിക്കലോ ചൂഷണം ചെയ്യലോ അല്ല, മനസ്സിലാക്കലും ഒപ്പം നിര്‍ത്തലുമാണ് എന്നു പല കുറി തെളിഞ്ഞു കഴിഞ്ഞു.
വേനല്‍ക്കാലത്ത് കിളികള്‍ക്കു വെള്ളവും ലോക്ഡൗണ്‍ കാലത്ത് തെരുവുനായ്ക്കള്‍ക്ക് ആഹാരവും നല്‍കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന മുഖ്യമന്ത്രി അമൂല്യമായ ജൈവവൈവിധ്യത്തിന്‍റെ തകര്‍ച്ചയ്ക്കു പച്ചക്കൊടി കാണിച്ചാല് വരാനിരിക്കുന്നതു കൂടുതല് പ്രളയങ്ങളും കൊടും വരള്ച്ചകളുമാണ്.
കോണ്‍ഗ്രസിന്‍റെ ഒരു സമരത്തിലേ ഇതുവരെ ഞാന്‍ പങ്കെടുത്തിട്ടുള്ളൂ. അത് പാത്രക്കടവു ജലവൈദ്യുത പദ്ധതിക്ക് എതിരേയുള്ളതായിരുന്നു. അന്നത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തത് സുകുമാര്‍ അഴീക്കോട് മാഷ് ആണ്. രമേശ് ചെന്നിത്തലയും ടി. സിദ്ദിഖും പങ്കെടുത്തു. വീണ്ടും ഒരു കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അത് അതിരപ്പിള്ളി പദ്ധതിക്ക് എതിരേയുള്ള സമരത്തിലായിരിക്കും. കോണ്‍ഗ്രസില്‍ നല്ല രാഷ്ട്രീയം സംസാരിക്കാന്‍ വി.എം. സുധീരന്‍ ഇപ്പോഴും ഉണ്ട് എന്നതില്‍ സന്തോഷം''.












Click it and Unblock the Notifications