'അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം'? ശശി തരൂരിന് പിന്തുണയുമായി ശബരീനാഥൻ
തിരുവനന്തപുരം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കൊണ്ടുളള പരിപാടിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഉന്നത നേതൃത്വത്തില്‍ നിന്നുളള നിര്‍ദേശ പ്രകാരമാണ് പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം എന്നാണ് വാര്‍ത്തകള്‍.
മാത്രമല്ല കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഡിസിസികളും വിവിധ പരിപാടികളില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ശശി തരൂരിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ കെഎസ് ശബരീനാഥന്‍ രംഗത്ത് വന്നിരിക്കുകയാണ്. എന്തിനാണ് ഇത്തരമൊരു നടപടിയെന്നും തരൂരിനെ പോലൊരാൾക്കാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം എന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
ശശി തരൂരിന് അപ്രഖ്യാപിത വിലക്ക്; മറികടക്കാന്‍ തരൂര്‍ ക്യാമ്പ്, കോണ്‍ഗ്രസിൽ പോര്
"സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു.
ഭാരത് ജോടോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയുടെ മണ്ണിൽ സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്... അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു. പിന്നെ ഒരു കാര്യം കൂടി , അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.
കോഴിക്കോട് ശശി തരൂര്‍ പങ്കെടുക്കേണ്ട സെമിനാറിന്റെ നടത്തിപ്പില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതോടെ സംഘാടനം ജില്ലയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ജവഹര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. മലപ്പുറം ഡിസിസിയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണവും ഒഴിവാക്കായിരിക്കുകയാണ്. മാത്രമല്ല കണ്ണൂര്‍ ഡിസിസിയിലെ പരിപാടിയില്‍ നിന്നും തരൂര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും തരൂര്‍ അത്ര പ്രിയങ്കരനല്ല. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് എതിരെ തരൂര്‍ മത്സരിച്ചിരുന്നു. അതിന് പിന്നാലെയാണ് തരൂരിന് കേരളത്തിലെ പാര്‍ട്ടി വേദികളില്‍ അപ്രഖ്യാപിത വിലക്ക് വന്നിരിക്കുന്നത്.