സ്വിഫ്റ്റ് ബസ് സർവീസ് അപകടത്തിൽപ്പെടുന്നെന്ന പ്രചാരണം വൻ പ്രശസ്തി നേടിത്തന്നെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: സര്‍വ്വീസ് ആരംഭിച്ചതിന് പിന്നാലെ തുടര്‍ച്ചയായി കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെടുന്ന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കെ എസ് ആര്‍ ടി സി. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ എസ് ആര്‍ ടി സി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനമെന്ന് കെ എസ് ആര്‍ ടി സി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കൃത്യമായ അജണ്ടയോടും തെറ്റായ വിവരങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പടെ പ്രചരിപ്പിച്ചത്. ഇത് കെ എസ് ആര്‍ ടി സിക്ക് വന്‍ പ്രശസ്തിയുണ്ടാക്കിയെന്നും പോസ്റ്റില്‍ വ്യക്തമാക്കി. അപകടത്തിന്റെ തെറ്റായ വാര്‍ത്ത നല്‍കിയ ശേഷം പിന്നീട് സി സി ടി വി ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാര്‍ത്ത നല്‍കിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ എസ് ആര്‍ ടി സി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവര്‍' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്...അതാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത...
കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങള്‍ക്കു നല്‍കിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകള്‍ക്ക് ലക്ഷങ്ങള്‍മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസതുതകള്‍ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു...
വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹന ങ്ങള്‍ക്കും സംഭവിക്കാം...
എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം...
കെ.എസ്.ആര്‍.ടി.സി യോ കെ - സ്വിഫ്‌റ്റോ അപകടത്തില്‍പെട്ടിട്ടുണ്ടെങ്കില്‍ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങള്‍ക്കും സമൂഹ മാദ്ധ്യമങ്ങളിലെ ഒരു വിഭാഗത്തിനും പ്രതിസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി- യോ കെ - സ്വിഫ്‌റ്റോ ആകുന്നത് ബോധപൂര്‍വ്വമല്ലെന്നു കരുതാന്‍ തരമില്ല.
ഈയിടെ നടന്ന ഒരു അപകടത്തിന്റെ തെറ്റായ വാര്‍ത്ത നല്‍കിയ ശേഷം പിന്നീട് സി സി ടി വി ദൃശ്യം പരിശോധിച്ച് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ബോധ്യപെട്ടെങ്കിലും വാര്‍ത്ത നല്‍കിയവരാരും ശരിയുടെ പക്ഷം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടില്ല...
ആരോടും പരാതിയില്ല ...ദയവായി ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നത് തിരിച്ചറിയുക...കെഎസ്ആര്‍ടിസി എന്നും ജനങ്ങള്‍ക്ക് സ്വന്തം... ജനങ്ങളോടൊപ്പം...
അതേസമയം, കെ എസ് ആര്‍ ടി സി സ്വിഫ്ഫ് ബസ് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് സര്‍വീസുകള്‍ തങ്ങളുടെ നിരക്ക് കുത്തനെ കുറച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ഫേസ്ബുക്ക് പോജില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. കെ എസ് ആര്‍ ടി സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?' എന്ന സ്റ്റോറി വന്ന് മണിക്കൂറുകള്‍ക്കകം സ്വകാര്യ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ അവരുടെ കൂടിയ നിരക്കുകള്‍ കുറച്ചു തുടങ്ങി.
കെ എസ് ആര്‍ ടി സി യെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുക. കേരള സര്‍ക്കാര്‍ നിരത്തിലിറക്കിയ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകള്‍ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവര്‍ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുകയാണെന്ന് കെ എസ് ആര്‍ ടി സി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.












Click it and Unblock the Notifications