ചൊവ്വാഴ്ച കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്; കെഎസ് യു സംസ്ഥാന പ്രസിഡന്റടക്കം പോലീസ് കസ്റ്റഡിയിൽ...
സംഘർഷത്തിൽ മൂന്ന് കെഎസ് യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: ജൂലായ് 4 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിലും പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ചാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ചാണ് കെഎസ് യു തിങ്കളാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച് പ്രകോപനം സൃഷ്ടിച്ച പ്രവർത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു.

പോലീസ് ലാത്തിച്ചാർജിൽ ഓടിമാറിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘർഷത്തിൽ മൂന്ന് കെഎസ് യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഉൾപ്പെടെ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിതാ പോലീസുകാരില്ലാതെയാണ് പെൺകുട്ടികളായ പ്രവർത്തകരെ പോലീസ് നേരിട്ടതെന്ന് കെഎസ് യു ആരോപിച്ചു. പോലീസ് അതിക്രമത്തിലും നേതാക്കളുൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കെഎസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നത്.












Click it and Unblock the Notifications