'എആർ നഗർ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും!' കരുതിയുറച്ച് ജലീൽ, സലാമുമായി എഫ്ബി പോര്
തിരുവനന്തപുരം/കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയ്ക്കും മുസ്ലീം ലീഗിനും എതിരെയുള്ള പോരാട്ടത്തില്‍ കെടി ജലീലിന് സിപിഎമ്മിന്റെ പിന്തുണയില്ലേ എന്നായിരുന്നു കഴിഞ്ഞ ദിവസം ഉന്നയിക്കപ്പെട്ട പ്രധാന ചോദ്യം. ഇതിന് പിറകെ ജലീലിനെ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ട് മടങ്ങിയ കെടി ജലീല്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റും ഇട്ടു.
പിണറായി കാണിച്ചത് ലാവ്ലിന്റെ പ്രത്യുപകാരം; എൻആർ നഗർ ബാങ്ക് വിവാദത്തിൽ കേന്ദ്ര ഇടപെടൽ തേടി ബിജെപി
മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു ജലീലിന്റെ പോസ്റ്റ്. കുഞ്ഞാലിക്കുട്ടിയ്ക്കും മുസ്ലീം ലീഗിനും എതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ജലീല്‍. എആര്‍ നഗര്‍ ബാങ്ക് വിവാദത്തില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകും എന്ന സൂചനയും ജലീല്‍ നല്‍കുന്നുണ്ട്.
ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചായിരുന്നു പിണറായി വിജയന്‍ കെടി ജലീലുമായി സംസാരിച്ചത്. സെപ്തംബര്‍ 9, വ്യാഴാഴ്ചയാണ് ജലീല്‍ ക്ലിഫ് ഹൗസില്‍ എത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ജലീലിനെ പരിഹസിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിറകെ, എആര്‍ നഗര്‍ ബാങ്ക് വിഷയത്തിലും കുഞ്ഞാലിക്കുട്ടി വിഷയത്തിലും ജലീലിനെ വിമര്‍ശിച്ചുകൊണ്ട് സിപിഎം നേതാക്കളും സഹകരണ മന്ത്രിയും രംഗത്തുവന്നു. ഈ സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതായിരുന്നു ജലീല്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച.
ഈ കൂടിക്കാഴ്ചയ്ക്ക് മറ്റൊരു പ്രാധാന്യം കൂടി ഉണ്ട്. ചന്ദ്രിക കള്ളപ്പണ കേസില്‍ കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൂടുതല്‍ തെളിവുകള്‍ കൈമാറുന്ന ദിവസം കൂടിയാണ്. പികെ കുഞ്ഞാലിക്കുട്ടിയെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആക്രമിക്കേണ്ടതില്ലെന്നായിരുന്നു സിപിഎം നിലപാട്. അതുപോലെ തന്നെ സഹകരണ ബാങ്ക് ക്രമക്കേട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കേണ്ടതില്ലെന്നും. എന്നാല്‍, ചന്ദ്രിക വിഷയത്തില്‍ സിപിഎമ്മിന് അത്തരത്തില്‍ ഒരു പ്രശ്‌നമില്ല എന്നതും ഇതുമായി ചേര്‍ത്തുവായിക്കണം.
മുഖ്യമന്ത്രിയെ കണ്ടതിന് ശേഷവും എആര്‍ നഗര്‍ ബാങ്ക് കേസില്‍ പോരാട്ടം തുടരും എന്നാണ് കെടി ജലീല്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ കണ്ട് വിശദമായി കാര്യങ്ങള്‍ സംസാരിച്ചു എന്നും കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകള്‍ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായ തുടരുമെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് ജലീലിന് എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പക്ഷേ, വലിയ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉള്ളത്.
പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ
'2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. 'ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ' എന്ന വരികള്‍ എത്ര പ്രസക്തം! ?- ഇങ്ങനെയാണ് ജലീല്‍ തുടര്‍ന്നെഴുതുന്നത്.
മുസ്ലീം ലീഗ് സംസ്ഥാന ജനല്‍ സെക്രട്ടറി പിഎംഎ സലാമിനെ ട്രോളിക്കൊണ്ടാണ് ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ' എആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധിതം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മകിയാകാതെ വരും!!!'
രണ്ട് ദിവസം മുമ്പായിരുന്നു ജലീലിനെ പരിഹസിച്ചുകൊണ്ട് പിഎംഎ സലാം ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയത്. 'എആര്‍ നഗര്‍ പൂരം: ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള ഇടപെടലിനാല്‍ വളാഞ്ചേരി നിലയത്തില്‍ നിന്നുള്ള വെടിക്കെട്ടുകള്‍ താത്കാലികമായി നിര്‍ത്തിച്ചിരിക്കുന്നു' എന്നായിരുന്നു പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കെടി ജലീലിനെ തള്ളിയതിന് പിറകെ ആയിരുന്നു ഇത്.
പിഎംഎ സലാമിനെ ട്രോള്‍ ചെയ്യുന്നു എന്നതിനപ്പുറം മറ്റെന്തോ സൂചന കൂടി നല്‍കുന്നതാണ് കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങള്‍. എആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് കാരാത്തോട്ട് നിന്ന് തുടങ്ങും, തീണയണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാവില്ല എന്നീ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ഇത്തരത്തില്‍ ചര്‍ച്ചയാകുന്നത്. എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് ജലീല്‍ എന്തായാലും പിന്‍മാറിയിട്ടുണ്ട്.
ഇതിനിടെ കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് പിഎംഎ സലാം വീണ്ടും രംഗത്തെത്തി. 'ഊതിയാല്‍ കെട്ടുപോകുന്ന തീയണക്കാന്‍ ആരെങ്കിലും ഫയര്‍ എന്‍ജിന്‍ വിളിക്കാറുണ്ടോ' എന്നാണ് സലാമിന്റെ പരിഹാസം. 'ഇതും സ്‌ക്രീന്‍ ഷോട്ട് എടുത്ത് വച്ചോളൂ, ആവശ്യം വന്നേക്കും' എന്ന് കൂടി എഴുതിയിട്ടുണ്ട് സലാം. ഇനി എന്തായാരിക്കും ജലീല്‍ ഇതിന് നല്‍കുന്ന മറുപടി എന്നാണ് അറിയേണ്ടത്.
രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനോട് പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശിച്ചു എന്നാണ് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സംബന്ധിച്ച് എന്താണ് കേരളത്തിലെ പാര്‍ട്ടി നിലപാട് എന്നതും മുഖ്യമന്ത്രി വിശദീകരിച്ചുനല്‍കിയിട്ടുണ്ടത്രെ. മുഖ്യമന്ത്രിയ്ക്ക് പിറകെ മറ്റ് നേതാക്കളും കഴിഞ്ഞ ദിവസം ജലീലിനെതിരെ രംഗത്ത് വന്നത് സിപിഎമ്മിനുള്ളിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ താന്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ജലീല്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ മറുപടി എന്നാണ് വിവരം.
എആര്‍ നഗര്‍ സംഭവത്തിലും ഇഡി അന്വേഷണം ഉണ്ടാകുമെന്ന സൂചനയായിരുന്നു നേരത്തേ ജലീല്‍ തന്നെ നല്‍കിയിരുന്നത്. കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ ഇഡിയ്ക്ക് പരാതി നല്‍കുമെന്നും ജലീല്‍ പ്രഖ്യാപിച്ചിരുന്നു. 1,021 കോടി രൂപയുടെ കള്ളപ്പണമാണ് എആര്‍ നഗര്‍ ബാങ്കിലുള്ളത് എന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായും ജലീല്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും ഈ വിഷയം അത്ര പെട്ടെന്ന് തേഞ്ഞുമാഞ്ഞു പോകാന്‍ ഇടയില്ല. ഇഡി അന്വേഷണത്തെ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ചെറുക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടല്‍ നടത്താനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല. കേരളത്തിലെ സഹകരണ മേഖലയിലെ സിപിഎം അപ്രമാദിത്തം കുറച്ചുകാലമായി ബിജെപിയുടെ കണ്ണിലെ കരടും ആണ്.
പികെ കുഞ്ഞാലിക്കുട്ടിയെ കെടി ജലീല്‍ കടന്നാക്രമിക്കുമ്പോള്‍ എന്തുകൊണ്ട് ഇടതുപക്ഷം അതിനെ പിന്തുണയ്ക്കുന്നില്ല എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. സിപിഎം- മുസ്ലീം ലീഗ് അവിശുദ്ധ ബന്ധത്തിന്റെ തെളിവാണിത് എന്നാണ് ബിജെപിയുടെ ആരോപണം. എന്തായാലും ഈ വിഷയത്തില്‍ സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഉള്ളത്.
Recommended Video