കുഞ്ഞാലിക്കുട്ടിയ്ക്ക് കുരുക്കിടാന്‍ ഇഡി; കുരുക്കൊരുക്കുന്നത് കെടി ജലീല്‍... കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും
കൊച്ചി: കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ തെളിവുകള്‍ കൈമാറാന്‍ ആണ് കെടി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയത് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. അത് ഒരര്‍ത്ഥത്തില്‍ ശരി തന്നെ ആയിരുന്നു. ചന്ദ്രിക ദിന പത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൊഴി ശേഖരിക്കാന്‍ ജലീലിനെ ഇഡി വിളിച്ചുവരുത്തുകയായിരുന്നു.
കള്ളപ്പണക്കേസ്: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് നൽകാൻ കെടി ജലീൽ ഇഡി ഓഫീസിൽ
ലോകത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകം... 'ബ്ലാക്ക് ഡാലിയ'; 22 വയസ്സുള്ള യുവതിയുടെ ശരീരത്തോട് ചെയ്തത്
ഈ വിഷയത്തില്‍ ചില രേഖകള്‍ താന്‍ നേരത്തേ തന്നെ ഇഡിയ്ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് ജലീല്‍ വെളിപ്പെടുത്തിയത്. കൂടുകല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് സംഘടിപ്പിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം കെടി ജലീല്‍ നടത്തിയ യുദ്ധ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ഈ നീക്കം.
കഴിഞ്ഞ അഞ്ച് വര്‍ഷം മുസ്ലീം ലീഗ് തനിക്ക് പിന്നാലെ ആയിരുന്നു, ഇനി വരുന്ന അഞ്ച് വര്‍ഷം താന്‍ ലീഗിന് പിന്നില്‍ ഉണ്ടാകും എന്നായിരുന്നു കെടി ജലീലിന്റെ വെല്ലുവിളി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ടതും എആര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടതും ആയ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ജലീലിന്റെ ഈ വെല്ലുവിളി. മുഖ്യമായും പികെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വച്ചായിരുന്നു ആരോപണങ്ങള്‍. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സംരക്ഷിച്ചുകൊണ്ടായിരുന്നു ജലീലിന്റെ ഓരോ ആരോപണങ്ങളും.
തുടക്കത്തില്‍, ജലീലിന്റെ ആരോപണങ്ങള്‍ പരിഹസിച്ചു തള്ളുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി. മുമ്പ് സ്ഥിരമായി തന്റെ പിറകില്‍ നടന്നിരുന്ന ആളായിരുന്നു ജലീല്‍ എന്നും ഇപ്പോള്‍ അതിന് ഒഴിവില്ല എന്നും ആയിരുന്നു പരിഹാസം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയേയും മുസ്ലീം ലീഗിനേയും സംബന്ധിച്ച് കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കെടി ജലീല്‍ പരമാവധി രേഖകള്‍ സമാഹരിച്ചിട്ടുണ്ട് എന്നാണ് വിവരം.
പികെ കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും എന്ന സൂചനയും കെടി ജലീല്‍ നല്‍കുന്നുണ്ട്. സെപ്തംബര്‍ മൂന്ന് ഹാജരാകാന്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതായാണ് താന്‍ മനസ്സിലാക്കുന്നത് എന്നാണ് ജലീല്‍ പറയുന്നത്. കുഞ്ഞാലിക്കുട്ടിയുടെ മകനോട് സെപ്തംബര്‍ ഏഴിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായും പറയുന്നുണ്ട്. എന്തായാലും ഈ വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ പികെ കുഞ്ഞാലിക്കുട്ടിയോ സ്ഥിരീകരിച്ചിട്ടില്ല.
ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ കുറച്ച് നാളായി ഉയര്‍ന്നുവന്നിട്ടുള്ള ഒന്നാണ്. ആദ്യ ഘട്ടത്തില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ആയിരുന്നു ആരോപണ ശരങ്ങള്‍ ഉയര്‍ന്നിരുന്നത്. പിന്നീടാണ് അത് പികെ കുഞ്ഞാലിക്കുട്ടിയിലേക്ക് എത്തിയത്. ഇതിനിടെ മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അത്തരമൊരു സാഹചര്യമൊരുക്കിയതിനെ ചൊല്ലി മുസ്ലീം ലീഗില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ചന്ദ്രികയേയും മുസ്ലീം ലീഗിനേയും അനുബന്ധ സ്ഥാപനങ്ങളേയും ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നു എന്നാണ് കെടി ജീലിലിന്റെ ആരോപണങ്ങളില്‍ ഒന്ന്. ഇതുവഴി ചിലര്‍ അനധികൃതമായി ധനസമ്പാദനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ചന്ദ്രികയില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഭൂമി വാങ്ങിയ സംഭവവും കെടി ജലീല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാലര കോടി രൂപ മുടക്കി കോഴിക്കോട് നാല് ഏക്കര്‍ സ്ഥലം വാങ്ങി എന്നാണ് അദ്ദേഹം പറയുന്നത്. മുസ്ലീം ലീഗിന് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിനായിട്ടാണത്രെ ഈ സ്ഥലം വാങ്ങിയത്. എന്നാല്‍ ഇതില്‍ ഒരു ഭാഗം സ്ഥ്ലം ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ വാങ്ങിയപ്പോള്‍ ബാക്കി സ്ഥലം ഒരു മുസ്ലീം ലീഗ് നേതാവിന്റെ പേരിലാണ് വാങ്ങിയത് എന്നും ജലീല്‍ ആരോപിക്കുന്നുണ്ട്.
ചന്ദ്രികയിലെ പ്രശ്നങ്ങളേക്കാള്‍ ഗൗരവമുള്ള വിഷയം ആയിരുന്നു എആര്‍ നഗര്‍ ബാങ്കിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കെടി ജലീലിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടിയേയും മകനേയും നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശതകോടികളുടെ തട്ടിപ്പും കള്ളപ്പണ നിക്ഷേപവും ആണ് എആര്‍ നഗര്‍ ബാങ്കില്‍ മുസ്ലീം ലീഗ് നേതാക്കളുടെ ഒത്താശയോടെ നടക്കുന്നത് എന്നാണ് ആരോപണം. ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷണം പുരോഗമിക്കുകയാണ്. നിക്ഷേപത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നല്കിയ നോട്ടീസിലെ ആദ്യ പേരുകാരന് കുഞ്ഞാലിക്കുട്ടിയുടെ മകന് ആണ്. എന്നാല്‍ ഇതുവരെ ആ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കുമെന്ന് കെടി ജലീല്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചതായിരുന്നു. എന്തായാലും നിലവില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അല്ല ഇഡി ആരാഞ്ഞത് എന്നാണ് കെടി ജലീല്‍ പ്രതികരിച്ചത്. അതുമായി ബന്ധപ്പെട്ട കാര്യം വരുന്നതേയുള്ളൂ എന്ന മുന്നറിയിപ്പും ജലീല്‍ മുസ്ലീം ലീഗിന് നല്‍കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയ്ക്ക് എആര്‍ നഗര്‍ ബാങ്കില്‍ മുന്നൂറ് കോടിയില്‍ അധികം രൂപയുടെ കള്ളപ്പണ നിക്ഷേപം ഉണ്ട് എന്നായിരുന്നു ജലീല്‍ ആരോപിച്ചിരുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുസ്ലീം ലീഗ് പിന്തുടര്ന്ന് ആക്രമിച്ചിരുന്നത് മന്ത്രിയായിരുന്ന കെടി ജലീലിനെ ആയിരുന്നു. ഓരോ വിഷയത്തിലും മന്ത്രിയ്ക്കെതിരെ വലിയ സമരങ്ങള്‍ നയിച്ചു എന്ന് മാത്രമല്ല, പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു മുസ്ലീം ലീഗ്. ഒടുവില്‍ ബന്ധുനിയമന കേസില്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് ജലീലിന് രാജിവയ്ക്കേണ്ടിയും വന്നിരുന്നു. മുസ്ലീം ലീഗില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങിയ കെടി ജലീലിനോട് കടുത്ത ശത്രുതയാണ് ലീഗ് പുലര്‍ത്തുന്നത്. 2006 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ കോട്ടയായിരുന്ന കുറ്റിപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കെടി ജലീല്‍ നിയമസഭയില്‍ തന്നെ കന്നി അങ്കം വിജയിച്ചത്.
വലിയ പ്രതിസന്ധികളിലൂടെയാണ് മുസ്ലീം ലീഗ് ഇപ്പോള്‍ കടന്നുപോകുന്നത്. തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയ്ക്ക് പുറമേ, വലിയ ആഭ്യന്തര സംഘര്‍ഷങ്ങളും പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ട്. അതിനിടെയാണ് കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. ഹൈദരലി തങ്ങളുടെ മകന് മുഈന്‍ അലി തങ്ങള്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റും പൂര്‍ണമായി ശമിച്ചിട്ടില്ല. ഇതിനിടെയാണ് എംഎസ്എഫ് ഹരിത നേതാക്കള്‍ വനിത കമ്മീഷന് നല്കിയ പരാതി. പാര്‍ട്ടിയിലെ സര്‍വ്വശക്തനായ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഇപ്പോള്‍ തന്നെ അടുക്കള കലാപം തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡി കേസുകളില്‍ തിരിച്ചടിയുണ്ടായാല്‍ അത് പികെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കും.