അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്!; ഇത് പെൺകരുത്ത്; 25 - ന്റെ നിറവിൽ കുടുംബശ്രീ
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ ദാരിദ്ര്യ നിർമാർജന മേഖലകളിൽ ലോകത്തിന്റെ തന്നെ മാതൃകയാണ് കുടുംബശ്രീ. ചെറിയ സംരഭമായി തുടക്കം കുറിച്ച കുടുംബശ്രീയിൽ 45 ലക്ഷത്തിലധികം സ്ത്രീകൾ ഇന്ന് അംഗങ്ങളാണ്. ദാരിദ്ര്യ ലഘൂകരണത്തിനുവേണ്ടി സ്ത്രീകൾക്ക് വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ആശയത്തിൽ തുടങ്ങിയതായിരുന്നു.
എന്നാൽ, 25 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് ലോകം ചർച്ച ചെയ്യപ്പെടുന്ന, ജന ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിലേയ്ക്ക് കുടുംബശ്രീ മാറിക്കഴിഞ്ഞിരിക്കുന്നു. 1998 മെയ് 17 നാണ് കുടുംബശ്രീ നിലവിൽ വന്നത്. സ്വന്തമായി സ്ത്രീകൾക്ക് വരുമാന മാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചു.
എന്നാൽ, ഇന്ന് വലിയ ചിറകുകളുമായി മുന്നേറുകയാണ്. ആഹാരം, പാർപ്പിടം, വസ്ത്രം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചാണ് 1998 - ൽ കുടുംബശ്രീ ആരംഭിച്ചത്. തുടർന്ന് ചെറിയ ചെറിയ വായ്പകൾ നൽകി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കി.
എന്നാൽ, ഇതിലൂടെ ഉണ്ടായ കരുത്തുറ്റ പ്രവർത്തനങ്ങൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതൊന്നുമല്ല. സ്ത്രീ മുന്നേറ്റത്തിന് ചരിത്ര പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോൾ കുടുംബശ്രീ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളത്തിലെ മികവ് പറയാവുന്നതിനും അപ്പുറം... മലയാളികളുടെ രുചി ഇടങ്ങളിലേക്ക് പോലും കുടുംബശ്രീ പ്രത്യേകം ശ്രദ്ധചെലുത്തി. വളർച്ചയ്ക്ക് പിന്നാലെ, 7 കോടി രൂപയാണ് പ്രളയ കാലത്ത് കേരളക്കരയെ പുനരുജ്ജീവനത്തിനായി നൽകിയത്.
വെറും 20 രൂപയ്ക്ക് രുചികരമായ ഊണ് വിളമ്പി മലയാളികളുടെ വിശപ്പകറ്റാൻ കുടുംബശ്രീയുടെ അടുക്കളയ്ക്ക് കഴിഞ്ഞു. ജനകീയാസൂത്രണത്തിൽ പിന്നാലെയാണ് കുടുംബശ്രീയുടെയും പിറവി എന്നു പറയാം. 1997 - 98 കാലയളവിൽ അന്നത്തെ ഇടതുപക്ഷ സർക്കാർ ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ എന്ന നിലയിലാണ് കുടുംബശ്രീയുടെ രൂപവൽക്കരണം പ്രഖ്യാപിച്ചത്.
കോമൺവെൽത്ത് അസോസിയേഷൻ ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവർണ്ണ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിന് പിന്നാലെ ഈ പ്രസ്ഥാനത്തെ തേടിയെത്തി. മലപ്പുറം ജില്ലയിലാണ് കുടുംബശ്രീ രൂപം കൊണ്ടത്. കേന്ദ്ര സർക്കാർ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്.
Recommended Video
എന്നിരുന്നാലും, പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. 1998 മേയ് 17 - ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് 1999 ഏപ്രിൽ 1 - ന് പ്രവർത്തനം ആരംഭിച്ചു. ഒന്നാം ഘട്ടമായ 262 ഗ്രാമപഞ്ചായത്തുകളിൽ 2000 ജൂൺ മാസത്തോടെ പദ്ധതിയുടെ പ്രവർത്തനം തുടങ്ങി. ശേഷം, 2002 മാർച്ചിൽ കേരളം മുഴുവൻ കുടുംബശ്രീ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയായിരുന്നു.
ഓരോ പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് ഇതിലെ അംഗങ്ങൾ. 1 യൂണിറ്റിൽ പരമാവധി എണ്ണം 10 മുതൽ 20 വരെ അംഗങ്ങളാണ് ഉളളത്. ഓരോ ഘടകവും അയൽക്കൂട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്. സോപ്പ്, പേപ്പർബാഗ് തുടങ്ങി കേറ്ററിംഗ് സർവീസും ഡ്രൈവിംഗ് പരിശീനക്ലാസുകൾ എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത സാധ്യതകളാണ് സ്ത്രീകൾക്ക് മുന്നിൽ തുറന്നത്.
'100 അടിച്ചാൽ നാളെ,150 അടിക്കും,ലക്ഷ്യങ്ങൾ അവസാനിച്ചിട്ടില്ല'; വൈറൽ പൊറോട്ടയടിക്കാരി ഇനി അഭിഭാഷക
ഇരുപത്തി അഞ്ചാം വർഷം തികയുമ്പോൾ 43 ലക്ഷം അംഗങ്ങളെ ഉൾപ്പെടുത്തി, രണ്ടര ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങൾ, 19773 ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1072 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികൾ, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകൾ എന്നിങ്ങനെ കരുതലോടെ ഇന്നും മുന്നേറി മാതൃകയായവുകയാണ്.