കുടുംബശ്രീക്ക് കീഴില്‍ ഇനി ഉത്തര്‍പ്രദേശിലെ അമ്മമാരും ചിരിക്കും; കേരളമോഡല്‍ പകര്‍ത്തി യുപി സര്‍ക്കാർ
Recommended Video
അഭിമാനപൂര്‍വ്വം ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുകയാണ് കേരളത്തിന്റെ സ്ത്രീപക്ഷ കൂട്ടായ്മയുടെ കരുത്തായ കുടുംബശ്രീ. പിന്നിട്ട വര്‍ഷങ്ങളില്‍ കേരളത്തിന്റെ സാമൂഹിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ മുന്നേറ്റങ്ങളാണ് കുടുംബശ്രീ നടത്തിയത്.
കേരളത്തിലെ ഗാര്‍ഹിക സാമ്പത്തിക വ്യവസ്ഥയുടെ കരുത്തായി മാറിയിരിക്കുന്ന കുടുംബശ്രീ സ്ത്രീകളുടെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിനും പ്രധാന്യം നല്‍കുന്നു. രാജ്യാന്തരതലത്തില്‍ തന്നെ പുരസ്‌കാരങ്ങള്‍ നേടിയ കുടുംബശ്രീയുടെ പ്രവര്‍ത്തനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും ഇതിനോടകം മാതൃകയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കുടുംബശ്രീ മാതൃക പകര്‍ത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറും മുന്നോട്ട് വന്നിരിക്കുകയാണ്.
സ്ത്രീ ശാക്തീകരണത്തിലൂടെ
സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര നിര്‍മ്മാര്‍ജനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപവത്ക്കരിച്ച കുടംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം 1998 മെയ് 17 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയിയാണ് മലപ്പുറത്ത് വെച്ച് ഉദ്ഘാടനം ചെയ്തത്. 1999 ഏപ്രില്‍ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജനകീയ പ്രസ്ഥാനം
ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു പടര്‍ന്നിരിക്കുന്നു.
കുടുംബശ്രീ മാതൃക
രൂപകരിച്ച് പത്തൊന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ 15 സര്‍ക്കാറുകളാണ് കുടുംബശ്രീ മാതൃക തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയത്. കേരളത്തില്‍ കുടുംബശ്രീ കൈവരിച്ച മികച്ച വിജയമായിരുന്നു തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ മറ്റു സര്‍ക്കാറുകളെ പ്രേരിപ്പിച്ചത്.
ഉത്തര്‍പ്രദേശും
രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, മധ്യപ്രദേശ്,ബിഹാര്‍, സിക്കിം, അസം,മണിപ്പൂര്‍, ത്രിപുര, ഓഡിഷ,ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപ് തുടങ്ങിയവയക്ക് ശേഷം ഇപ്പോള്‍ ഉത്തര്‍പ്രദേശും കുടുംബശ്രീ മാതൃക പകര്‍ത്തുകയാണ്.
ഗ്രാമീണ ഉപജീവന ദൗത്യം
കുടുംബശ്രീ എന്‍ആര്‍ഓയ്ക്ക് വേണ്ടി ഏക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഉത്തര്‍പ്രദേശ് സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യവുമായി ധാരണാപത്രത്തില്‍ ഇതു സംബന്ധിച്ച ധാരാണാ പത്രം ഒപ്പുവെച്ചു കഴിഞ്ഞു.
എല്ലാവിധ പിന്തുണയും
ഉത്തര്‍പ്രദേശില്‍ പഞ്ചായത്തീരാജ് സംവിധാനങ്ങളും സാമൂഹ്യ സംഘടനാ സംവിധാനങ്ങളും കുട്ടിയോജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സാങ്കേതിക സഹായവും കുടുംബ്ശ്രി എന്‍ആര്‍ഓ നല്‍കും. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് കരുത്ത് പകരുക എന്ന കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യം തന്നെയാണ് ഉത്തര്‍പ്രദേശും മുന്‍കൂട്ടി കാണുന്നത്.
പരിശീലനം നല്‍കി
ഉത്തര്‍പ്രദേശില്‍ കുടുംബശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ സെപ്റ്റംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യത്തിലെ ജില്ലാതല ഓഫിസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്‌നൗവില്‍ കുടുംബശ്രീ എന്‍ആര്‍ഓ പരിശീലനം നല്‍കി കഴിഞ്ഞു.
ആദ്യഘട്ടത്തില്‍
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഗൊരഖ്പൂര്‍, സുല്‍ത്താന്‍പൂര്‍,വാരാണസി, മിര്‍സാപൂര്‍, ബഹ്‌റൈഖ്, ബസ്തി, ബന്ദ, ഫത്തേപൂര്‍, ഛന്ദൗലി, സൊന്‍ഭദ്ര എന്നീജില്ലകളില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചു കഴിഞ്ഞു. കാലതാമസം കൂടാതെ തന്നെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
നാഷനല്‍ റിസോര്‍ഴ് ഓര്‍ഗനൈസേഷന്‍ അംഗീകാരം
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും സഹായവും നല്‍കുന്നതിനുള്ള നാഷനല്‍ റിസോര്‍ഴ് ഓര്‍ഗനൈസേഷന്‍ അംഗീകാരം 2012 ലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടംബശ്രീക്ക് നല്‍ക്കുന്നത്.