എല്ലാം ഊഹാപോഹം മാത്രമെന്ന് കുമ്മനം !! കുറ്റക്കാരാണെങ്കിൽ നടപടി ഉണ്ടാകും!!
കോഴ ആരോപണവുമായി ആർക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാൽ മുഖംനോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർ നടപടി ഉചിതമായ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും കുമ്മനം.
തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരായ കോഴ ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകൾ ഊഹാപോഹം മാത്രമാണെന്ന് കുമ്മനം പറഞ്ഞു.
കോഴ ആരോപണവുമായി ആർക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാൽ മുഖംനോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർ നടപടി ഉചിതമായ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും കുമ്മനം.
മെഡിക്കൽ കോളേജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഴിമതിയെ തുടച്ചു നീക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണ് ബിജെപിയെന്നും അതുകൊണ്ടാണ് ആരോപണം ഉയർന്നപ്പോൾ തന്നെ അതേപ്പറ്റി അന്വേഷിക്കാൻ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും കുമ്മനം പറയുന്നു.
കോഴ വാങ്ങിയ പണം ദില്ലിയിലേക്ക് കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.