കുറുപ്പ് കാണണം..വായിച്ചറിഞ്ഞതിനേക്കാൾ അധികം കാര്യങ്ങൾ ഉണ്ട് സിനിമയിൽ; ചാക്കോയുടെ മകൻ പറയുന്നു
തിരുവനന്തപുരം; കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കുറുപ്പ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ദുൽഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തെ സംബന്ധിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. കുറുപ്പിനെ മഹത്വവത്കരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ചാക്കോയുടെ കുടുംബത്തോടുള്ള നീതികേടാണെന്നുമുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങളെ തള്ളുകയാണ് ചാക്കോയുടെ കുടുംബം. കുറുപ്പ് എല്ലാവരും കാണണം എന്നാണ് ചാക്കോയുടെ ഭാര്യ ശാന്തയും മകൻ ജിതിനും പറയുന്നത്. ഇന്ത്യ ടുഡേയോടാണ് ജിതിന്റെ പ്രതികരണം.

ദുൽഖറിനെ വെച്ച് കുറുപ്പ് എന്ന സിനിമ വരുമ്പോൾ ആദ്യം വളരെയധികം ടെൻഷൻ തോന്നിയിരുന്നതായി ജിതിൻ പറയുന്നു. താൻ ഏറെ ആരാധിക്കുന്ന നടനാണ് ദുൽഖർ. അദ്ദേഹം ആ വേഷം ചെയ്യുന്നുവെന്ന് ഓർത്ത് വലിയ ദേഷ്യവും സങ്കടവും തോന്നി. പിന്നാലെ ടീസർ വന്നപ്പോൾ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ചിത്രത്തിനെതിരെ നിയമപരമായി ആദ്യം നീങ്ങിയത്.

എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ കണ്ടു ബോധിപ്പിച്ചു. ഒരിക്കലും കുറുപ്പിനെ മഹത്വവത്കരിക്കില്ലെന്ന് ഉറപ്പ് തന്നു. അങ്ങനെ ഞാനും അമ്മയും എറണാകുളത്ത് പോയി സിനിമ കണ്ടു,മകൻ ജിതിൻ പറഞ്ഞു. ചാക്കോ മരിക്കുമ്പോൾ അമ്മയുടെ വയറ്റിൽ വെറും ആറുമാസം മാത്രം പ്രായമേ ജിതിന് ഉണ്ടായിരുന്നു. അച്ഛന്റെ മരണത്തെ കുറിച്ച് പലയിടത്ത് നിന്നും വായിച്ച അറിവ് മാത്രമേ തനിക്കുള്ളൂ. തങ്ങൾ വീട്ടിൽ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാറേ അല്ല. എന്നാൽ സിനിമ കണ്ടപ്പോൾ വായിച്ചറിഞ്ഞതിനേക്കാൾ അധികം കാര്യങ്ങൾ അതിൽ ഉണ്ട് എന്ന് തനിക്ക് മനസിലായെന്ന് ജിതിൻ പറയുന്നു.

സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. പൂർണമായും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ.അത് പുറം ലോകം അറിയണമെന്നും ജിതിൻ പറഞ്ഞു സിനിമ കണ്ടപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടുള്ള ദേഷ്യമൊക്കെ മാറി. അവർ ആദ്യമോ തന്നെ ചിത്രം എന്താണ് പറയാൻ ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിൽ വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല. എന്റെ അപ്പനെ കൊന്നവനെ ഹീറോ ആക്കരുതെന്ന് മാത്രമായിരുന്നു ആഗ്രഹം, ജിതിൻ പറഞ്ഞു.

ജിതിൻ കെ ജോസിന്റെ കഥയ്ക്ക് ഡാനിയൽ സായൂജ് നായരും കെഎസ് അരവിന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വേഫാറർ ഫിലിംസും എം സ്റ്റാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രജ്ത്ത് സുകുമാരൻ, ശോഭിത ധുലിപാല, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ എന്നിവരാണ് താരങ്ങൾ.

1980 കളിൽ കേരളത്തെ നടുക്കിയ ഇനിയും ദുരൂഹതമാറാത്ത പേരാണ് സുകുമാരക്കുറിപ്പിന്റേത്. ഇൻഷൂറൻസ് തുക തട്ടാൻ തന്നോട് രൂപ സാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ സുകുമാരകുറുപ്പിനെ ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല
Recommended Video

ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ സുകുമാരക്കുറുപ്പ് യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കുറുപ്പിനെ സഹായിച്ച രണ്ട് പേർ പിന്നീട് കസ്റ്റഡിയിലായിരുന്നു. ഇരുവരേയും പിന്നീട് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications