ലഖിംപൂര്‍ ഖേരി കേസ്: യുപി സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി, നിരീക്ഷണത്തിന് ജഡ്ജിമാര്‍
ദില്ലി: ലഖിംപൂര്‍ ഖേരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേസിലെ അന്വേഷണം പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കൂടുതൽ സാക്ഷികളെ വിസ്തരിച്ചു എന്നല്ലാതെ സ്റ്റാറ്റസ് റിപ്പോർട്ടിൽ ഒന്നുമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
കേസ് ശരിയായ ദിശയില്‍ പോവാന്‍ അന്വേഷണം നിരീക്ഷിക്കാൻ മറ്റൊരു ഹൈക്കോടതിയിലെ മുൻ ജഡ്ജിയെ നിയോഗിക്കാൻ താൽപ്പര്യമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിന്നുള്ള ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ (റിട്ട) അല്ലെങ്കിൽ ജസ്റ്റിസ് രഞ്ജിത് സിംഗ് (റിട്ട) എന്നിവരില്‍ ഒരാള്‍ക്ക് ലഖിംപൂർ ഖേരി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാമെന്നും കോടതി നിർദ്ദേശിച്ചു.

ഒക്ടോബർ 3 ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കർഷകരുടെ നേര്‍ക്ക് കേന്ദ്രമന്ത്രി അമിത് മിശ്രയുടെ മകനും സംഘവും വാഹനം ഒടിച്ച് കയറ്റി 4 കര്‍ഷകരെ കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ , രണ്ട് ബിജെപി പ്രവർത്തകരും വാഹനം ഒടിച്ച ഡ്രൈവറെയും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് നടന്ന അക്രമസംഭവങ്ങൾ സംസ്ഥാനത്തെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുകയും ചെയ്തിരുന്നു.
വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍
കേസുമായി ബന്ധപ്പെട്ട് സാക്ഷികൾക്ക് സംരക്ഷണം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ഒക്ടോബർ 26ന് നിർദേശിച്ചിരുന്നു. സംഭവത്തിൽ സിബിഐയെ കൂടി ഉൾപ്പെടുത്തി ഉന്നതതല ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിനെ തുടർന്ന് സുപ്രീം കോടതി വിഷയം പരിഗണിക്കുകയായിരുന്നു. കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ നിരവധി പേർ ഇതുവരെ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications