ന്യായീകരിച്ച് ലക്ഷദ്വീപ് കളക്ടര്‍; എല്ലാം കുപ്രചരണങ്ങള്‍... കളക്ടര്‍ക്കെതിരെ പ്രതിഷേധം
കൊച്ചി; ലക്ഷദ്വീപില്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് കളക്ടര്‍ എസ് അസ്‌കര്‍ അലി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കളക്ടര്‍ ദ്വീപുകാരുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിശദീകരിച്ചത്. ടൂറിസം മേഖലയില്‍ മാത്രമാണ് മദ്യവില്‍പ്പന അനുവദിച്ചിട്ടുള്ളത്. ദ്വീപുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് കുപ്രചരണങ്ങളാണ്. ചില സ്ഥാപിത താല്‍പ്പര്യക്കാരാണ് ഇതിന് പിന്നില്‍. ദ്വീപില്‍ നിയമ വിരുദ്ധമായി ബിസിനസ് നടത്തുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികളെ കൊച്ചിയില്‍ എത്തിക്കാനുള്ള സംവിധാനം നിലവിലുണ്ട്. ടൂറിസം സീസണില്‍ താല്‍ക്കാലിക ജീവനക്കാരെ എടുക്കും. ഓഫ് സീസണില്‍ പിരിച്ചുവിടുകയും ചെയ്യും. അത് പുതിയ സംഭവമല്ല.

എല്ലാം ദ്വീപിന്റെ സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളാണ്. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ ബീഫും ചിക്കനും മാത്രമാണ് ഒഴിവാക്കിയത്. മീനും മുട്ടയുമുണ്ട്. ചിക്കനും ബീഫും ലഭിക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട. നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ ഭരണകൂടം എടുത്തത്. ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. കവരത്തിയില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കും. മോഡല്‍ ഹൈസ്‌കൂളും നിര്‍മിക്കും. ദ്വീപിലെ മല്‍സ്യഗ്രാമമാക്കി മാറ്റും.
ദ്വീപിലെ അനധികൃത കൈയ്യേറ്റങ്ങളുണ്ട്. അവയാണ് പൊളിച്ചുനീക്കിയത്. കുറ്റകൃത്യങ്ങള്‍ ദ്വീപില്‍ പെരുകി വരികയാണ്. മയക്കുമരുന്ന് കടത്ത് വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ രംഗത്ത് മികച്ച പ്രകടമാണ് ലക്ഷദ്വീപ് നടത്തിയത്. എല്ലാവര്‍ക്കും നല്‍കാനുള്ള വാക്‌സിന്‍ സ്റ്റോക്കുണ്ട്. ദ്വീപ് എല്ലാ കാലത്തും സമാധാനത്തോടെയാണ് നില കൊണ്ടിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയാകും. 73 വര്‍ഷമായിട്ടും മതിയായ വികസന പ്രവര്‍ത്തനങ്ങള്‍ ദ്വീപില്‍ നടന്നിട്ടില്ല. ഇതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇന്റര്‍നെറ്റ് സേവനം ശക്തിപ്പെടുത്തും. ടൂറിസം രംഗത്ത് തദ്ദേശീയര്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ്. കേര കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ നടപടിയെടുക്കുമെന്നും ദ്വീപ് നിവാസികളുടെ പിന്തുണ ഭരണകൂടത്തിനുണ്ട് എന്നും കളക്ടര്‍ അസ്‌കര്‍ അലി വിശദീകരിച്ചു.
അതേസമയം, കളക്ടറുടെ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ പ്രസ്‌ക്ലബ്ബിന് പുറത്ത് പ്രതിഷേധം നടന്നു. സിപിഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് പ്രതിഷേധിച്ചത്. കൂടാതെ ദ്വീപുകാരായ എന്‍വൈസി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഗോ ബാക്ക് വിളിച്ചെത്തിയ ഇവരെ നിയന്ത്രിക്കാന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.
ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications