തരികിട സാബുവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ ലസിത പാലക്കലിന്റെ പ്രതിഷേധം
കണ്ണൂർ: തരികിട സാബുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ നേതാവ് ലസിത പാലക്കലിന്റെ പ്രതിഷേധം. പാനൂരിലെ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നായിരുന്നു ലസിത പ്രതിഷേധിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച സാബുവിന്റെ അറസ്റ്റ് വൈകുന്നതിനാലാണ് കുത്തിയിരുപ്പ് പ്രതിഷേധമെന്ന് ലസിത പറഞ്ഞു.
ചാനലിലെ റിയാലിറ്റി ഷോയിൽ അടക്കം പങ്കെടുത്ത് സാബു വിലസുമ്പോഴും ഇയാൾക്കെതിരെ ചെറുവിരൽ അനക്കാൻ പോലീസ് തയാറാകുന്നില്ലെന്നാണ് ലസിത ആരോപിക്കുന്നത്. തികച്ചും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ ആയിരുന്നു തരികിട സാബു ലസിത പാലക്കലിനെതിരെ ഫേസ്ബുക്കില്‍ നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ സാബുവിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നുള്ള എസ്ഐയുടെ ഉറപ്പിനെ തുടർന്ന് ലസിത സമരം അവസാനിപ്പിക്കുകയായിരുന്നു.
സാബു ബിഗ് ബോസിൽ
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നടക്കുന്നുണ്ടെങ്കിലും ഏഷ്യാനെറ്റിലെ ബിഗ് ബോസ് മത്സരാർത്ഥിയാണ് സാബു. സാബുവിനെ കാണാനില്ലെന്ന് പറയുന്ന പോലീസുകാർ എന്തുകൊണ്ടാണ് ചാനലിലെ പ്രധാനപരിപാടിയിൽ സാബു പങ്കെടുക്കുന്നത് അറിയാതെപോകുന്നതെന്ന് വിമർശനവുമുണ്ട്. പരിപാടിയുടെ നിയമം അനുസരിച്ച് നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങാനോ ഫോൺ ഉപയോഗിക്കാനോ പറ്റില്ല. ബിഗ് ബോസ് ഹൗസിന്റെ അകത്ത് കയറി പോലീസ് സാബുവിനെ അറസ്റ്റ് ചെയ്യുമോയെന്നാണ് ഇനി അറിയേണ്ടത്.
ഫേസ്ബുക്കിൽ
സാമൂഹ്യ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടതിന്റെ പേരിൽ യുവമോർച്ചാ നേതാവ് ലസീത പാലക്കലിലെ സംഘടനയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംഘർഷഭരിതമായ പോസ്റ്റിടുന്നതിന് സഹപ്രവർത്തകർ തന്നെയാണ് ലസിതയ്ക്കെതിരെ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് തികച്ചും അശ്ലീലതകലർന്ന പോസ്റ്റ് സാബു ഫേസ്ബുക്കിലിട്ടത്. ലസിത പാലക്കലിനെ തന്റെ ജീവിത്തതിലേക്ക് ക്ഷണിക്കുകയാണെന്ന് തുടങ്ങുന്ന പോസ്റ്റിൽ ലൈംഗിക ചുവയുള്ള പരാമർശങ്ങളാണ് ഇയാൾ നടത്തിയത്. രൂക്ഷമായഭാഷയിൽ സാബുവിനെ വിമർശിച്ചുകൊണ്ട് സംഘപരിവാർ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
സാബുവിനെതിരെ
തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് തലശ്ശേരി എസ് പിക്കാണ് ലസിത പരാതി നൽകിയിരുന്നത്. പരാതിപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം സാബുവിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി 354 എ വകുപ്പ് പ്രകാരമായിരുന്നു സാബുവിനെതിരെ കേസെടുത്തത്. എന്നാൽ സാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നുള്ള രേഖകൾ കിട്ടാൻ വൈകുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പോലീസ് പറയുന്നത്.
മുൻപും
നേരത്തെ വീട്ടമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരിലും തരികിട സാബു വിവാദത്തിൽ പെട്ടിട്ടുണ്ട്. കലാഭവൻ മണിയുടെ മരണവുമായി സാബുവിനെ ബന്ധമുണ്ടെന്ന് സംശയം ഉന്നയിച്ച വീട്ടമ്മയുടെ ചിത്രം സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് സാബു അപമാനിച്ചത്. ഇതിന്റെ പേരിൽ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചിരുന്നു. രഞ്ജിനി ഹരിദാസിനെനെ അസഭ്യം പറഞ്ഞതിന് അവരും തരികിട സാബുവിനെതിരെ പരാതി നൽകിയിരുന്നു.
സിപിഎമ്മിന് വിരോധം
കേരളത്തിൽ സിപിഎമ്മിനെതിരെയുള്ള സൈബർ നുണപ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് ലസിത പാലക്കലാണെന്നാണ് ആരോപണം. പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്ന വ്യാജവാർത്ത ഇവർ പ്രചരിപ്പിച്ചിരുന്നു. ലസിതയ്ക്കെതിരെ സിപിഎം പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫേസ്ബുക്ക് പ്രചാരണങ്ങളുടെ പേരിൽ ലസിതയുടെ സംഘടനാ പദവിയും നഷ്ടമായത്.