ലാവലിന്‍:പിറണായിക്ക് വിധിനിര്‍ണയ നാള്‍
തിരുവനന്തപുരം: വര്‍ഷങ്ങളായി പിണറായി വിജയനെ പിന്തുടരുന്ന വിവാദ കേസിന് 2013 നവംബര്‍ 5 ന് തീര്‍പ്പുണ്ടാകാന്‍ പോകുന്നു. ഒന്നുകില്‍ പിണറായി വിജയന്‍ വീണ്ടും ലാവലിന്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീഴും. അല്ലെങ്കില്‍ അഴിമതിയുടെ ചെളിപുരളാത്ത കയ്യുമായി സിപിഎമ്മിന്റെ അമരത്തിരിക്കും. ലാവലിന്‍ അഴിമതി കേസില്‍ സിബിഐ പ്രത്യേക കോടതി പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജിയില്‍ ചൊവ്വാഴ്ച ഉച്ചയോടെ വിധിപറയും.
11 വര്‍ഷത്തോളമായി ലാവലിന്‍ എന്ന ഭൂതം പിണറായി വിജയന്റെ പിറകേ കൂടിയിട്ട്. വിധി എന്ത് തന്നെയായാലും കരള രാഷ്ട്രീയത്തിലെ ഒരു ചരിത്ര സംഭവം തന്നെയാകും അത്. കേസില്‍ കുറ്റ വിമുക്തനാക്കപ്പെടാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണത്രെ പിണറായി വിജയന്റെ തീരുമാനം. അങ്ങനെയെങ്കില്‍ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം നിര്‍ണയിക്കുക സിബഐ പ്രത്യേക കോടതിയുടെ വിധിയായിരിക്കും.

കേരള രാഷ്ട്രീയത്തെ ആകെ ഇളക്കി മറിച്ച കേസാണ് ലാവലിന്‍ അഴിമതി കേസ്. സിബഐ അന്വേഷണത്തിന്റെ ഘട്ടത്തിലാണ് മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ വരുന്നത്. കേസിലെ ഏഴാം പ്രതിയാണ് പിണറായി.
പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ ജല വൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് ആഗോള ടെണ്ടര്‍ വിളിക്കാതെ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് കരാര്‍ നല്‍കി എന്നതാണ് പ്രശ്‌നം. ഇതില്‍ സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടം സംഭവിച്ചു എന്ന് സിഎജി കണ്ടെത്തിയതോടെയാണ് പ്രശ്‌നം വിവാദമായത്. മലബാര്‍ കാന്‍സര്‍ സെന്റിന് 100 കോടി രൂപ സഹായം നല്‍കാമെന്ന വാഗ്ദാനം കമ്പനി ലംഘിച്ചതും വിവാദം കത്തിപ്പടരാന്‍ ഇടയാക്കി. ബാലാനന്ദന്‍ കമ്മിറ്റിയുടേയും സുബൈദ കമ്മിറ്റിയുടേയും റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ലാവലിനുമായി കരാറില്‍ ഏര്‍പ്പെട്ടത് എന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തും പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാഴ്ത്തി.
സിപിഎമ്മിലെ പിണറായി വിജയന്‍-വിഎസ് അച്യുതാനന്ദന്‍ ഗ്രൂപ്പ് വഴക്കുകളും ലാവലിന്‍ കേസിനെ സാരമായി ബാധിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ ഒരു ഘട്ടത്തില്‍ വിഎസിനേയും പിണറായി വിജയനേയും പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്ക് പോലും എത്തിച്ചു. എങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം പിണറായിക്കൊപ്പം തന്നെ നിന്നു.
ലാലവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ വ്യക്തിപരമായി ലാഭമുണ്ടാക്കിയിട്ടില്ലെന്നാണ് സിബഐ പറയുന്നത്. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ആള്‍ കുറ്റക്കാരന്‍ തന്നെയാണെന്നാണ് സിബഐയുടെ വാദം. ലാവലിനുമായി 1995 ല്‍ ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് സപ്ലൈ കരാര്‍ ആക്കി മാറ്റിയത്. ഇതിന് മുമ്പ് പിണറായിയും സംഘവും കാനഡ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്താതെയായിരുന്നു ഈ സന്ദര്‍ശനം. ഇതിന് ശേഷമാണ് കരാറില്‍ ഒപ്പിട്ടത്. സര്‍ക്കാരിന്റേയും വൈദ്യുതി വകുപ്പിന്റേയോ അനുമതിയില്ലാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും സിബിഐ വാദിക്കുന്നു.
കേസില്‍ താന്‍ വ്യക്തിപരമായി ലാഭം ഉണ്ടാക്കിയിട്ടില്ലെന്ന സിബിഐയുടെ കണ്ടെത്തലിന്‍റെ പിന്‍ബലത്തിലാണ് പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി. ബാലാനന്ദന്‍ കമ്മിറ്റി റിപിപോര്‍ട്ടിന്റെ സാങ്കേതികത്വവും പിണറായി വിജയന്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കോടതി നടത്തിയ പല നിരീക്ഷണങ്ങളും പിണറായി വിജയന് എതിരായിട്ടാണ് വിലയിരുത്തപ്പെട്ടത്. അന്തിമ വിധിയില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.












Click it and Unblock the Notifications