ലക്ഷ്മി നായർ കള്ളപ്പണം വെളുപ്പിച്ചോ...? ലോ അക്കാദമിയിൽ ഗുരുതര സാന്പത്തികക്രമക്കേട് !!!
രണ്ടര കോടി രൂപയാണ് ലോ അക്കാദമി രണ്ട് അക്കൌണ്ടുകളിലായി ബാങ്കിൽ നിക്ഷേപിച്ചത്
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരം അവസാന ലാപ്പിൽ ആണെങ്കിലും ലോ അക്കാദമിയ്ക്ക് എതിരെ പുതിയ ആരോപണങ്ങള്‍. ലോ അക്കാദമി കള്ളപ്പണം വെളിപ്പിച്ചെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.
നോട്ട് അസാധു ആക്കല്‍ പ്രഖ്യാപനം വന്ന നവംബര്‍ 8ന് ശേഷം ലോ അക്കാദമി പേരൂര്‍ക്കട സഹകരണ ബാങ്കില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചെന്നാണ് പരാതി. സഹകരണ ബാങ്കിലെ 2 അക്കൗണ്ടുകളില്‍ ആയാണ് പണം നിക്ഷേപിച്ചിരിക്കുന്നത്.
നവംബറില്‍ ഒരു അക്കൗണ്ടില്‍ 73 ലക്ഷം രൂപയും ഡിസംബര്‍ 30ന് മറ്റൊരു അക്കൗണ്ടില്‍ ഒന്നരകോടി രൂപയുമാണ് നിക്ഷേപിച്ചത്. എന്നാല്‍ ഇത് കോളേജിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചതാണെന്നാണ് മാനേജ്‌മെന്‌റ് പറയുന്നത്.
കോളേജിന്‌റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലക്ഷ്മി നായരും അച്ഛന്‍ നാരയണന്‍ നായരും അവരുടെ കള്ളപ്പണം വെളിപ്പിക്കുകയാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. സംഭവത്തെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി.