പോസ്റ്റല്‍ ബാലറ്റുകളില്‍ 300 ലേറെ മണ്ഡലങ്ങളില്‍ മുന്നിലെത്തിയത് എസ്പി: യഥാർത്ഥ ജനവിധിയെന്ന് നേതാവ്
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റുകളിൽ 273 സീറ്റുകള്‍ നേടി ബി ജെ പിക്ക് അധികാരത്തില്‍ തുടരാന്‍ സാധിച്ചപ്പോള്‍ മറുവശത്ത് എസ്പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും അധികാരം പിടിക്കാമെന്ന മോഹം സഫലമായിരുന്നില്ല. അതേസമയം ബി ജെ പി കഴിഞ്ഞ വർഷത്തേക്കാള്‍ വോട്ട് ശതമാനം ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലും തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ എസ്പി ബി ജെ പിയെ മറികടന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
യുപിയിലെ 403 മണ്ഡലങ്ങളിൽ പോസ്‌റ്റൽ ബാലറ്റുകളുടെ കണക്കുകള്‍ കാണിക്കുന്നത് എസ്പി നേതൃത്വത്തിലുള്ള സഖ്യം 311 സീറ്റുകളിലാണ് ഒന്നാമത് എത്തിയിരിക്കുന്നത്. മറുവശത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 90 മണ്ഡലങ്ങളിൽ മാത്രമാണ് എതിരാളികളേക്കാൾ കൂടുതൽ തപാൽ വോട്ട് നോടാന്‍ സാധിച്ചത്.

തെരഞ്ഞെടുപ്പിൽ ബി ജെ പി കാര്യമായ വെല്ലുവിളികള്‍ നേരിടാതെ 255 സീറ്റുകൾ നേടിയപ്പോള്‍ സഖ്യകക്ഷിയായ അപ്നാ ദൾ (എസ്) 12 വിജയിക്കുകയും മറ്റൊരു സഖ്യകക്ഷിയായ നിഷാദ് പാർട്ടി 6 സീറ്റുകൾ നേടുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് എത്തിയ എസ്പി 111 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ ആർഎൽഡിക്കും എസ്ബിഎസ്പിക്കും യഥാക്രമം 8, 6 സീറ്റുകളുമാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 4.42 ലക്ഷം തപാൽ വോട്ടുകളിൽ ഭൂരിഭാഗവും എസ്പി സഖ്യം നേടി എസ്പി സഖ്യം 2.25 ലക്ഷം പോസ്റ്റൽ ബാലറ്റ് വോട്ടുകൾ നേടിയപ്പോൾ ബി ജെ പി സഖ്യത്തിന് 1.48 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. തന്റെ പാർട്ടിയുടെ തോൽവിക്ക് ശേഷം, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പാർട്ടിയുടെ തപാൽ വോട്ട് നേട്ടം ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

എസ്പി-സഖ്യത്തിന് പോസ്റ്റൽ ബാലറ്റിൽ 51.5% വോട്ടുകൾ ലഭിച്ചു, അതനുസരിച്ച് 304 സീറ്റുകളിൽ എസ്പി-സഖ്യത്തിന് മുന്നേറാന്‍ സാധിച്ചു. തിരഞ്ഞെടുപ്പിന്റെ സത്യമാണ് ഇത് വ്യക്തമാക്കുന്നത്. തന്റെ സഖ്യത്തിന് അനുകൂലമായി തപാൽ വോട്ടുകള്‍ വിനിയോഗിച്ച എല്ലാ "യഥാർത്ഥ" സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും മറ്റ് വോട്ടർമാർക്കും നന്ദി പറയുന്നു- അഖിലേഷ് യാദവ് വ്യക്തമാക്കി.

അതേസമയം, അഖിലേഷിന്റെ ആരോപണം തള്ളി ബി ജെ പി വക്താവ് ഹരീഷ് ചന്ദ്ര ശ്രീവാസ്തവ രംഗത്ത് എത്തി "പ്രതിപക്ഷത്തിന്റെ ആരോപണം പരിഹാസ്യമാണ്... ജനങ്ങൾ നൽകിയ ജനവിധി അവർ ഒരിക്കലും അംഗീകരിക്കുന്നില്ല. ബൂത്ത് തലത്തിലും ഇത്തരമൊരു വോട്ടിംഗ് പ്രവണതയാണ് കാണുന്നത്. ഏതെങ്കിലും മണ്ഡലത്തിലെ വിജയി ചില ബൂത്തുകളിൽ പിന്നോട്ട് പോയാലും മറ്റ് പോളിംഗ് ബൂത്തുകളിൽ പരമാവധി വോട്ടുകൾ നേടി വിജയിക്കാന്‍ സാധിക്കും''- ഹരീഷ് ചന്ദ്ര പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ, 80 വയസ്സിനു മുകളിൽ പ്രായമുള്ള, വികലാംഗർ (PwD), വിജ്ഞാപനം ചെയ്യപ്പെട്ട അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവർ, സാക്ഷ്യപ്പെടുത്തിയ കോവിഡ് പോസിറ്റീവ്/സംശയമുള്ള വ്യക്തികൾ, സുരക്ഷാ സേനയിലോ തിരഞ്ഞെടുപ്പിലോ വിന്യസിച്ചിരിക്കുന്നവർ എന്നിങ്ങനെയുള്ള വോട്ടർമാർക്കാണ് പോസ്റ്റൽ ബാലറ്റുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നത്.
Recommended Video

"ഈ വിഭാഗങ്ങളിലെ ഭൂരിപക്ഷം വോട്ടർമാരും സർക്കാരിൽ നിന്നുള്ളവരായതിനാൽ, സർക്കാർ ജോലികളിൽ പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്ന എസ്പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അവർക്ക് അനുകൂലമായി പ്രവർത്തിച്ചതായി തോന്നുന്നു. എസ്പി പ്രകടനപത്രികയിൽ ഇക്കാര്യം ഉറപ്പ് നൽകിയതിന് പിന്നാലെ ബിഎസ്പിയും ഇതേ വാഗ്ദാനമാണ് നൽകിയത്. എന്നാൽ വോട്ടർമാർ എസ്പിയെ വലിയ തോതിൽ വിശ്വസിച്ചു," ഒരു എസ്പി നേതാവ് പറഞ്ഞു.












Click it and Unblock the Notifications