റെയിൽവേ സ്ക്കൂൾ പൂട്ടുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കും
പാലക്കാട്: ഭാവിയെപ്പറ്റി 442 പേരുടെ ആശങ്കതീര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കാന്‍ കുരുന്നുകള്‍ കൈകോര്‍ക്കുന്നു. പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ടാണ് കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുക. രക്ഷിതാക്കളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കര്‍മസമിതി യോഗത്തിലാണ് തീരുമാനം. ആദ്യപടിയായി സ്‌കൂളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കും.
തുടര്‍ന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് സ്‌കൂള്‍ പൂട്ടരുതെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ ഒന്നാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയായി 442 കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. നൂറിലധികം കുട്ടികള്‍ ഒന്നാംക്ലാസ് പ്രവേശനത്തിനായിമാത്രം കാത്തുനില്‍ക്കുന്നുണ്ടെന്നും പറഞ്ഞു. കൃത്യമായ വിവരം ശേഖരിക്കണം. ആശുപത്രിയും വിദ്യാലയങ്ങളും സര്‍ക്കാര്‍ നടത്താന്‍ പാടില്ലെന്ന ബിബേക് ഡിബ്രോയ് കമ്മിറ്റി നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് നടത്തുന്ന നടപടിയുടെ ഒരു ഭാഗമാണിത്. ദക്ഷിണറെയില്‍വേക്കുകീഴില്‍ ഒമ്പത് സ്‌കൂളുകളാണ് പൂട്ടുന്നത്.

കേരളത്തിലെ ഏക റെയില്‍വേ സ്‌കൂളും ഒലവക്കോട്ടേതാണ്. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതും സ്‌കൂള്‍നടത്തിപ്പിന് വന്‍തുക ചെലവു വരുന്നതും പരിഗണിച്ച് അടുത്ത അധ്യയനവര്‍ഷംവര്‍ഷം സ്‌കൂളില്‍ പ്രവേശനം നല്‍കേണ്ടെന്നാണ് അറിയിച്ചത്. ഇതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലായി. കെ.ജി. ശ്രീറാം കണ്‍വീനറായും ജി. മണികണ്ഠന്‍ ജോയന്റ് കണ്‍വീനറായും കഴിഞ്ഞദിവസമാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്. പാലക്കാട് റെയില്‍വേഡിവിഷന് കീഴില്‍ 1958-ലാണ് ഒലവക്കോട്ട് റെയില്‍വേ സ്‌കൂള്‍ തുടങ്ങിയത്. 1983-ല്‍ ഹൈസ്‌കൂളും 2002-ല്‍ ഹയര്‍സെക്കന്‍ഡറിയായും ഉയര്‍ത്തി. തുടക്കത്തില്‍ ഇംഗ്ലിഷ്, മലയാളം, തമിഴ് മീഡിയം എന്നിവ സ്‌കൂളില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications