പാനൂരിലെ സിപിഎം പ്രവർത്തകനെ ക്രൂരമായി വെട്ടിക്കൊന്നു.. ആറ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂര്‍: തലശ്ശേരി പാനൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെ കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സിപിഎം പ്രവര്‍ത്തകനായ തഴയില്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കാണ് തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അന്‍പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമേ പിഴയും പ്രതികള്‍ അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടതായി വരും. ആര്‍എസ്എശ്- ബിജെപി പ്രവര്‍ത്തകരായ പാനൂര്‍ കുറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട് പുതിയോത്ത് അനീഷ് എന്ന ഇരുമ്പന്‍ അനീഷ്, തെക്കേ പാനൂരിലെ പിപി പുരുഷോത്തമന്‍, മൊകേരി വള്ളങ്ങാട് ഇപി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ എന്‍കെ രാജേഷ് എന്ന രാജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട് സ്വദേശി കെ രതീശന്‍ എന്നിവരെയാണ് ശിക്ഷിച്ചിരിക്കുന്നത്.

കൊലപാതകം കൂടാതെ അതിക്രമിച്ച് കടക്കല്‍, ആയുധവുമായി സംഘം ചേരല്‍ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. ശിക്ഷിക്കപ്പെട്ട ആറ് പ്രതികളേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. 2002 ഫെബ്രുവരി പതിനഞ്ചിനാണ് സിപിഎംകാരനായ അഷ്‌റഫ് കൊല്ലപ്പെട്ടത്. പാനൂര്‍ ബസ്റ്റാന്‍ഡിലെ കടയില്‍ വെച്ചാണ് ആറംഗ സംഘം അഷ്‌റഫിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വാഹനം വാങ്ങാന്‍ എത്തിയതായിരുന്നു അഷ്‌റഫ്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.












Click it and Unblock the Notifications