ലിഗയുടെ കൊലപാതകം: അന്വേഷണം ക്ലൈമാക്‌സിലേക്ക്! വെളിപ്പെടുത്തലുമായി യോഗപരീശിലകൻ
വിദേശ വനിത ലിഗയുടെ കൊലപാതക അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. ഇന്ന് ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം പുറത്തുവരുന്നതോടെ കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കും. നേരത്തേ ലിഗയെ കണ്ടൽകാട്ടിൽ എത്തിച്ചെന്ന് കരുതുന്ന വള്ളത്തിൽ നിന്നും കണ്ടെടുത്ത തെളിവുകളും കണ്ടൽക്കാട്ടിൽ നിന്ന് ലഭിച്ച മുടി ഇഴകളും രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിൻറെ ഫലം പുറത്തുവരുന്നതോടെ കസ്റ്റഡിയിൽ ഉള്ള നാല് പേരിൽ ആരാണ് കൊലപാതകിയെന്ന് ഉറപ്പിക്കാൻ പോലീസിന് കഴിയും. ഇതിനിടെ കേസിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ് കസ്റ്റഡിയിൽ എടുത്ത യോഗ പരിശീലകൻ രംഗത്തെത്തി.
വെളിപ്പെടുത്തല്‍
ലിഗയെ കണ്ടകാര്യം കസ്റ്റഡിയില്‍ ഉള്ളവര്‍ തന്നോട് പറഞ്ഞിരുന്നതായി യോഗ പരിശീലകന്‍ അനില്‍. പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് അനില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കസ്റ്റഡിയില്‍ ഉള്ള ലഹരി സംഘങ്ങള്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. അവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണ്.ഇവരുടെ സ്ഥിരം സങ്കേതമാണ് ആ കണ്ടല്‍കാടെന്നും ലിഗയുടെ മരണത്തില്‍ അവര്‍ക്ക് പങ്കുണ്ടെന്നും അനില്‍ പറഞ്ഞു.
എല്ലാം തെറ്റ്
തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ലിഗയുടെ മൃതദേഹം കണ്ടെടുത്ത ദിവസം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു. തനിക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്നും അനില്‍ പറഞ്ഞു. എന്നാല്‍ ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന നിലപാടിലാണ് പോലീസ്.
പ്രലോഭിപ്പിച്ചത് പുരുഷ ലൈംഗിക തൊഴിലാളി
നാല്‍പ്പത് വയസുകാരനായ പുരുഷ ലൈഗിക തൊഴിലാളിയാണ് ലിഗയെ പ്രലോഭിപ്പിച്ച് കണ്ടല്‍ക്കാടിന് ഉള്ളില്‍ എത്തിച്ചതെന്നാണ് പോലീസ് നിഗമനം. ഇയാള്‍ ലിഗയ്ക്ക് ലഹരി സിഗരറ്റ് നല്‍കിയതായി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സിഗരറ്റ് നല്‍കിയ പിന്നാലെ താന്‍ അവിടുന്ന് പോയെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇയാളെ കൂടാതെ ലഹരി സംഘത്തില്‍ പെട്ട നാല് പേരും പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.
കള്ളമൊഴി
170 പേരെയാണ് അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തത്. ഇതില്‍ പലരുടേയും മൊഴി കള്ളമാണെന്ന് പോലീസിന് തെളിഞ്ഞു. പ്രദേശവാസികളുടെ നിസ്സഹകരണവും കേസിനെ പ്രതികൂലമായി ബാധിച്ചതായി പോലീസ് വ്യക്തമാക്കുന്നു.പ്രദേശവാസികളില്‍ പലരും നേരത്തേ തന്നെ മൃതദേഹം കണ്ടിട്ടും പോലീസിനെ അറിയിച്ചില്ല. 38 ദിവസത്തോളം കണ്ടല്‍ക്കാട്ടില്‍ കിടന്ന മൃതദേഹത്തില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചിരുന്നു. എന്നാല്‍ മൃതദേഹം കണ്ടില്ലെന്ന നിലപാടായിരുന്നു ചോദ്യം ചെയ്യലില്‍ ഉടനീളം പ്രദേശവാസികള്‍ പറഞ്ഞത്. പ്രതികളെന്ന് പോലീസ് സംശയിക്കുന്നവര്‍ക്കൊപ്പം ലിഗ കണ്ടല്‍ക്കാട്ടില്‍ എത്തി എന്ന വസ്തുത അറിയുന്നവര്‍ പോലും ഇത് പോലീസിനോട് തുറന്ന് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല.
Recommended Video
സംഘം ചേര്‍ന്നുള്ള ആക്രമം
സംഘം ചേര്‍ന്നുള്ള ആക്രമത്തിലൂടെയാണ് ലിഗയെ കീഴ്പ്പെടുത്തിയതും കൊലപ്പെടുത്തിയതെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിത്തിലേറ്റ ക്ഷതം ആയുധം കൊണ്ടല്ലെന്നും മറിച്ച് ഒന്നിലധികം പേര്‍ ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ സംഭവിച്ചതാകാം എന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള ലഹരി സംഘത്തിലെ നാല് പേര്‍ ലിഗയെ കൂട്ടികൊണ്ടുപോകുന്നത് കണ്ടതായി പലരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോത്തന്‍കോട് നിന്ന് കോവളത്ത് എത്തിയ ലിഗയെ തന്ത്രപരമായി പനത്തുറയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ഇത് ചെറുത്തപ്പോഴാകാം കൊലനടത്തിയതെന്നാണ് പോലീസ് നിഗമനം.