'സെറ്റിലെ ലഹരി പരിശോധന സ്വാഗതാർഹം, വിഷയത്തിൽ സിനിമാ മേഖലയെ ഒന്നാകെ ആക്ഷേപിക്കരുത്'; ലിസ്‌റ്റിൻ സ്‌റ്റീഫൻ
സിനിമയിലെ ലഹരി ഉപയോഗത്തിലും അതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളോടും പ്രതികരിച്ച് പ്രമുഖ നിർമ്മാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫൻ. ലഹരി ഉപയോഗത്തെ ആരും പിന്തുണയ്ക്കില്ലെന്നും ഒന്നോ രണ്ടോ ആളുകളുടെ പേരിൽ സിനിമാ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നുമാണ് ലിസ്‌റ്റിൻ സ്‌റ്റീഫൻ പറഞ്ഞത്. ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ പോലീസ് നടപടി കടുപ്പിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെങ്കിൽ അത് തെറ്റാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒന്നോ രണ്ടോ പേർ അതുപയോഗിക്കുന്നു എന്നതേയുള്ളൂ. അങ്ങനെയല്ലേ നമുക്ക് പറയാൻ പറ്റുള്ളൂ. ആരോപണ വിധേയരെ മാറ്റി നിർത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങളിൽ എനിക്ക് ധാരണയില്ല. സെറ്റുകളിലെ പരിശോധന പോലെയുള്ള കാര്യങ്ങൾ ഞാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്' ലിസ്‌റ്റിൻ പറയുന്നു.

എനിക്ക് വ്യക്തിപരമായി ഇത്തരം കാര്യങ്ങൾ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. വാർത്തകളിൽക്കൂടിയുള്ള അറിവ് മാത്രമേയുള്ളൂ എനിക്കും. ഷൈനുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് അറിയില്ല. സിനിമാ സെറ്റുകളിലെ പരിശോധനയെ സ്വാഗതം ചെയ്യുന്നുവെന്നും ലിസ്‌റ്റിൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. നിർമ്മാതാക്കളുടെ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ലിസ്‌റ്റിൻ സ്‌റ്റീഫൻ.
അതേസമയം, 'സൂത്രവാക്യം' എന്ന പുറത്തിറങ്ങാനുള്ള സിനിമയിൽ അഭിനയിക്കുന്ന വേളയിൽ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി പുറത്തായതിന് പിന്നാലെയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് തുടക്കമായത്. ലഹരി ഉപയോഗിച്ചെത്തിയ നടൻ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. പിന്നാലെയാണ് ഷൈൻ ടോം ചാക്കോ ആണ് ഈ നടനെന്ന വിവരം പുറത്തായത്.
എന്നാൽ വിൻസി പോലീസിന് പരാതി നൽകിയിരുന്നില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മയിലാണ് വിൻസി വിഷയത്തിൽ പരാതി നൽകിയത്. ഇതോടെ പോലീസിന് നടപടി എടുക്കാനും കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ കൊച്ചിയിലെ ഹോട്ടലിൽ ഡാൻസാഫ് സംഘം പരിശോധനക്ക് എത്തുന്നതിന് മുന്നോടിയായി ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ഈ സംഭവത്തിലാണ് പോലീസ് നടപടി എടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. ഇതിൽ താൻ ലഹരി ഉപയോഗിച്ചതായി ഷൈൻ സമ്മതിച്ചതോടെ താരത്തിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. പിന്നാലെ ഷൈനിനെ ജാമ്യത്തിൽ വിട്ടയച്ചു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഷൈനിന് പോലീസ് നൽകിയ നിർദ്ദേശം.












Click it and Unblock the Notifications