പ്രവാസികൾക്കായി വായ്പാ മേള, 182 പേർക്ക് പ്രാഥമിക വായ്പാ അനുമതി

കോഴിക്കോട്: നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ പ്രവാസി വായ്പാമേളയ്ക്ക് വിജയകരമായ സമാപനം. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള സംഘടിപ്പിച്ചത്. നാലു ജില്ലകളിലായി ആകെ 483 പ്രവാസി സംരംഭകരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. ഇവരിൽ 182 പേർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചു. 53 സംരംഭകരെ എൻ.ഡി.പി.ആർ.ഇ എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകൾക്ക് നോർക്ക റൂട്ട്സ് ശുപാർശ ചെയ്തു.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വായ്പ ലഭ്യമാകും. കോഴിക്കോട് മേളയിൽ പങ്കെടുത്ത 110 പേരിൽ 73 പേർക്കും, വയനാട് 148 ൽ 19 പേർക്കും, കണ്ണൂരിൽ 147 ൽ 55 പേർക്കും, കാസർഗോഡ് 78 ൽ 35 പേർക്കുമാണ് വായാപാനുമതിയായത്. ലോൺ മേളയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി കോഴിക്കോട് നിർവ്വഹിച്ചിരുന്നു.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതി പ്രകാരമാണ് ലോൺ മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
ലോൺ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് യൂണിയൻ ബാങ്ക് എം എസ് എം ഇ ഫസറ്റ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരിയാണ് നിർവഹിച്ചത്. വിദേശത്തിനിന്ന് മടങ്ങിവരുന്ന പ്രവാസികൾക്ക് അവരുടെ സംരംഭകത്വ ആശയങ്ങൾ യാഥാർത്ഥ്യമമാക്കാൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന പദ്ധതിയാണ് നോർക്കയുടെ എൻ.ഡി.പി ആർ.ഇ.എം പദ്ധതിയെന്നും ഇതിലൂടെ പ്രവാസികളുടെ ഫലപ്രദമായ പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനവധി പ്രവാസികളുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾക്ക് സുപ്രധാന പങ്കുണ്ടെന്നും നോർക്കയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ സന്തോഷമുണ്ടെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച യൂണിയൻ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് റോസലിൻ റോഡ്രിഗസ് പറഞ്ഞു.












Click it and Unblock the Notifications