കണ്ണൂരിലും മലപ്പുറത്തും സംഘര്‍ഷം; പോലീസ് ലാത്തി വീശി, വനിതാ സ്ഥാനാര്‍ഥിക്ക് പരിക്ക്
മലപ്പുറം/കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പോളിങ് ബൂത്തിന് മുന്നിലായിരുന്നു സംഘര്‍ഷം. ഒപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിന് പരിക്കേറ്റു. പോലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. ബൂത്തിന് അടുത്തേക്ക് ഒരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന് പോലീസ് അറിയിച്ചു. വോട്ട് ചെയ്യാനെത്തിയവര്‍ മാത്രം ബൂത്തിനടുത്ത് നിന്നാല്‍ മതിയെന്നും പോലീസ് പറഞ്ഞു.

താനൂര്‍ നഗരസഭയിലെ 16ാം വാര്‍ഡില്‍ സംഘര്‍ഷമുണ്ടായി. വോട്ട് കാന്‍വാസിങ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മുന്‍ കൗണ്‍സിലറും ബൂത്ത് ഏജന്റുമായ ലാമിഹ് റഹ്മാന് പരിക്കേറ്റു. ഇയാളെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കണ്ണൂര്‍ പയ്യന്നൂരിലാണ് സംഘര്‍ഷമുണ്ടായത്. മുന്‍സിപ്പാലിറ്റി നാലാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കച്ചേരി രമേശനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാണ് ആക്ഷേപം. പരിയാരം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു എന്നും പരാതിയുണ്ട്.
മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് പോലീസ്. അക്രമങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവികളും കളക്ടര്‍മാരും അറിയിച്ചു. യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു. യുഡിഎഫിന് അനൂകല സാഹചര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. എല്‍ഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications