അധികൃതര്‍ അവഗണിച്ചു: പ്രകൃതി കനിഞ്ഞു, ചേരിയം മലയിൽ ആദിവാസികള്‍ക്ക് കുടിവെള്ളമായി
മലപ്പുറം: ചേരിയം മലയില്‍ അധികൃതര്‍ അവഗണിച്ചിടത്ത് പ്രകൃതി കനിഞ്ഞപ്പോള്‍ ആദിവാസികള്‍ക്ക് കുടിവെള്ളമായി
നൂറ്റാണ്ടുകാലം പ്രകൃതിയോടിണങ്ങി ചേരിയം മലയുടെ പരിലാളനത്തില്‍ ജീവിതം കഴിച്ച ആദി വാസികള്‍ക്ക് എന്നും പ്രകൃതി തന്നെയായിരുന്നു അഭയം. മുന്‍വശത്തുകൂടെ കാട്ടരുവികള്‍ കളകളാരവം പൊഴിച്ചൊഴുകുന്ന കള്ളിക്കല്‍ പാറമടയിലെ ശീതളിമയില്‍ നിന്ന് 2015ല്‍ ഇവരെ വെട്ടിലാലയിലെ കോണ്‍ക്രീറ്റ് കൂടുകളിലേക്ക് പറിച്ചു നട്ടെങ്കിലും കുടിവെള്ളമൊരുക്കുന്നതില്‍ അധികൃതര്‍ ശ്രദ്ധിച്ചില്ല. വീട്ടില്‍ താമസം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ളമെന്നസ്വപ്നം ഇന്നും ബാക്കിയാണ്.
വേനലായാലും വര്‍ഷമായാലും ഇവര്‍ക്ക് കുടി വെള്ളം നാട്ടിന്‍ പുറത്തു നിന്ന് മലകയറി തലച്ചുമടായി കൊണ്ടു വരണം. പട്ടിക വര്‍ഗ വികസന വകുപ്പ് 2014-15ല്‍ ഇവര്‍ക്ക് വീടൊരുക്കിയപ്പോള്‍ കുടിവെള്ള സംവിധാനം ഒരുക്കിയില്ല. ഇത് വിവാദ വിഷയമായെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ കണ്ണു തുറന്നില്ല. വീട് വന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം വൈദ്യുതിയും ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള കോണ്‍ക്രീറ്റ് റോഡും വന്നെങ്കിലും അടിസ്ഥാന ആവശ്യമായ കുടിവെള്ളം ലഭിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ഇവര്‍ പട്ടിക വര്‍ഗ വികസന വകപ്പു മന്ത്രിയെ നേരില്‍ കണ്ട് നിവേദനവും നല്‍കി. ഇതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ താത്ക്കാലിക സംവിധാനമൊരുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതും നടന്നില്ല. ഒടുവില്‍ ഇപ്പോള്‍ മഴ തുടങ്ങിയതോടെ കാട്ടരുവികളില്‍ നിന്ന് ലഭിക്കുന്ന നാമമാത്രമായ വെള്ളമാണ് ഇവരുടെ ആശ്രയം. കോളനിക്കു മുകള്‍ ഭാഗത്തായി 500 മീറ്ററോളം അകലത്തിലുള്ള കാട്ടരുവിയില്‍ നിന്ന് പഴയ ഓസിന്റെ കഷ്ണങ്ങള്‍ ഏച്ചുകൂട്ടിയാണ് വെള്ളം എത്തിക്കുന്നത്.

എന്നാല്‍ ഇത് പൂട്ടിയിടുവാനോ ടാപ്പ് വെച്ച് സ്ഥിരം സംവിധാനമാക്കുവാനോ കഴിയില്ല. ഏച്ചുകൂട്ടിയ പൈപ്പുകളായതുകൊണ്ട് ഏതു സമയവും ഊരിപ്പോകാം. ഇക്കാരണത്താല്‍ തന്നെ വെള്ളമാവശ്യമുള്ളപ്പോഴൊക്കെ ഇത്രയും ദൂരം മലകയറി പൈപ്പ് സ്ഥാപിച്ചാണ് വെള്ളം എടുക്കുന്നത്. എന്നാല്‍ മഴ നില്‍ക്കുന്നതോടെ ഉറവയും നില്‍ക്കുമെന്നതിനാല്‍ ഇതും ശാശ്വത പരിഹാരമല്ല. കോളനിയിലെ ഏറ്റവും താഴെ ചെരിവില്‍ നില്‍ക്കുന്ന ചാത്തന്‍ കുട്ടിയുടെ വീടിനടുത്താണ് വെള്ളം എത്തുകയുള്ളു. മറ്റു അഞ്ചു വീട്ടുകാര്‍ക്കും ഇവിടെ വന്ന് വെള്ളം ചുമന്ന് കൊണ്ടു പോകണം. കഴിഞ്ഞ വേനലില്‍ വെള്ളം ലഭ്യമല്ലാത്തതിനാല്‍ ആറു കുടുംബങ്ങളില്‍നാലു കുടുംബവും വീടൊഴിഞ്ഞ് പോയിരന്നു. മഴ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ കോളനികളിലേക്ക് തിരിച്ചു വന്നത്.












Click it and Unblock the Notifications