വരൻ പെണ്ണായ സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്: വിവാഹം അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം
പോത്തൻകോട്: ആൺവേഷം കെട്ടി പെൺകുട്ടിയെ ഏഴുവർഷം പ്രണയിച്ച് വിവാഹിതരായി ആദ്യരാത്രിയിൽ പെണ്ണാണെന്ന് തിരിച്ചറിഞ്ഞു വിവാഹബന്ധം ഉപേക്ഷിച്ച സംഭവത്തിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. പെൺകുട്ടിയുടെ ബന്ധുക്കൾ ആരെങ്കിലും രേഖാമൂലം പരാതിനൽകിയാൽ മാത്രമേ പൊലീസിന് കേസെടുത്ത് അന്വേഷണം നടത്താനാകു എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
പോത്തൻകോട്ടെ പ്രസിദ്ധമായ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ വരൻ ഒറ്റയ്ക്കാണ് റെന്റ് എ കാറിൽ എത്തിയത്. ബന്ധുക്കൾ വാഹനാപകടത്തിൽപ്പെട്ടെന്നും അവർ പുറകെ വരുന്നുണ്ടെന്നും മുഹൂർത്ത സമയം ആയതുകൊണ്ടാണ് താൻ ഒറ്റയ്ക്ക് പെട്ടെന്ന് എത്തിയതെന്നും പറഞ്ഞത് വിശ്വസിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ മുഹൂർത്തസമയത്ത് തന്നെ താലി കെട്ടിച്ചു.
ഒരു പ്ലാസ്റ്റിക് കവറിൽ സ്റ്റിക്കർ ഇളക്കാത്ത മൂന്ന് പുതിയ സാരിയുമായാണ് വരൻ എത്തിയത്. ബ്ലൗസോ മറ്റ് വസ്ത്രങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഈ നിർദ്ധന യുവതിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ മറ്റ് മൂന്ന് മെമ്പർമാരും ഉണ്ടായിരുന്നു. വരൻ കൊണ്ടുവന്ന താലിമാല കൂടി കണ്ട്, അത് മുക്കുപണ്ടമാണെന്ന് രണ്ട് വനിതാ മെമ്പർമാർക്ക് സംശയം ജനിക്കുകയും ചെയ്തിരുന്നു. ഇതിൽ ഒരു പഞ്ചായത്ത് അംഗം അസ്വാഭാവികമായ കാര്യങ്ങൾ അപ്പോൾ തന്നെ പോത്തൻകോട് പൊലീസ് ഓഫീസറെ ഫോണിലൂടെ ധരിപ്പിച്ചിരുന്നു.
വിവാഹ സ്ഥലത്ത് പൊലീസ് എത്തുന്നത് ശരിയല്ലെന്നും സംശയമുണ്ടെങ്കിൽ വധുവിനെ വരന്റെ വീട്ടിൽ കൊണ്ടാക്കാൻ വധുവിന്റെ ബന്ധുക്കൾ ആരെങ്കിലും കൂടി പോകണമെന്നും പൊലീസ് നിർദ്ദേശിച്ചതായി ഒരു പഞ്ചായത്ത് അംഗം പറഞ്ഞു. അപ്രകാരം ചെയ്യുകയും ഉണ്ടായി. അന്ന് രാത്രിയിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്നും വരൻ ആൺ വേഷം കെട്ടിയ പെണ്ണാണെന്നും വധുവിനും വീട്ടുകാർക്കും ബോദ്ധ്യപ്പെട്ടത്.
പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാനെന്നുപറഞ്ഞു പിറ്റേന്ന് വരനെയും കൂട്ടി പെൺകുട്ടി വീട്ടിലെത്തി. തുടർന്ന് വീട്ടുകാർ നടത്തിയ ദേഹ പരിശോധനയിലാണ് വരൻ പൂർണ്ണമായ സ്ത്രീയാണെന്ന് ബോദ്ധ്യമായത്. വീട്ടുകാർ ദുഃഖം കടിച്ചമർത്തി അന്ധാളിച്ച് നിൽക്കുമ്പോഴും ഇതേ വാർഡിലെ പഞ്ചായത്ത് അംഗം വിവരം പൊലീസ് ഓഫീസറെ അറിയിച്ചിരുന്നു. കക്ഷി ട്രാൻസ്‌ജെന്റർ ആയിരിക്കുമെന്നും പരാതി നൽകാതെ അന്വേഷിക്കാൻ കഴിയില്ലെന്നും നിങ്ങൾ വിളിച്ചുകൊണ്ടുവന്ന സ്ഥലത്ത് തന്നെ തിരിച്ച് കൊണ്ടുവിട്ടാൽ മതിയെന്നുമാണ് പൊലീസ് നിർദ്ദേശിച്ചതെന്നും മെമ്പർ പറഞ്ഞു.