സിപിഎമ്മും ബിജെപിയും ഒരു പോലെ, ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസ് മാത്രമെന്ന് സംവിധായകൻ
കോഴിക്കോട്: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകൾ മൂന്ന് മുന്നണികളും തുടങ്ങിക്കഴിഞ്ഞു. സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. പാർട്ടി വോട്ടുകൾക്കപ്പുറത്തുളള വോട്ടുകളാവും ഈ തെരഞ്ഞെടുപ്പിൽ നിർണായകമാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ തെരഞ്ഞെടുപ്പിൽ താൻ ആർക്കൊപ്പമാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ സനൽ കുമാർ ശശിധരൻ. സിപിഎമ്മും ബിജെപിയും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല എന്നാണ് സനൽ കുമാർ ശശിധരന്റെ അഭിപ്രായം. എസ് ദുർഗയിലൂടെ വിവാദത്തിലായ ഈ സംവിധായകന്റെ പിന്തുണ രണ്ട് പാർട്ടികൾക്കാണ്. സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കോൺഗ്രസ് മടങ്ങി വരേണ്ടതുണ്ട്
'' ഈ വരുന്ന തെരെഞ്ഞെടുപ്പിൽ എനിക്ക് കഴിയുന്ന രീതിയിൽ പരസ്യമായി തന്നെ കോൺഗ്രസ് പാർട്ടിക്കും ചിലയിടങ്ങളിൽ AAP ക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചു. ഇന്ത്യൻ ജനാധിപത്യം ഒരു വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് കോൺഗ്രസ് പാർട്ടിയുടെ മടങ്ങിവരവ് നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെയും സമത്വത്തിന്റെയും നിലനില്പിന് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.
ആം ആദ്മിക്കും പിന്തുണ
ശക്തവും സത്യസന്ധവുമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം എന്നെങ്കിലും ഉണ്ടായി വന്നാൽ മാത്രം ഞാൻ അതിനെ പിന്തുണക്കും. എന്തായാലും ഇപ്പോൾ അതില്ല. AAP അത്തരത്തിലൊന്നിലേക്കുള്ള ഒരു തുറസാണെന്ന് കരുതുന്നതു കൊണ്ടാണ് അതിനെ പിന്തുണയ്ക്കുന്നത്. ഇന്നത്തെ നിലയിൽ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപിഎമ്മും എന്ന് എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും പറയാൻ കഴിയും.
സിപിഎമ്മും ബിജെപിയും ഒരുപോലെ
വിമർശിക്കുന്നവർ രാഷ്ട്രീയക്കാരായിക്കോട്ടെ, കലാകാരന്മാരായിക്കോട്ടെ, ബുദ്ധിജീവികളായിക്കോട്ടെ അവരെയൊക്കെ വളരെ ക്രൂരമായി അവഹേളിക്കാനും കയ്യൂക്കും ഭരണബലവും ഉപയോഗിച്ച് കഴിയുന്നത്ര നശിപ്പിക്കാനും ബിജെപിയും സിപിഎമ്മും ശ്രമിക്കും എന്നതിന് വ്യക്തിപരമായി തന്നെ നിരവധി അനുഭവങ്ങൾ എനിക്കുണ്ട്. കേരളത്തിൽ സിപിഎമ്മിനെതിരെ സംസാരിച്ച ബുദ്ധിജീവികൾക്കെല്ലാമുണ്ടായ അവസ്ഥ നമുക്കറിയാവുന്നതാണല്ലോ.
പിണറായിക്കും മോദിക്കുമെതിരെ പറഞ്ഞാൽ
അതേ സമയം കോൺഗ്രസ് പാർട്ടിക്കെതിരായി വിമർശനമുന്നയിച്ചു എന്നപേരിൽ ഒരു കലാകാരനും ബുദ്ധിജീവിക്കും ശത്രുതാപരമായ നടപടികൾ നേരിടേണ്ടി വന്നിട്ടില്ല. അടിയന്തിരാവസ്ഥക്കാലത്തുപോലും ഉണ്ടായ കാർട്ടൂണുകളുടെ ഉദാഹരണം തന്നെ എടുക്കുക. ഇന്ന് അവയുടെ നൂറിലൊന്ന് വീര്യമുള്ള ഒരു കാർട്ടൂൺ മോഡിക്കെതിരെയോ പിണറായി വിജയനെതിരെയോ ഉണ്ടായി എന്ന് കരുതുക എന്തുതരം സമീപനമാണ് ഉണ്ടാവുക എന്ന് ആലോചിച്ചു നോക്കുക.
കോൺഗ്രസിനൊപ്പം നിൽക്കണം
മതേതരമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി വളരെ വേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന ഒരെ ഒരു പ്രസ്ഥാനമേ ഇപ്പോൾ ഉള്ളു എന്ന സത്യം കണ്ണുള്ളവർക്കെല്ലാം കാണാൻ കഴിയും. അത് കോൺഗ്രസ് പാർട്ടിയാണ്. ഇന്നത്തെ അപകടകരമായ സാഹചര്യത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ചെടുക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യങ്ങൾക്ക് വോട്ട് ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന'' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പത്തനംതിട്ടയിൽ ശ്രീധരൻ പിളള, തൃശൂരിൽ തുഷാർ, ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ! കരുത്തരെ ഇറക്കാൻ ബിജെപി