സിപിഎമ്മിന് പരാജയ ഭീതി.. തിരഞ്ഞെടുപ്പിൽ കോലീബി സഖ്യമെന്ന ആരോപണം തളളി ഉമ്മൻ ചാണ്ടി!
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനനത്ത് കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ട് എന്ന സിപിഎം ആരോപണം തളളി ഉമ്മന്‍ ചാണ്ടി രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അഞ്ച് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമുണ്ട് എന്ന് ആരോപിച്ചത്. പരാജയഭീതിയുടെ പുറത്താണ് കോടിയേരിയുടെ ആരോപണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അവസരം നോക്കി ബിജെപിയെ കൂട്ട് പിടിച്ച ചരിത്രം കമ്മ്യൂണിസ്റ്റുകള്‍ക്കാണുളളത്. 1977ല്‍ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞാണ് സിപിഎം സംഘപരിവാറിനൊപ്പം ചേര്‍ന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ബിജെപിക്കൊപ്പം ചേര്‍ന്ന് സിപിഎം വിപി സിംഗിനെ പ്രധാനമന്ത്രിയാക്കിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കോടിയേരിയുടെ പ്രസ്താവന ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് കോലീബി സഖ്യമുണ്ട് എന്ന് ആരോപിച്ചിരുന്നു. ഇത്തവണയും ഇടത് പക്ഷം കോലീബി സഖ്യത്തെ തോല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലാണ് കൂട്ടുകെട്ട് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ ആരോപണം പരാജയഭീതി മൂലമാണ് എന്നാണ് ബിജെപിയുടേയും പ്രതികരണം. കൊല്ലം, എറണാകുളം, കോഴിക്കോട്, വടകര, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിക്കാന്‍ ധാരണയുണ്ട് എന്നാണ് കോടിയേരി നേരത്തെ ആരോപിച്ചിരുന്നത്. ഈ മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസിനെ സഹായിക്കും. പരമായി തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കുമ്മനത്തെ ജയിപ്പിക്കും എന്നും കോടിയേരി ആരോപിച്ചു.












Click it and Unblock the Notifications