കൊച്ചി രണ്ടാമത് നില്‍ക്കണം: തിരുവനന്തപുരം ലുലു തന്നെ കേമന്‍; ദേശീയ തലത്തിലും ചർച്ചാ വിഷയം
തിരുവനന്തപുരത്തുകാരും കൊച്ചി നിവാസികളും പല വിഷയങ്ങളിലും സോഷ്യല്‍ മീഡിയയില്‍ തല്ലുകൂടാറുണ്ട്. തർക്ക വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒരു കാര്യം വികസനമാണ്. ഏറ്റവും വലിയ നഗരം ഏത്, കൂടുതല്‍ ബിസിനസ് നടക്കുന്നത് എവിടെ തുടങ്ങിയ കാര്യങ്ങളിലെല്ലാം തർക്കം നടക്കുന്നു. രണ്ട് നഗരങ്ങളിലും ലുലു മാള്‍ വന്നപ്പോള്‍ അതിന്റെ പേരിലും തർക്കമായി.
ലുലു മാളിന്റെ വലിപ്പം തന്നെയായിരുന്നു തർക്ക വിഷയം. കൊച്ചിയിലേതാണ് വലിയ ലുലു മാള്‍ എന്ന് ചില കൊച്ചിക്കാരെങ്കിലും പറയുമ്പോള്‍ കണക്കുകള്‍ നിരത്തി തിരുവനന്തപുരത്തുകാർ മറുപടി പറയുന്നു. 25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള തിരുവനന്തപുരം മാള്‍ ലുലു മാള്‍ ആണ് കേരളത്തിലെ തന്നെ നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളില്‍ ഒന്ന് എന്ന യാഥാർത്ഥ്യം നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്ത്യാ.കോം എന്ന ഇംഗ്ലീഷ് വെബ്സൈറ്റില്‍ വന്ന വാർത്തയിലൂടെ ഇപ്പോഴിതാ ദേശീയ തലത്തിലും തിരുവനന്തപുരം മാള്‍ ഒരിക്കല്‍ കൂടെ ചർച്ചാ വിഷയമായി മാറുകയാണ്. വാർത്തയില്‍ പറയുന്ന പല കാര്യങ്ങളും നമുക്ക് അറിയാമെങ്കിലും ഇംഗ്ലീഷ് മാധ്യമത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ എന്ന പദവി തിരുവനന്തപുരത്തെ ലുലു മാളിനാണെന്നാണ് വാർത്തയില്‍ തുടക്കത്തില്‍ തന്നെ പറയുന്നത്. 25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാൾ, ദേശീയപാത 66ന് സമീപം അക്കുളത്ത് 19 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 300ലധികം അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകളുടെ കടകൾ, വിനോദ കേന്ദ്രം, ഫുഡ് കോർട്ട്, 12 സ്ക്രീനുകളുള്ള പി.വി.ആർ. സൂപ്പർപ്ലെക്സ് മൾട്ടിപ്ലെക്സ് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്ററും തിരുവനന്തപുരം ലുലു മാളിലാണ് വന്നത്.
2,500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിശാലമായ ഫുഡ് കോർട്ട്, വൈവിധ്യമാർന്ന ഭക്ഷണ ശാലകൾ, 3,800 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി-ലെവൽ പാർക്കിംഗ് സൗകര്യം, ഇൻഡോർ എന്റർടെയ്ൻമെന്റ് സോൺ, ട്രാംപോളിൻ പാർക്ക്, ബൗളിംഗ് അല്ലെ, അഡ്വഞ്ചർ സോൺ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
ആദ്യം പട്ടത്ത് 500 കോടി രൂപ മുതൽമുടക്കിൽ മാൾ നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, പിന്നീട് അക്കുളത്ത് 46 ഏക്കർ സ്ഥലം വാങ്ങി 2,000 കോടി രൂപ മുതൽമുടക്കിൽ വലിയൊരു മാൾ നിർമിക്കാൻ ലുലു ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. 2016ൽ ആരംഭിച്ച നിർമാണം കോവിഡ്-19 മഹാമാരി മൂലം തടസ്സപ്പെട്ടു. പിന്നീട് 220 കോടി രൂപ അധികമായി ചെലവഴിച്ച്, ആകെ 2,220 കോടി രൂപ മുതൽമുടക്കിൽ മാൾ പൂർത്തിയാക്കി.
തിരുവനന്തപുരത്തെ ഈ മാൾ കേരളത്തിന്റെ വിനോദ, ഷോപ്പിംഗ് രംഗത്ത് പുതിയ മാനങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ആധുനിക സൗകര്യങ്ങളും വിനോദവും ഒരുമിച്ച് നൽകുന്ന ലുലു മാൾ, ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി തിളങ്ങുന്നുവെന്നും വാർത്തയില്‍ പറയുന്നുണ്ട്.
അതേസമയം, ലുലുവിന്റെ തന്നെ ലക്നൗവിലെ മാളാണ് വലിപ്പത്തില്‍ തിരുവനന്തപുരത്തോട് കിടപിടിക്കുന്ന മറ്റൊരു മാള്‍. ഏകദേശം 23 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ലക്നൗ ലുലു മാള്‍ പ്രവർത്തിക്കുന്നത്. 300-ലധികം ദേശീയ, അന്തർദേശീയ ബ്രാൻഡുകൾ, വൻ ഹൈപ്പർമാർക്കറ്റ്, മൾട്ടി-സ്ക്രീൻ സിനിമ തിയേറ്റർ, വൈവിധ്യമാർന്ന ഡൈനിങ്, വിനോദ ഓപ്ഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 21 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള മുംബൈയിലെ കുർളയിലുള്ള ഫീനിക്സ് മാർക്കറ്റ്സിറ്റിയാണ് വലിപ്പത്തില്‍ മൂന്നാമത് നില്‍ക്കുന്ന മാള്‍.












Click it and Unblock the Notifications