Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ കണ്ണ്, മൂക്ക്, മുടി, സാരി, ചിരി! കോൺഗ്രസിനേയും മാധ്യമങ്ങളേയും നിർത്തിപ്പൊരിച്ച് സ്വരാജ്

രാഹുൽ ഗാന്ധിയേക്കാളും പ്രതീക്ഷയിൽ കോൺഗ്രസ് പ്രവർത്തകരും രാജ്യവും ഉറ്റ് നോക്കുന്ന കോൺഗ്രസ് നേതാവാണ് പ്രിയങ്ക ഗാന്ധി. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി വളരെ കുറച്ച് നാളുകളേ ആയിട്ടുളളൂവെങ്കിലും രാഹുൽ ഗാന്ധിയേക്കാൾ കയ്യടികൾ പ്രിയങ്ക വാങ്ങിക്കൂട്ടുന്നുണ്ട്. എന്നാൽ പ്രിയങ്കയുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന് പകരം വലിയ തലക്കെട്ടുകളാവുന്നത് അവരുടെ സാരിയും മൂക്കും ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യവും ഒക്കെയാണെന്ന രൂക്ഷ വിമർശനം ഉയർത്തുകയാണ് ഇടത് എംഎൽഎ എം സ്വരാജ്.

മാതൃഭൂമിയും മനോരമയും അടക്കമുളള പ്രമുഖ മാധ്യമങ്ങൾ അത്തരം പൈങ്കിളി കൊച്ചുവർത്തമാനങ്ങളാണ് നടത്തുന്നതെന്ന് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത ഭാഷയിൽ കുറ്റപ്പെടുന്നു. അവർ മൂക്കിനെക്കുറിച്ച് സംസാരിക്കട്ടെ, നമുക്ക് ഇന്ത്യയെക്കുറിച്ച് ചിന്തിക്കാം എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്ത്യ ഇനിയും നിലനിൽക്കുമോ

ഇന്ത്യ ഇനിയും നിലനിൽക്കുമോ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: ജനാധിപത്യ ഇന്ത്യ നിർണായകമായൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ആരാണ് ഇനി ഇന്ത്യ ഭരിക്കുക എന്നതിനെക്കാൾ ഇന്ത്യ ഇനിയും നിലനിൽക്കുമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മൗലിക പ്രശ്നം. അതു തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ വർദ്ധിച്ച പ്രാധാന്യമുള്ളതാക്കി മാറ്റുന്നതും. ഇന്ത്യൻ ഭരണഘടനയെ ഉൾക്കൊള്ളാത്തവരും, മതനിരപേക്ഷതയെ അംഗീകരിക്കാത്തവരുമാണ് സംഘ പരിവാരം.

ഇന്ത്യ വലിയൊരു ശ്മശാനമാകും

ഇന്ത്യ വലിയൊരു ശ്മശാനമാകും

രാജ്യത്തിന്റെ ബഹുസ്വരതയെ തകർത്ത് മത രാഷ്ട്രം പണിയാൻ വെമ്പി നിൽക്കുന്നവരാണവർ. വീണ്ടുമവർ അധികാരത്തിൽ വന്നാൽ, ക്രമേണ പാർലമെന്റിന്റെ ഇരുസഭകളിലും RSS മേധാവിത്വം യാഥാർത്ഥ്യമായാൽ പിന്നെ ഇന്ത്യ മത നിരപേക്ഷ രാഷ്ട്രമായി നിലനിൽക്കില്ല. നമ്മുടെ ഭരണഘടന പൊളിച്ചെഴുതപ്പെടും വർഗ്ഗീയ കലാപങ്ങളുടേയും വംശഹത്യകളുടെയും നാടായി ഇന്ത്യ മാറും. വിയോജിക്കുന്നവരെല്ലാം നിശബ്ദരാക്കപ്പെടും. ജനാധിപത്യം മരിക്കും. ഇന്ത്യ വലിയൊരു ശ്മശാനമാകും.

വോട്ടെടുപ്പിന് മുമ്പേ ബിജെപി തോൽക്കും

വോട്ടെടുപ്പിന് മുമ്പേ ബിജെപി തോൽക്കും

മതനിരപേക്ഷ ഇന്ത്യ മരിച്ചു പോകാതിരിക്കാൻ ബിജെപിയെ പരാജയപ്പെടുത്തിയേ മതിയാവൂ. പക്ഷേ ബി ജെ പി ദുർബലമായ കേരളത്തിൽ വോട്ടെടുപ്പിന് മുമ്പേ ബിജെപി തോൽക്കും. ഇടതുപക്ഷവും കോൺഗ്രസും തമ്മിലാണ് ഇവിടെ യഥാർത്ഥ മത്സരം . കുതിരക്കച്ചവടത്തിലൂടെ ക്രിത്രിമ ഭൂരിപക്ഷമുണ്ടാക്കുന്നതിൽ വിദഗ്ധരായ ബിജെപി യെ തോൽപിക്കുമ്പോൾ തന്നെ എല്ലാ കച്ചവട സാധ്യതകളെയും ഇല്ലാതാക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കാശ് കൊടുത്ത് വാങ്ങാവുന്നവരേയും

കാശ് കൊടുത്ത് വാങ്ങാവുന്നവരേയും

മതനിരപേക്ഷ പക്ഷത്ത് അടിയുറച്ചു നിൽക്കുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥികളെല്ലാവരും ഇവിടെ നിന്ന് വിജയിച്ചാൽ മലയാളികൾക്ക് സമാധാനമായി ഉറങ്ങാം. തങ്ങളുടെ ജനപ്രതിനിധിയെ ബിജെപി വിലയ്ക്കു വാങ്ങുമെന്ന ഭയം വേണ്ടെന്നു സാരം. വിലയ്ക്കു വാങ്ങാനിറങ്ങുന്ന ബി ജെ പിയിൽ നിന്നും MP മാരെ രക്ഷിക്കാൻ റിസോർട്ടുകളിൽ പൂട്ടിയിടേണ്ടി വരില്ല എന്നർത്ഥം. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്നാൽ ബിജെപിയ്ക്ക് കാശു കൊടുത്താൽ വാങ്ങാൻ പറ്റുന്നവരെയും തോൽപിക്കുക എന്നാണർത്ഥം.

ആഴത്തിൽ ചർച്ച ചെയ്യേണ്ട തിരഞ്ഞെടുപ്പ്

ആഴത്തിൽ ചർച്ച ചെയ്യേണ്ട തിരഞ്ഞെടുപ്പ്

മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപിനൊപ്പം അതീവ ഗൗരവതരമായ മറ്റു സാമൂഹ്യ പ്രശ്നങ്ങളും ചർച്ച ചെയ്യാനും നിലപാടുകൾ ഉയർത്തിപ്പിടിക്കാനുമുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിർണയാവകാശം കുത്തക കമ്പനികൾക്ക് അടിയറ വെച്ചതും, പാചകവാതകത്തിന്റെ അന്യായമായ വിലക്കയറ്റവും, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ട നയവും, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും, തൊഴിൽ രംഗത്തെ കരാർ തൊഴിൽ ഉൾപ്പെടെയുള്ള വഞ്ചനയും, തൊഴിലില്ലായ്മയും, രാജ്യത്തെ നടുക്കിയ അഴിമതികളും,നോട്ടു നിരോധനവും, GST യും, ദളിത്-ന്യൂനപക്ഷ വേട്ടയും, വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയവും, തീവ്രവർഗീയ അജണ്ടകളുമൊക്കെ ആഴത്തിൽ ചർച്ച ചെയ്യേണ്ട വേദിയാണീ തിരഞ്ഞെടുപ്പ്.

തോൽപിക്കപ്പെടുന്നത് ഇന്ത്യയാണ്

തോൽപിക്കപ്പെടുന്നത് ഇന്ത്യയാണ്

പട്ടിണി മരണങ്ങളും, ദാരിദ്ര്യവും ,കോർപ്പറേറ്റ് സേവയും , ശിശു മരണങ്ങളുമെല്ലാം ചർച്ച ചെയ്യേണ്ട ഈ തിരഞ്ഞെടുപ്പിനെ എങ്ങനെയൊക്കെയാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നു നോക്കൂ. ആശയസമരമായി രൂപപ്പെടേണ്ട തിരഞ്ഞെടുപ്പിനെ ഊതിവീർപ്പിച്ച വ്യക്തി മാഹാത്മ്യങ്ങളുടെയും പൊള്ളയായ അപദാനങ്ങളുടേയും തനി പൈങ്കിളി വർത്തമാനങ്ങളുടേയും ഇത്തിരി വട്ടങ്ങളിൽ ഒതുക്കാൻ നോക്കുമ്പോൾ തോൽപിക്കപ്പെടുന്നത് ജനങ്ങളാണ്, ജനാധിപത്യമാണ്, ഇന്ത്യയാണ്.

വലുപ്പം കൊണ്ട് ജയിക്കില്ല

വലുപ്പം കൊണ്ട് ജയിക്കില്ല

ഒരാശയത്തെ ഉയർത്തിക്കാട്ടാതെ, ബദൽ നയങ്ങളെക്കുറിച്ച് ഒന്നും പറയാതെ ഒരു നേതാവിനെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് കണക്കുകൂട്ടുന്നവർ തിരഞ്ഞെടുപ്പിനെ പോലും അരാഷ്ട്രീയമാക്കുകയാണ് ചെയ്യുന്നത്. അതിന് കൂട്ടുനിൽക്കുന്നവരും ജനാധിപത്യത്തിന്റെ ശത്രുപക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധി എന്ന നേതാവിന്റെ 'വലുപ്പം ' കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവണം ഇത്തവണ പൊടുന്നനെ പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് രംഗത്തിറക്കിയത് .

രക്ഷകന് പകരം രക്ഷക

രക്ഷകന് പകരം രക്ഷക

'രക്ഷകൻ' ഏശില്ലെന്ന തോന്നലിൽ 'രക്ഷക'യെ ഉയർത്തിക്കാട്ടുമ്പോഴും വൈകല്യമാർന്ന സ്വന്തം നയങ്ങളെപ്പറ്റി മൗനം പാലിക്കുകയാണ് കോൺഗ്രസ്.നയം തിരുത്തുമെന്ന് പറയാനുള്ള ആർജവം ഇപ്പോഴുമവർക്കില്ല. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും ഇക്കാര്യത്തിൽ കോൺഗ്രസിന് കൂട്ടാണ്. കോൺഗ്രസ് ഈ വിധം ഇന്ത്യയെ വഞ്ചിക്കുമ്പോൾ കൂട്ടുപ്രതികളായി മുഖ്യധാരാമാധ്യമങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുക തന്നെയാണ്.

ഇന്ദിരയുടെ അതേ മൂക്കും മുടിയും

ഇന്ദിരയുടെ അതേ മൂക്കും മുടിയും

കോൺഗ്രസ് നേതൃത്വത്തിലേക്കു പ്രിയങ്ക പൊടുന്നനെ വരുമ്പോൾ കോൺഗ്രസും മനോരമയും മാതൃഭൂമിയും എത്രമാത്രം അരാഷ്ടീയമായാണ് അതിനെ സമീപിച്ചതെന്നു നോക്കൂ. നാണിപ്പിക്കും വിധമുള്ള പൈങ്കിളിക്കൊച്ചുവർത്തമാനങ്ങളിലൂടെ ഇന്ത്യൻ ജനതയെ എത്ര നിർദ്ദയമായാണ് പരിഹസിക്കുന്നതെന്നു നോക്കൂ. ഇന്ദിരയുടെ അതേ മൂക്കും മുടിയുമാണ് പ്രിയങ്കയ്ക്കുമുള്ളതെന്ന് കണ്ടെത്തിയത് നമ്മുടെ മാധ്യമങ്ങളാണ്.

'ഉമ്മൻ ചാണ്ടി മുടി ചീകാറുമില്ല'

'ഉമ്മൻ ചാണ്ടി മുടി ചീകാറുമില്ല'

പ്രിയ്യങ്കയുടെ കണ്ണും മൂക്കും ഇന്ദിരയെ മുറിച്ചു വെച്ചതു പോലെയുണ്ടെന്ന് ഒരു കെപിസിസി ജനറൽ സെക്രട്ടറി പറഞ്ഞതായും അതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ ആവേശത്തിളക്കമുണ്ടായിരുന്നുവെന്നും ഒരു മുൻ ജനപ്രതിനിധിയുടെ കുറിപ്പു കാണുകയുണ്ടായി. അതെ, ഒരു നേതാവിനെ അവതരിപ്പിക്കുകയാണ്. കണ്ണ്, മൂക്ക്, മുടി !!! മുമ്പ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ മനോരമയിലെ ഒരു പ്രധാന വാർത്ത 'ഉമ്മൻ ചാണ്ടി മുടി വെട്ടാറില്ല ' എന്നായിരുന്നു. എന്നിട്ടും മതിവരാതെ പിറ്റേ ദിവസം 'ഉമ്മൻ ചാണ്ടി മുടി ചീകാറുമില്ല' എന്ന തുടർ വാർത്തയും നൽകി മുടിയിലെ പിടിവിടാതെ കാത്തു.

പോച്ചം പള്ളി മുതൽ ചെട്ടിനാടു് ' വരെ

പോച്ചം പള്ളി മുതൽ ചെട്ടിനാടു് ' വരെ

പ്രിയങ്ക സാരി ഉടുക്കുന്നത് ഇന്ദിരാഗാന്ധിയുടെ സ്റ്റൈലിലാണ് എന്ന് കണ്ടെത്തിയതും മനോരമയാണ്. ഇന്ദിരയുമായുള്ള രൂപ സാദൃശ്യമാണ് പ്രിയങ്കയുടെ കൈമുതലെന്നും മനോരമ ആവർത്തിച്ചു. അവരുടെ മനോഹരമായ ചിരിയും പലവട്ടം പത്രം പരാമർശവിധേയമാക്കി. 'ചെങ്കല്ല് നിറമുള്ള ചെട്ടിനാട് സാരിയിൽ അസൂയപ്പെടുത്തിയ പ്രിയങ്കയെ ' ക്കുറിച്ച് പറയുന്നത് മാതൃഭൂമിയാണ്.'പോച്ചം പള്ളി മുതൽ ചെട്ടിനാടു് ' വരെയുള്ള വൈവിധ്യങ്ങളിലും പ്രിയങ്ക ഇന്ദിരാ സാരി സ്റ്റൈൽ കൈവിടുന്നില്ലെന്ന് മാതൃഭൂമി വിശദീകരിക്കുന്നു.

കണ്ണ്, മൂക്ക്, മുടി , സാരി ,ചിരി..

കണ്ണ്, മൂക്ക്, മുടി , സാരി ,ചിരി..

പോച്ചം പള്ളിയിലെയും മറ്റും കൈത്തറി മേഖലയുടെ തകർച്ചയെ കുറിച്ചു പറയുമ്പോഴും എന്തു ബദൽ നയമാണെന്ന് കോൺഗ്രസ് മുന്നോട്ടു വെയ്ക്കുന്നതെന്ന് പറയാത്തിടത്തോളം ഇത്തരം പൈങ്കിളി വർത്തമാനങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. അതെ, കോൺഗ്രസിന്റെ വനിതാ നേതാവ് ശ്രീമതി പ്രിയങ്കയെ കോൺഗ്രസും മനോരമയും മാതൃഭൂമിയും ചേർന്ന് ഒരു തിരഞ്ഞെടുപ്പ് രംഗത്ത് അവതരിപ്പിക്കുന്ന രീതിയാണിത്.കണ്ണ്, മൂക്ക്, മുടി , സാരി ,ചിരി....!!!

ഇതൊരു വഞ്ചനയാണ്

ഇതൊരു വഞ്ചനയാണ്

പൊതുരംഗത്തേയ്ക്കു കടന്നു വരുന്ന ഒരു വനിതയോട് വികസന കാഴ്ചപ്പാടുകളോ , ബദൽ നയമോ ആരായാതെ അവരുടെ വസ്ത്രധാരണത്തെയും ശരീരത്തെയും പറ്റി മാത്രം പറയുന്നത് അരാഷ്ട്രീയം മാത്രമല്ല സ്ത്രീവിരുദ്ധം കൂടിയാണ്. ഇതൊരു വഞ്ചനയാണ്, രാഷട്രീയ കുറ്റകൃത്യമാണ്‌. സാധാരണക്കാരും, ദളിതരും കർഷകരും ഉൾപ്പെടുന്ന ഇന്ത്യയിൽ ജനസാമാന്യത്തോട്, ഇന്ത്യയോട് ചെയ്യുന്ന ക്രൂരതയാണ്. കണ്ണും മൂക്കും സാരിയും കൊണ്ട് നിങ്ങൾക്ക് ജീവനൊടുക്കിയ കർഷകന്റെ വിലാപങ്ങളെ മുടി വെക്കാനാവില്ല .

കുഴിമാടങ്ങൾ ശാന്തമാവില്ല

കുഴിമാടങ്ങൾ ശാന്തമാവില്ല

നിങ്ങളുടെ സാരിപുരാണപ്പൈങ്കിളി എത്ര ഉയരത്തിൽ ചിറകടിച്ചു പറന്നാലും വിശന്നു മരിക്കുന്ന ഇന്ത്യൻ കുട്ടികളുടെ കുഴിമാടങ്ങൾ ശാന്തമാവില്ല. രാഷ്ട്രം നേരിടുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളുടെ മുന്നിൽ , ഒരു ജനതയുടെ വിശപ്പിന്റെയും നിരാശയുടെയും വിലാപങ്ങളുടെയും മുന്നിൽ നിങ്ങൾ മൂക്കിനെക്കുറിച്ച് ഉപന്യാസമെഴുതുകയാണ് പക്ഷേ ഞങ്ങൾക്ക് ഇന്ത്യയെക്കുറിച്ച് ചിന്തിക്കാതെ വയ്യ.

നിങ്ങളുടെ നയങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിക്കും

നിങ്ങളുടെ നയങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിക്കും

അതിനാൽ നിങ്ങളൊത്തുചേർന്ന് ജനാധിപത്യത്തെ ചായം പൂശി കെട്ടുകാഴ്ചയാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ മഹാരാഷ്ട്രയിലെ കർഷകരുടെ വിണ്ടു കീറിയ പാദങ്ങളെക്കുറിച്ച് , ഇന്ത്യൻ കർഷകരുടെ സ്വപ്നങ്ങളെ കരിച്ചു കളഞ്ഞ നിങ്ങളുടെ നയങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിക്കും .ജീവിതം വഴിമുട്ടിയവന്റെആത്മഹത്യകളൊക്കെയും ഭരണകൂട കൊലപാതകങ്ങളാണെന്ന സത്യം ഞങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.

നാളത്തെ ഇന്ത്യയെക്കുറിച്ച്

നാളത്തെ ഇന്ത്യയെക്കുറിച്ച്

പെട്രോളിയം ഉൽപന്നങ്ങളുടെ അന്യായമായ വിലവർദ്ധനവിനെക്കുറിച്ച്, അഴിമതിയെക്കുറിച്ച് , തൊഴിലില്ലായ്മയെക്കുറിച്ച് ഒക്കെ ഞങ്ങൾ സംസാരിക്കും.മരിച്ചു പോയവർക്കും ജീവിച്ചിരിക്കുന്നവർക്കും വേണ്ടി ഞങ്ങൾ സംസാരിക്കും. ഇന്ത്യയെ തകർക്കുന്ന വർഗീയതക്കെതിരെ , ഒരേ തൂവൽ പക്ഷികളുടെ വികലമായ സാമ്പത്തിക നയങ്ങൾക്കും, കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരെ , ഇന്ത്യയെക്കുറിച്ച് നാളത്തെ ഇന്ത്യയെക്കുറിച്ച് ഇവിടെ നാം ചിന്തിച്ചേ മതിയാവൂ.

ഫേസ്ബുക്ക് പോസ്റ്റ്

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്ത്യ ഇത്തവണ ആർക്കൊപ്പം? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമ്പൂർണ ചിത്രം അറിയാൻ കാണൂ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+