ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും തിരിച്ചടി; ഉടമസ്ഥാവകാശം നൽകിയ നടപടി റദ്ദാക്കി
കൊച്ചി: നടൻ മോഹൻലാലിന് ആനക്കൊമ്പ് കേസിൽ തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നടപടികളിൽ വീഴ്‌ച ഉണ്ടായി എന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.
2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്‌ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ താരത്തിനും സർക്കാരിനും ഇത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

നേരത്തെ 2011 ആഗസ്‌റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്‌ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന പരാതി ഉയർന്നു. എന്നാൽ പിന്നീട് സര്‍ക്കാര്‍ മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുകയും ചെയ്‌തിരുന്നു.
ഇതാണ് കോടതി ഇപ്പോൾ തള്ളിയത്. 2015ൽ കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോള്‍ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് കോടതി പരിശോധനയിൽ കണ്ടെത്തിയത്. സര്‍ക്കാര്‍ നടപടിയിലുണ്ടായ പിഴവ് മൂലം ഇവ കൈവശം വെക്കാനുള്ള ലൈസൻസിന് പ്രസക്തിയില്ല എന്നും കോടതി പറയുന്നു. ഇതോടെ മോഹൻലാൽ കേസുമായി ബന്ധപ്പെട്ട് വീണ്ടും വെട്ടിലായിരിക്കുകയാണ്.
എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എഎ പൗലോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി ഉണ്ടായിരിക്കുന്നത്. ജസ്‌റ്റിസുമാരായ ഡോ എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യയൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പൗലോസിന്റെ ഹർജി പരിഗണിച്ചത്. തുടർന്നാണ് നടനും സർക്കാരിനും പ്രതികൂലമായ നിർദ്ദേശം നൽകിയത്.
മോഹൻലാലിന്റെ കൈവശം ആനക്കൊമ്പ് എത്തിയത് നിയമ വിരുദ്ധ മാർഗങ്ങളിലൂടെയല്ലെന്നാണ് വനംവകുപ്പ് നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. യഥാർത്ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് 4 ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നത് നിയമ വിധേയമാക്കിയത് എന്നും വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പുതിയ വിധി ഏറെക്കാലമായി പൊതു സമൂഹത്തിൽ നിന്ന് അകന്ന് നിന്നിരുന്ന വിഷയത്തിന് വീണ്ടും മാധ്യമ ശ്രദ്ധ നൽകിയിരിക്കുകയാണ്. മോഹൻലാലുമായി ബന്ധപ്പെട്ട ആനക്കൊമ്പ് വിവാദം ഒരുകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല ഈ കേസ് തേച്ചുമാച്ചുവെന്നും അതിനായി സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ചില പ്രമുഖർ ഇടപ്പെട്ടുവെന്നുമുള്ള ആരോപണം ശക്തമായിരുന്നു.












Click it and Unblock the Notifications