അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു
മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്നു. കബറടക്കം ഇന്ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.
മസ്ത്ഷിക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവകുപ്പും. മുന്നിയൂർ സ്വദേശിയായ കുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ വേനലിൽ വറ്റി കെട്ടിക്കിടന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നട്ടെല്ലിൽ നിന്ന് സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്.

അതേ സമയം, അമീബിക് മസ്തിഷ്ക ജ്വരം എന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ നാല് കുട്ടികളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. അഞ്ച് വയസ്സുകാരിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ മലപ്പുറം മുന്നിയൂരിലെ പുഴയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications