മലപ്പുറം ആലിക്കൽ ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതകം; 10 പ്രതികൾക്കും ജീവപര്യന്തം...
ആലിക്കൽ സ്വദേശികളും സഹോദരങ്ങളുമായ അബ്ദു, അബൂബക്കർ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
മലപ്പുറം: കോട്ടക്കൽ ആലിക്കൽ ജുമാ മസ്ജിദിലെ ഇരട്ടക്കൊലപാതക കേസിൽ 10 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഓഗസ്റ്റ് 29നാണ് ആലിക്കൽ ജുമാ മസ്ജിദിനുള്ളിൽ അതിക്രൂരമായ കൊലപാതകം നടന്നത്.
ആലിക്കൽ സ്വദേശികളും സഹോദരങ്ങളുമായ അബ്ദു, അബൂബക്കർ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. പള്ളിയിലെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. മാരകായുധങ്ങളുമായി പള്ളിക്കകത്തേക്ക് ഇരച്ചുകയറിയ സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇരട്ടക്കൊലപാതക കേസിൽ ആകെ 11 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ഏഴാം പ്രതി അമേരിയിൽ മുഹമ്മദ് ഹാജി വിചാരണ കാലയളവിൽ മരണപ്പെട്ടു. കേസിലെ 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. പള്ളിക്കകത്തുണ്ടായ കൊലപാതകമായതിനാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയാണ് സർക്കാർ നിയമിച്ചിരുന്നത്.












Click it and Unblock the Notifications