Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം വേറെ ലെവല്‍; മാലിന്യം നീക്കി 4.5 ഏക്കര്‍ തിരിച്ചുപിടിച്ചു, ഇനി ഓപണ്‍ ജിം, ടര്‍ഫ് ഗ്രൗണ്ട്

മലപ്പുറം: മലപ്പുറത്തെ മാലിന്യമലയായിരുന്ന പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തു; സംസ്ഥാന സര്‍ക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂര്‍ത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം. നഗരത്തിലെ മാലിന്യം തള്ളിയിരുന്ന പുളിയേറ്റുമ്മല്‍ ഗ്രൗണ്ട് വീണ്ടെടുത്തത് വഴി 4.5 ഏക്കര്‍ ഭൂമിയാണ് തിരിച്ച് പിടിച്ചത്.

ലോക ബാങ്കിന്റെയും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് മാലിന്യ കൂനകള്‍ നീക്കം ചെയ്തത്. സംസ്ഥാനത്തെ 20 നഗരഭരണ പ്രദേശങ്ങളിലാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആദ്യം പൂര്‍ത്തിയാകുന്നത് മലപ്പുറത്താണ്.

malappuram inauguration-

നാലടി താഴ്ചയില്‍ മാലിന്യങ്ങള്‍ കുഴിച്ചെടുത്തു വേര്‍തിരിച്ച 10,800 മെട്രിക് ക്യൂബ് മാലിന്യമാണ് വിവിധ ഫാക്ടറികളിലേക്കും നിര്‍മാണ മേഖലയിലേക്കും കയറ്റി അയച്ചത്. വര്‍ഷങ്ങളായി മലപ്പുറം നഗര പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങളായിരുന്നു പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളിയിരുന്നത്. ഈ മാലിന്യങ്ങളെ കമ്പി, മണല്‍, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേര്‍തിരിച്ചാണ് ബയോമൈനിങ് പദ്ധതി പൂര്‍ത്തീകരിച്ചത്.

തിരിച്ചെടുത്ത ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ കണ്‍വെന്‍ഷന്‍ സെന്റര്‍, കോര്‍ട്ട്, ടര്‍ഫ് ഗ്രൗണ്ട്, പാര്‍ക്ക്, ഓപ്പണ്‍ ജിം ഉള്‍പ്പെടെ സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി. മാലിന്യം നീക്കം ചെയ്ത് ഭൂമി തിരിച്ചെടുത്തതിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് മന്ത്രി എംബി രാജേഷ് എഴുതിയ കുറിപ്പ് വായിക്കാം: പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാടിന്റെയും ബഹുമാന്യനായ പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന്റെയും തൊട്ടടുത്തായിരുന്നു മലപ്പുറത്തെ ഏറ്റവും വലിയ മാലിന്യക്കൂന. നാലര ഏക്കറില്‍ 8547.2 മെട്രിക് ടണ്‍ മാലിന്യം പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടിക്കിടന്ന സ്ഥലം. ഇന്ന്, ബയോ മൈനിങ്ങിലൂടെ ആ മാലിന്യം മുഴുവന്‍ നീക്കം ചെയ്ത് ആ സ്ഥലം വീണ്ടെടുത്തതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ബ്രഹ്മപുരത്ത് ക്രിക്കറ്റ് കളിച്ചിട്ടാണെങ്കില്‍, മലപ്പുറത്ത് ഫുട്‌ബോള്‍ അല്ലാതെ മറ്റൊന്നും ആലോചിക്കാനാവില്ലല്ലോ. ഒരിക്കല്‍ മാലിന്യമലയായിരുന്ന സ്ഥലം വൃത്തിയായപ്പോള്‍, അവിടെ ഫുട്‌ബോള്‍ പോസ്റ്റ് ഉയര്‍ന്നു. മലപ്പുറത്തിന്റെ ബഹുമാന്യനായ എംഎല്‍എ പി.ഉബൈദുള്ള ഗോളിയായി പോസ്റ്റിന് കീഴില്‍ നിന്നു. ബഹുമാന്യരായ പി കെ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും സാക്ഷിനിര്‍ത്തി ഞാന്‍ കിക്കെടുത്തു. പന്ത് വലയില്‍. പോസ്റ്റില്‍ ഞാനാണ് ഗോളടിച്ചതെങ്കിലും അധ്യക്ഷ പ്രസംഗത്തില്‍ ഉബൈദുള്ള ഗോളടിച്ചു. മന്ത്രിക്ക് വേണ്ടി ഒരു തവണ വിട്ടുകൊടുത്തതാണ്, ഇനി വരുമ്പോള്‍ എന്തായാലും തടഞ്ഞിരിക്കും എന്ന് പ്രഖ്യാപനം.

ഒരിക്കല്‍ മൂക്കുപൊത്തി മാത്രം നടക്കാന്‍ പറ്റുമായിരുന്ന പ്രദേശം വീണ്ടെടുത്തതിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിലായിരുന്നു നടന്നത്. തന്റെ വീടും പാണക്കാട് തറവാടും ഇതിന് തൊട്ടടുത്താണെന്ന് എന്നോട് പറഞ്ഞത് കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെയാണ്. ആ സ്ഥലം മാലിന്യം നീക്കം ചെയ്തു വൃത്തിയാക്കിയതില്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ ഒരാളാണ് അദ്ദേഹം. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരിയുടെ സ്വാഗത പ്രസംഗത്തിലും ആ സന്തോഷം നിറഞ്ഞുതുളുമ്പി. ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രസന്റേഷന്‍ കണ്ടപ്പോള്‍, ഇതൊന്നും ഒരിക്കലും നടക്കുമെന്ന് തങ്ങള്‍ വിശ്വസിച്ചിരുന്നില്ല എന്ന് ചെയര്‍മാന്‍ ഇന്ന് തുറന്നുപറഞ്ഞു. പ്രസന്റേഷന്‍ ഒരു വഴിക്കും, മാലിന്യം അവിടെ തന്നെയും തുടരുമെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോള്‍ സ്വപ്‌നതുല്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് മുജീബ് ആഹ്ലാദത്തോടെ പറഞ്ഞു.

കേരളത്തില്‍ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു പുളിയേറ്റുമ്മല്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് വീണ്ടെടുത്ത് നാടിന് സമര്‍പ്പിച്ചത്. 110 പുളിയേറ്റുമ്മല്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് ചേര്‍ന്നത്ര മാലിന്യം കൊച്ചി ബ്രഹ്മപുരത്ത് ഉണ്ടായിരുന്നു. അതും ഏറെക്കുറെ പൂര്‍ണമായി നീക്കം ചെയ്തു കഴിഞ്ഞു. കുരീപ്പുഴ, ലാലൂര്‍, ചൂല്‍പ്പുറം ഉള്‍പ്പെടെ കേരളത്തിലെ കുപ്രസിദ്ധമായ 25 ഡംപ്‌സൈറ്റുകള്‍ ഇന്നില്ല. ബ്രഹ്മപുരം ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ പ്രവൃത്തി പുരോഗമിക്കുന്നു. ഇതെല്ലാം ഈ മാറ്റത്തിന്റെ സാക്ഷ്യങ്ങളാണ്.

ഈ പ്രവൃത്തി പൂര്‍ത്തിയാക്കിയ കെ എസ് ഡബ്ല്യു എം പി ക്കും അഭിനന്ദനങ്ങള്‍, സര്‍ക്കാരിനൊപ്പം ഇത് യഥാര്‍ത്ഥ്യമാക്കാന്‍ സഹകരിച്ച മലപ്പുറം നഗരസഭയ്ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍. ബഹുമാന്യനായ പ്രതിപക്ഷ ഉപനേതാവ് എല്ലാ ഘട്ടങ്ങളിലും കക്ഷിരാഷ്ട്രീയം നോക്കാതെ സര്‍ക്കാരിന്റെ ഈ ശുചിത്വ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിട്ടുള്ള ആളാണ് എന്നകാര്യം വേദിയില്‍ ഞാന്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഉബൈദുള്ളയും ഇ ടി മുഹമ്മദ് ബഷീറും ഉള്‍പ്പെടെയുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും നന്ദി. മാലിന്യമുക്തം നവകേരളത്തിനായുള്ള സര്‍ക്കാര്‍ പരിശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി തുടരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+