ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു
മുംബൈ: ദേശീയ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിനി നിദ ഫാത്തിമ (10) ആണ് നാഗ്പൂരിൽ മരിച്ചത്. ഛർദ്ദിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുത്തിവെപ്പെടുത്തതിനെ തുടർന്ന് ആരോഗ്യ നില വഷളാവുകയായിരുന്നു.

ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ താരങ്ങൾ കടുത്ത അവഗനയാണ് നേരിട്ടതെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം എന്നിവ ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ സംഘം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റൊരു സൗകര്യവും നൽകാൻ സാധിക്കില്ലെന്നുമാണ് ഫെഡറേഷൻ അറിയിച്ചത്.
നിദയുടെ മരണത്തിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കണ്ടില്ലെന്ന് നടിക്കാനാവില്ല; വിടി ബൽറാം
നിദ ഫാത്തിമ (10)യുടെ മരണത്തിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വിടി ബൽറാം പ്രതികരിച്ചു. 'ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് കേരളത്തെ പ്രതിനിധീകരിക്കാൻ കോടതി ഉത്തരവിലൂടെ അനുമതി നേടിയ നിദ ഫാത്തിമയടക്കമുള്ളവർക്ക് യാതൊരു സൗകര്യവും ചെയ്തു കൊടുക്കാൻ സംസ്ഥാന സർക്കാരിന് മനസ്സുണ്ടായില്ല എന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഭക്ഷണവും താമസ സൗകര്യവും പോലും ഇവർക്കായി സജ്ജമാക്കാൻ നമ്മുടെ അധികാരികൾക്ക് കഴിഞ്ഞില്ല.
നിദയുടെ മരണത്തിൽ നമ്മുടെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇതിൽ ശക്തമായ പ്രതിഷേധമുയരണം.
ഭാവിയുടെ പ്രതീക്ഷയായിരുന്ന ആ കൊച്ചു സഹോദരിക്ക് ആദരാഞ്ജലികൾ', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications