കോണ്‍ഗ്രസ് നേതാക്കളെ 'പിടിക്കാന്‍' മമത; മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സോണിയ
ദില്ലി: മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി. മുൻ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, ആനന്ദ് ശർമ്മ എന്നിവരുമായിട്ടായിരുന്നു സോണിയയുടെ കൂടിക്കാഴ്ച. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും എം പി സി സി അധ്യക്ഷനുമായ കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സോണി മുതിര്‍ന്ന നേതാക്കളെ കണ്ടത്. യോഗത്തിന്റെ അജണ്ട എന്താണെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യവും പാർട്ടി നേരിടുന്ന മൊത്തത്തിലുള്ള വെല്ലുവിളികളും അവയെ ചെറുക്കാനുള്ള തന്ത്രങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായെന്നാണ് സൂചന.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടും നേതാക്കള്‍ സംസാരിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഡൽഹിയിൽ തുടരുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദിനെയും ഹരിയാനയിലെ പാർട്ടിയുടെ മുൻ അധ്യക്ഷൻ അശോക് തൻവാറിനെയും തന്റെ പാളയത്തിലേക്ക് എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ മമതയുടെ നീക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായിരിക്കാം എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്ത് രാജ്യത്തുടനീളം പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിനോടൊപ്പം തന്നെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവരാനാണ് മമതയുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗോവയില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യന്ത്രിയെ വരെ പാര്‍ട്ടിയില്‍ എത്തിക്കാനും മമതയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും ഇത്തരത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ കരുത്തുള്ള പ്രതിപക്ഷ നേതാവെന്ന നിലയില്‍ മമത ബാനർജിയെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ആവിഷ്കരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നും വിലയിരുത്തലുകളുണ്ട്. പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം നേരത്തെ സജീവ ചര്‍ച്ചാ വിഷയമായിരുന്നെങ്കിലും പിന്നീട് ഇതില്‍ വലിയ പുരോഗതിയുണ്ടായിരുന്നില്ല.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുപാര്‍ട്ടികളും തമ്മില്‍ അകന്നു. ത്രിപുര, ഗോവ തുടങ്ങിയ വിവധ സംസ്ഥാനങ്ങളില്‍ തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് മമത നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നത്. കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ പാർട്ടിയുടെ ഔദ്യോഗിക ബ്രീഫിംഗിലും കോൺഗ്രസും തൃണമൂലും തമ്മിലുള്ള സംഘർഷം പ്രതിഫലിച്ചു.

ഗോവയിൽ ഭരിക്കുന്ന ബി ജെ പിക്ക് പകരം കോൺഗ്രസിന് പിന്നാലെ പോകാനാണ് തൃണമൂല്‍ തീരുമാനിച്ചതെന്നായിരുന്നു പവന്‍ ഖേരയുടെ വിമര്‍ശനം. കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ മമതയുടെ പാര്‍ട്ടിയിലേക്ക് പോവുമോയെന്ന് ചോദിച്ചപ്പോള്‍ "സമരം ചെയ്യാൻ ആഗ്രഹിക്കാത്തവരും അധികാരം മാത്രം അന്വേഷിക്കുന്നവരുമായവർ പോകും. ഇവിടെ ഇരിക്കുന്നവർ പോരാടാൻ തയ്യാറാണ്, ഇപ്പോൾ തന്നെ അത് ചെയ്യുന്നു," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Recommended Video

'സംസ്ഥാനം ഭരിക്കുന്നത് ഗോവയിൽ ബി ജെ പിക്കെതിരെ സംസാരിച്ചാൽ ആർക്കും മനസ്സിലാകും. എന്നാൽ ഒരു പാർട്ടി അവിടെയും കോൺഗ്രസിനെതിരെ സംസാരിക്കുന്നു, അപ്പോൾ അവർ എന്താണെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്നും നിങ്ങൾക്ക് സ്വയം വിലയിരുത്താം, "അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എവിടേയും സംസാരിക്കുന്നവരാണ് കോണ്‍ഗ്രസെന്നും ഖേര പറഞ്ഞു.












Click it and Unblock the Notifications