മമ്മൂട്ടിയുടേത് വെറും പ്രസ്താവന മാത്രം: മധുവിന് വേണ്ടി വക്കീലിനെ വെച്ചില്ലെന്ന് സമര സമിതി നേതാവ്
പാലക്കാട്: മധു വധകേസില്‍ പ്രത്യേക വക്കീലിനെ വെക്കുമെന്ന വാഗ്ദാനം മമ്മൂട്ടി നിറവേറ്റിയിട്ടില്ലെന്ന ആരോപണവുമായി മധു നീതി സമരസമിതി നേതാവ് മാർസണ്‍. മധു കൊലപ്പെട്ട സമയത്ത് മധു എന്റ അനിയനാണ് എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുക മാത്രമാണ് യഥാർത്ഥത്തില്‍ മമ്മൂട്ടി ചെയ്ത കാര്യം. അതിനപ്പറും മമ്മൂട്ടി ഈ വിഷയത്തില്‍ ഒന്നും ചെയ്തിട്ടില്ല.
തന്റെ അനിയനാണ് മധു എന്ന് മമ്മൂട്ടി പറഞ്ഞത് ആത്മാർത്ഥതയോടെയാണെങ്കില്‍ സാക്ഷികള്‍ നിരന്തരം കൂറുമാറിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു ജേഷ്ഠ്യന്റെ വേദനയില്‍ നിന്നുള്ള ഒരു പ്രതികരണമെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമായിരുന്നുവെന്നും മാർസണ്‍ പറയുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് വേണ്ടി അഡ്വ.ടിബി മിനിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സുരജ് ദില്‍ഷയുടെ കാമുകനോ.. ഏട്ടനോ? എന്തൊക്കെ ചോദ്യമാണ്: ഇതൊക്കെ നിങ്ങളെ ബോധിപ്പിക്കണമോ'
യഥാർത്ഥത്തില്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കേണ്ടി വരും. മധു കേസില്‍ മമ്മൂട്ടി ഒരു വക്കീലിനെ വെച്ചുവെന്ന പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ അത് ശുദ്ധമായ നുണയാണ്. മമ്മൂട്ടി ഒരു വക്കീലിനേയും വെച്ചിട്ടില്ല. മമ്മൂട്ടി വെച്ച വക്കീല്‍ ഒരു കോടതിയിലും മധുവിന് വേണ്ടി ഒരു വാചകവും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടി നിയോഗിച്ച വക്കീലും വക്കാലത്തും ഉണ്ടെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ എന്ത് പ്രായശ്ചിത്തം ചെയ്യാനും ഞാന്‍ തയ്യാറാണ്. ഈ വർഷം ജനുവരി 25 നാണ് മധുവിന് വേണ്ടി നിയോഗിച്ച പ്രോസിക്യൂട്ടർ നിരന്തരം ഹാജരാവാത്തതിനെ തുടർന്ന് മണ്ണാർക്കാട് കോടതി പൊട്ടിത്തെറിക്കുന്നത്. ഈ സംഭവം സർക്കാറിനെതിരായ വലിയ വികാരം ഉയർന്ന് വന്നിരുന്നു.
ആ ഒരു സമയത്ത് സർക്കാർ ഒരു വക്കീലിനെ വെക്കുന്നതിലൂടെ ആ വികാരം തണുപ്പിക്കാന്‍ സാധിക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് മമ്മൂട്ടിയെ അവർ രംഗത്ത് ഇറക്കുന്നത്. സർക്കാറിന്റെ ഭാഗ്യത്തിന് മധു തന്റെ അനിയനാണെന്നും പറഞ്ഞുകൊണ്ട് മമ്മൂട്ടി ഇട്ട പഴയൊരു ഫേസ്ബുക്ക് പോസ്റ്റും ഉണ്ടായിരുന്നുവെന്നും സമരസമിതി നേതാവ് പറയുന്നു.
ഈ സമയം വരെ മമ്മൂട്ടി മധുവിന്റെ കുടുംബത്തെ വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നാണ് വിളിച്ചത്. എന്നാല്‍ മധുവിന്റെ കുടുംബവുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ചില കൂടിയാലോചനകളും ഞങ്ങള്‍ നടത്തി. അങ്ങനെയാണ് മധുവിന്റെ നീതിക്കായി രൂപീകരിച്ച ആക്ഷന്‍ കൌണിസിലും ശരിയല്ലെന്ന് അവർക്ക് മനസ്സിലായത്. മധുവിന്റെ കുടുംബത്തെ കേസിനെ കുറിച്ചടക്കമുള്ള പല കാര്യങ്ങളും അറിയിച്ചിരുന്നില്ല.
മധുവിന്റെ കുടുംബത്തില്‍ നിന്നും 10000 രൂപ ആക്ഷന്‍ കൌണ്‍സില്‍ വാങ്ങിച്ചു. പുറത്ത് നിന്നുള്ളവരെ ആക്ഷന്‍ കൌണ്‍സിലില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞെങ്കിലും അവർ തയ്യാറായിരുന്നില്ല. മധുവിന്റെ കുടുംബത്തെ സംബന്ധിച്ച് കേസിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ അവർക്ക് അറിയാം. മാധ്യമങ്ങളോട് പറയേണ്ടതും അറിയാം. രാജേന്ദ്രന്‍ എന്ന് പറയുന്ന വക്കീലിന്റെ രീതികളും ശരിയല്ലായിരുന്നുവെന്നും വ്യക്തമാക്കുന്നു മോർസണ്‍ മധുവിന് നീതി കിട്ടാതെ പിന്തിരിയില്ലെന്നും അഭിപ്രായപ്പെടുന്നു.
അതേസമയം, കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സഹായിക്കാൻ മമ്മൂട്ടി നിയോഗിച്ച വക്കീൽ അട്ടപ്പാടിയിലെത്തിയ വാർത്തകള്‍ നേരത്തെ പുറത്തം വന്നിരുന്നു. ചെന്നൈയിൽനിന്ന് എത്തിയ അഡ്വ. വി നന്ദകുമാറാണ് മുക്കാലി ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയത്. പ്രതികളിൽനിന്ന് പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ കുടുംബം ശ്രമിക്കുന്നുണ്ടെന്ന നുണപ്രചാരണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി മധുവിന്റെ സഹോദരി വ്യക്തമാക്കിയപ്പോള്‍ കുപ്രചാരണത്തിനെതിരെ അഗളി പൊലീസിൽ പരാതി നൽകാനും കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയക്കാനും നിർദേശിച്ചാണ് നന്ദകുമാർ മടങ്ങിയതെന്നും അന്ന് വാർത്തകളുണ്ടായിരുന്നു.