നടി പാർവ്വതിയുടെ പരാതി; ഒരാൾ കുടുങ്ങി, തെറി വിളിച്ചവർ സൂക്ഷിച്ചോ, പോലീസ് പിന്നാലെയുണ്ട്!
Recommended Video

തിരുവനന്തപുരം: നടി പാർവ്വതി നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിനെ തുടർന്ന് ആരാധകർ നടത്തുന്ന സൈബർ ആക്രമണത്തിലാണ് നടി പരാതി നൽകിയത്. വ്യക്തിഹത്യ നടത്തിയതായാണ് പരാതിയിൽ പറയുന്നത്. കൊച്ചി സൈബർ സെല്ലാണ് അന്വേഷണം നടത്തുന്നത്. പാര്‍വ്വതിയെ പിന്തുണച്ച് രംഗത്തെത്തിയ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സമാനമായ സൈബര്‍ അക്രമണം നേരിടേണ്ടി വന്നിട്ടുള്ളതായും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിർഭാഗ്യവശാൽ തനിക്ക് കസബ കാണ്ടേണ്ടി വന്നു, ആ സിനിമ തന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാൽ അതിനെ നമ്മൾ മഹത്വവൽക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിർവരമ്പ് എന്നുമായിരുന്നു പാർവതി പറഞ്ഞത്. ഇതിനെതിരെ മമ്മൂട്ടി ആരാധകർ രംഗത്തെത്തുകയായിരുന്നു.

തെറി വിളികളുമായി ആരാധകർ
മമ്മൂട്ടിയെയും കസബയെയും വിമർശിച്ചതിന് പിന്നാലെയാണ് പാർവതിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. മമ്മൂട്ടി ഫാൻസെന്ന് പറയുന്നവരാണ് നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റുകളിട്ടത്. നടിയുടെ ഫേസ്ബുക്ക് പേജിലും മറ്റു ഗ്രൂപ്പുകളിലും കേട്ടാലറയ്ക്കുന്ന തെറിവിളികളുമുണ്ടായി.

പാർവ്വതിയെ അനുകൂലിച്ചും നിരവധിപേർ
അതിനിടെ പാർവതിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. വിമർശിച്ചത് ഒരു സ്ത്രീയായതാണ് ആരാധകരെയും മറ്റുള്ളവരെയും ചൊടിപ്പിച്ചതെന്നായിരുന്നു ഇവരുടെ വാദം. വിമർശനത്തെ അതിന്റേതായ രീതിയിൽ കാണണമെന്നും ഇവർ പറഞ്ഞു. വിമൻ ഇൻ സിനിമ കളക്ടീവ് അടക്കമുള്ള സംഘടനകളും പാർവതിയെ പിന്തുണച്ചിരുന്നു.

അത് ഉദാഹരണം മാത്രമായിരുന്നു... എന്നിട്ടും!
മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീ വിരുദ്ധതയെ പച്ച് വിമര്‍ശിച്ച നടി പാര്‍വ്വതിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ആയിരുന്നു നേരിടേണ്ടി വന്നത്. പാര്‍വ്വതിയെ പിന്തുണച്ചവര്‍ക്ക് പോലും സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഒരു ഉദാഹരണം മാത്രമായിട്ടാണ് കസബയിലെ സംഭാഷണം ഉയര്‍ത്തിക്കാണിച്ചത് എന്നാണ് പാര്‍വ്വതിയുടെ വാദം.

വനിത ഫാൻസ് നേതാവും രംഗത്ത്
എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പാര്‍വ്വതി പിറകോട്ട് പോയിട്ടുമില്ല. ഏറ്റവും ഒടുവിലായി പാര്‍വ്വതിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡണ്ട് കെ സുജയാണ്. സ്വന്തമായി അഭിപ്രായം പറയുകയും സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്ന നടിമാരെ അപമാനിക്കുന്ന തരത്തിലാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം.

ക്ലാരിഫിക്കേഷനുമായി പാർവ്വതി രംഗത്ത്
ഐഎഫ്എഫ്കെയിൽ പറഞ്ഞതിന് ക്ലാരിഫിക്കേഷനുമായി പാർവ്വതി രംഗത്തെത്തിയിരുന്നു. ഒരു ഉദാഹരണം മാത്രമായിട്ടാണ് കസബയിലെ സംഭാഷണം ഉയര്‍ത്തിക്കാണിച്ചത് എന്നാണ് പാര്‍വ്വതിയുടെ വാദം. താന്‍ അവിടെ പറയാന്‍ ഉദ്ദേശിച്ചത്, ആ പ്രത്യേക നടനെ ചൂണ്ടിക്കാണിച്ച് കുറ്റം പറയാന്‍ അല്ല എന്നാണ് പാര്‍വ്വതിയുടെ വിശദീകരണം. എന്നാല്‍ ഇത്തരം സ്വാധീനമുള്ള താരങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വീണ്ടും വിശദീകരിക്കുന്നുണ്ട് അവർ പറഞ്ഞിരുന്നു.

വളർന്നു കഴിഞ്ഞാൽ ശ്രദ്ധിക്കണം
കാഴ്ചക്കാരില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തുന്ന രീതിയില്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവര്‍ ശ്രദ്ധിക്കണം എന്നാണ് പാര്‍വ്വതിയുടെ പക്ഷം. അത് തന്നെയാണ് താന്‍ കസബയുടെ കാര്യത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് എന്നും പാര്‍വ്വതി പറയുന്നു. സ്‌പൈഡര്‍മാനെ ഉദ്ധരിച്ചാണ് ഇക്കാര്യത്തില്‍ പാര്‍വ്വതിയുടെ കൂടുതല്‍ വിശദീകരണങ്ങള്‍. കൂടുതല്‍ ശക്തനാകുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കൂടി ഉണ്ടാകും എന്നാണ് പാര്‍വ്വതി പറഞ്ഞത്.

സംവിധായകൻ ജൂഡ് ആന്റണിയും രംഗത്ത്
സംവിധായകനായ ജൂഡ് ആന്റണി നടിക്കെതിരെ പരമാർശവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പാർവ്വതിയുടെ പേര് പരാമർശിച്ചുകൊണ്ടായിരുന്നില്ല ഫേസ്ബുക്ക് പോസ്റ്റ്. ജൂഡിന്റെ പേര് പരാമർശിക്കാതെ പരോക്ഷമായി തന്നെ പാർവ്വതിയും ജൂഡ് ആന്റണിക്ക് മറുപടി കൊടുത്തു. സർക്കസ് കൂടാരത്തിൽ കയറിപ്പറ്റിയ ഒരു കുരങ്ങിന്റെ കഥ പറയുന്നതാണ് സംവിധാനയകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രിയുടെ പിന്തുണ
അതേസമയം നടിക്ക് പിന്തുണയുമായി മന്ത്രി തോമസ് ഐസക്കും രംഗ്തത് വന്നിരുന്നു. സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണെന്നാണ് മന്ത്രി പറഞ്ഞത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാർവതി ഉന്നയിച്ച വിമർശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങൾക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണെന്നുമാണ് മന്ത്രി തോമസ് ഐസക്ക് പറഞ്ഞത്.












Click it and Unblock the Notifications