വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച തെരുവുനായയെ കൊന്നു; ജോസ് മാവേലിക്ക് പറവൂർ കോടതി 600 രൂപ പിഴ
ആലുവ: പുത്തൻവേലിക്കര ഇളന്തിക്കരയിൽ വീട്ടമ്മയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ച പട്ടിയെ തെരുവുനായ ഉന്മൂലസംഘത്തിന്‍റെ നേതൃത്വത്തിൽ കൊന്ന കേസിൽ ജോസ് മാവേലിക്ക് പറവൂർ കോടതി 600 രൂപ പിഴ വിധിച്ചു. നായ സ്നേഹികളുടെ ഇടപെടലിനെ തുടർന്ന് പുത്തൻവേലിക്കര പൊലീസാണ് ജോസ് മാവേലിക്കും തെരുവുനായ ഉന്മൂലനസംഘം പ്രവർത്തകൻ ജോയ് പെരുമ്പാവൂർ, പട്ടിപിടുത്തക്കാരൻ രഞ്ജൻ എന്നിവരേയും കേസെടുത്തത്.

2015 നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. ഇളന്തിരക്കര സ്വദേശിനി മേരിയെ പട്ടി കടിച്ച സംഭവം പത്രവാർത്തയിലൂടെ അറിഞ്ഞ തെരുവുനായ ഉന്മൂലന സംഘം ചെയർമാൻ ജോസ് മാവേലിയും പ്രസിഡന്‍റ് ഒ.എം. ജോയിയും മേരിയുടെ വീട്ടിലെത്തിയിരുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ വിളയാട്ടമാണെന്നും കുട്ടികൾക്കും സ്ത്രീകൾക്കും വഴിയിലൂടെ യാത്രചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും മനസിലാക്കിയ ജോസ് മാവേലിയും സംഘവും പട്ടിപിടുത്തക്കാരനായ രഞ്ജനെ വിളിച്ചുവരുത്തി മേരിയെ കടിച്ച പട്ടിയെ പിടികൂടി കൊല്ലുകയായിരുന്നു. അഭിഭാഷകരായ പി.ആർ. രാജേഷ്, പി. ഇസ്മയിൽ എന്നിവരാണ് ജോസ് മാവേലിക്കുവേണ്ടി വാദിച്ചത്. തെരുവുനായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്ത് കേസുകൾ ജോസ് മാവേലിക്കെതിരെ ഉണ്ട്.












Click it and Unblock the Notifications