ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു, എത്തിയത് അബുദാബിയിൽ നിന്ന്!
ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശിയായ ജോസ് ജോയി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അന്ത്യം. അബുദാബിയില്‍ നിന്നുമാണ് ജോസ് ജോയി കേരളത്തില്‍ എത്തിയത്.
തുടര്‍ന്ന് ഇദ്ദേഹത്തെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ജോസ് ജോയിക്ക് കൊവിഡ് ഉണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചാല്‍ മാത്രമേ കൊവിഡ് രോഗമാണോ മരണകാരണം എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുളളൂ. അതേസമയം ഇദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇന്ന് മൂന്നു പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആലപ്പുഴ ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി. ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 3 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾ അബുദാബിയിൽ നിന്നും ഒരാൾ കുവൈറ്റിൽ നിന്നും മൂന്നാമൻ ദമാമിൽ നിന്നും ആണ് എത്തിയത്. മെയ് 27 നാണ് കുവൈറ്റ് - കൊച്ചി വിമാനത്തിൽ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. രോഗലക്ഷണം കണ്ടതിനാൽ വിമാനത്താവളത്തിൽ നിന്ന് തന്നെ നേരിട്ട് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications