'പാലാ സീറ്റിൽ ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥി', സീറ്റ് വിട്ട് നൽകാൻ ജോസഫ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളുടെ സൂചനകള്‍. ജോസ് കെ മാണിയുടെ വരവോടെ ഇടത് മുന്നണിയില്‍ ആശയക്കുഴപ്പത്തിലായ എന്‍സിപി, യുഡിഎഫിലെത്തുമെന്നുളള അഭ്യൂഹം ശക്തമാണ്.
മാണി സി കാപ്പന്‍ യുഡിഎഫിലെത്തും എന്നുളളത് ഉറപ്പാക്കി രംഗത്ത് വന്നിരിക്കുകയാണ് പിജെ ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മത്സരിക്കും എന്നാണ് പിജെ ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആശങ്കയിൽ എൻസിപി
കേരള കോണ്‍ഗ്രസ് എം വഴി യുഡിഎഫ് കോട്ടയായിരുന്ന പാലാ സീറ്റ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്‍സിപിക്ക് നല്‍കിയ പാലാ സീറ്റില്‍ മാണി സി കാപ്പന്‍ ചരിത്ര വിജയം കുറിച്ചു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം കേരള കോണ്‍ഗ്രസ് എമ്മുമായി ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് എത്തിയതോടെ എന്‍സിപി ആശങ്കയിലായി.

പാലാ തന്നില്ലെങ്കില്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് സിപിഎം ജോസ് കെ മാണിക്ക് വിട്ട് കൊടുക്കാനുളള സാധ്യതയാണ് മുന്നണിയില്‍ എന്‍സിപിയെ അസ്വസ്ഥരാക്കിയിരിക്കുന്നത്. പാലാ തന്നില്ലെങ്കില്‍ എന്‍സിപിയിലെ ഒരു വിഭാഗവുമായി മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് കൂടുമാറും എന്നാണ് സൂചനകള്‍. ഇത്തരം സൂചനകള്‍ ശക്തിപ്പെടുത്തുന്നതാണ് പിജെ ജോസഫിന്റെ വെളിപ്പെടുത്തല്‍.

മാണി സി കാപ്പന്‍ പാലായില്‍
സംസ്ഥാനത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ തന്നെ ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നാണ് പിജെ ജോസഫ് പറയുന്നത്. ശരത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി ആയി തന്നെ മാണി സി കാപ്പന്‍ പാലായില്‍ നിന്ന് മത്സരിക്കും. പാലാ സീറ്റ് മാണി സി കാപ്പന് വിട്ട് കൊടുക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും പിജെ ജോസഫ് വ്യക്തമാക്കി.

ഉപാധികള്‍ ഇല്ലാതെ സീറ്റ് വിട്ട് നല്‍കും
ജോസ് കെ മാണി പോയതോടെ യുഡിഎഫില്‍ പാലാ സീറ്റിന് അവകാശികള്‍ ജോസഫ് വിഭാഗമാണ്. എന്നാല്‍ പാലാ എല്‍ഡിഎഫ് ജോസ് കെ മാണിക്ക് നല്‍കുകയും മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് എത്തുകയും ചെയ്താല്‍ ഉപാധികള്‍ ഇല്ലാതെ സീറ്റ് വിട്ട് നല്‍കാന്‍ ജോസഫ് തയ്യാറാണ്. ജോസ് കെ മാണിയെ തോല്‍പ്പിക്കുക എന്നതാണ് പ്രധാനമെന്ന് ജോസഫ് വിഭാഗം കരുതുന്നു.

പാലായിലേറ്റ നാണക്കേട്
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി വിഭാഗം മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. ജോസ് വിഭാഗം മുന്നണി മാറിയതിന് ശേഷമുളള അഭിമാന പോരാട്ടത്തില്‍ പാലാ മുന്‍സിപ്പാലിറ്റിയിലെ 5 സീറ്റില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ തോല്‍വി ഏറ്റുവാങ്ങി. പത്താം വാര്‍ഡില്‍ പിജെ ജോസഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വരെ തോറ്റു.

കരുത്ത് കാട്ടി ജോസ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ ഇടത് മുന്നണിയില്‍ ജോസ് പക്ഷം സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പാലാ സീറ്റ് ജോസിന് സിപിഎം നല്‍കാനുളള സാധ്യത ഇരട്ടിക്കുന്നു. പാലാ സീറ്റ് നല്‍കാം എന്നുളള ഉറപ്പിലാണ് ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് എത്തിയത് എന്നാണ് സൂചന. എന്നാല്‍ ഇടത് മുന്നണിയിലേക്ക് വരുന്നത് ഉപാധികളില്ലാതെയാണ് എന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു.

പാലാ വിട്ട് കൊടുക്കില്ല
അതേ സമയം അര്‍ഹിക്കുന്നത് ഇടത് മുന്നണി തരും എന്നുളള ശുഭാപ്തി വിശ്വാസവും ജോസ് പങ്ക് വെച്ചത് പാലാ അടക്കം മുന്നില്‍ കണ്ടിട്ടാണെന്നുളളത് വ്യക്തമാണ്. പാലാ വിട്ട് നല്‍കില്ലെന്ന് മാണി സി കാപ്പന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. ജോസ് കെ മാണിക്ക് വേണ്ടി താന്‍ ജയിച്ച പാലാ സീറ്റില്‍ ഒരു വെട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നത് പരസ്യമായി തന്നെ കാപ്പന്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
Recommended Video

പ്രതികരിക്കാതെ നേതൃത്വം
തദ്ദേശ തിരഞ്ഞെടുപ്പിലെ പാലായിലെ വിജയം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേത് അല്ലെന്നും മുന്നണിയുടേത് ആണെന്നും എന്‍സിപി നേതൃത്വം പ്രതികരിക്കുകയുണ്ടായി. ഏത് സാഹചര്യത്തിലും പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാലായില്‍ താന്‍ തന്നെ മത്സരിക്കുമെന്നും കാപ്പന്‍ പറഞ്ഞു. പാലായില്‍ കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആകുമെന്ന പിജെ ജോസഫിന്റെ പ്രസ്താവനയെ കുറിച്ച് എന്‍സിപി നേതൃത്വം പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications