മരടിലെ ഫ്ലാറ്റുകൾ തകർക്കാൻ വേണ്ടത് ആറ് മണിക്കൂർ; പ്രദേശവാസികളെ ഒഴിപ്പിക്കും, മുൻകരുതലുകൾ ഇങ്ങനെ
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ജില്ലാ ഭരണകൂടം. 2020 ജനുവരി 9ന് മുമ്പായി ഫ്ലാറ്റുകൾ പൂർണമായി പൊളിച്ചു നീക്കുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ അറിയിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെയാകും തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ 4 ഫ്ലാറ്റുകളും പൊളിച്ചു നീക്കുക.
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വിജയം എളുപ്പമാക്കി ബിജെപി; തലവേദന ഒഴിയാതെ എന്‍ഡിഎ ക്യാമ്പ്
ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപ പ്രദേശത്തുള്ളവരെ 6 മണിക്കൂർ നേരത്തേയ്ക്ക് ഒഴിപ്പിക്കും. ഫ്ലാറ്റ് പൊളിക്കുന്നതിന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഫ്ലാറ്റുകൾ തകർക്കുന്നതിനിടെ എന്തെങ്കിലും അപകടം ഉണ്ടായാലും നഷ്ടപരിഹാരം ഉറപ്പാക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ തകർക്കുന്ന സമയത്ത് 250 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെയാകും ഒഴിപ്പിക്കുക. സ്ഫോടനത്തിന്റെ ആഘാതം 50 മീറ്റർ ചുറ്റളവിന് അപ്പുറത്തേയ്ക്ക് ബാധിക്കില്ലെന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. വലിയ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള വിശദമായ പദ്ധതിയും സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികളും ഉൾപ്പെട്ട റിപ്പോർട്ട് കമ്പനികൾ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കും. ഇതിന് ശേഷമാകും കരാറിൽ ഒപ്പിടുക. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി ഫ്ലാറ്റുകളുടെ ബേസ്മെന്റ് ഏരിയയിൽ സ്ഫോടനം നടത്താൻ അനുവദിക്കില്ല. ഫ്ലാറ്റ് പൊളിക്കാനുള്ള കരാറിനായി ആറ് കമ്പനികളാണ് രംഗത്തുള്ളത്. ഇതിനിടെ ഫ്ലാറ്റ് നിർമാണത്തിൽ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ഉദ്യോഗസ്ഥർക്കെതിരായ നടപടി വേണ്ടതെന്നും സ്വത്ത് കണ്ടുകെട്ടിയതും അക്കൗണ്ടുകൾ മരവിപ്പിച്ചതും റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഫ്ലാറ്റ് നിർമാതാക്കളുടെ ഓഫീസിൽ നടന്ന ക്രൈം ബ്രാഞ്ച് റെയ്ഡിൽ ഹാർഡ് ഡിസ്കുകൾ അടക്കമുളള രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഫ്ലാറ്റുകളിലെ 140 താമസക്കാർക്ക് ഉടമസ്ഥാവകാശ രേഖയില്ലെന്നും ഇവരുടെ നഷ്ട പരിഹാരം ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി തീരുമാനിക്കുമെന്നും സബ് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.