ഹിജാബ് നിരോധനത്തിനെതിരെ ബഹുജന മുന്നേറ്റങ്ങൾ ശക്തിപ്പെടണം:സാമൂഹിക സാംസ്കാരിക പ്രവർത്തകർ
തിരുവനന്തപുരം; കർണാടകയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന മുസ്‌ലിം സ്ത്രീകളുടെ ഹിജാബിനുള്ള വിലക്കിലും തുടർന്നുണ്ടാകുന്ന വിദ്വേഷ അതിക്രമങ്ങളിലും ബഹുജന മുന്നേറ്റങ്ങൾ ശക്തിപ്പെടണമെന്ന് സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. പ്രസ്താവനയിൽ വനിത ആക്റ്റിവിസ്റ്റുകളും , വിദ്യാർഥിനി നേതാക്കളും പ്രവർത്തകരും, ഗവേഷക വിദ്യാർത്ഥിനികളും ഒപ്പുവെച്ചു.
ഹിജാബിനെ മുൻനിർത്തി കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത് സ്ഥാപനവൽക്കരിക്കപ്പെട്ട ഇസ്ലാഫോബിയയും ഹിന്ദുത്വ ഫാഷിസത്തിന്റെ വംശീയ വിദ്വേഷവുമാണ്. മുസ്‌ലിം സ്ത്രീകളുടെ മതപരമായ വസ്ത്രധാരണ അവകാശം നിഷേധിക്കുന്നതോടൊപ്പം തന്നെ വംശീയ ആക്രമണങ്ങൾക്ക് കൂടി ഹിജാബും നിഖാബും കാരണമാക്കുന്നു.

ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങളെ ഹിജാബ് -യൂണിഫോം എന്ന ദ്വന്ദത്തിൽ മാത്രം പൊതു സമൂഹം ചർച്ചക്കെടുക്കുന്നത് പ്രശ്നത്തിന്റെ ഗൗരവം ലഘൂകരിക്കും. ഇന്ത്യയിൽ മതപരമായ ചിഹ്നങ്ങൾ പല മത വിഭാഗങ്ങൾക്കും ഔദ്യോഗികമായ അവകാശമായി സവിശേഷമായി പരിഗണിക്കപ്പെടുകയും നിയമപരമായ സുരക്ഷ ലഭ്യമാക്കുകയും ചെയ്യുമ്പോഴാണ് മുസ്‌ലിം സ്ത്രീകൾ ഇത്തരം കടുത്ത അവകാശ ലംഘനം നേരിടേണ്ടി വരുന്നത്. അതിനാൽ കേവലമൊരു യൂണിഫോം വിഷയം എന്നതിലുപരി മുസ്ലിം ജനതയുടെ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധം.
മുസ്‌ലിം സ്ത്രീകളുടെ മതപരമായ വസ്ത്രധാരണത്തെ സംരക്ഷിക്കാനും അതിന്റെ പേരിൽ നടക്കുന്ന വിദ്വേഷ അതിക്രമങ്ങളെ തടയാനും പര്യാപ്തമായ നിയമനിർമാണം സാധ്യമാക്കണം. അതിനാവശ്യമായ രാഷ്ട്രീയ-സാംസ്‌കാരിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കാൻ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും മുന്നോട്ട് വരണം.ഈ വിഷയത്തിൽ ബഹുജന മുന്നേറ്റങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്.
കർണാടകയിലെ വിവിധയിടങ്ങളിൽ മുസ്‌ലിം വിദ്യാർത്ഥിനികൾ നടത്തുന്ന പ്രക്ഷോഭങ്ങൾ ഈ പ്രശ്നം അനുഭവിക്കുന്ന ഇന്ത്യയിലെ മുഴുവൻ മുസ്‌ലിം വിദ്യാർത്ഥിനികൾക്കും വലിയ പ്രചോദനമാണ് നൽകുന്നത്. ഈ സമരങ്ങളുടെ തുടർച്ച ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി യു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഉഡുപ്പിയിലെ കോളേജിൽ പ്രിൻസിപ്പൽ നേരിട്ടെത്തിയായിരുന്നു ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ തടഞ്ഞത്. ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിദ്യാർത്ഥിനികളും സംഘടനകളും കോടതിയെ സമീപിച്ചിരുന്നു വിഷയത്തിൽ അന്തിമ വിധി വരും വരെ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications