'വിടുവായൻമാർ കാണുന്നുണ്ടോ? താടി നീട്ടിയതല്ലാതെ താടിവാല അനങ്ങിയില്ല';വിമർശിച്ച് എംബി രാജേഷ്
പാലക്കാട്; ഓക്സജിൻ ഉത്പാദനം കൂട്ടാൻ പാർലമെന്ററി സമിതി നവംബറിൽ തന്നെ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചെന്ന റിപ്പോർട്ടിൽ നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ്. ഓക്സജിൻ ക്ഷാമം രൂക്ഷമായിരിക്കെ കഴിഞ്ഞ ദിവസം 551 പ്ലാന്‌റുകൾ പണിയാൻ മോദി ഉത്തരവിട്ടുവെന്ന വാർത്ത ചൂണ്ടിക്കാട്ടിയാണ് വിമർശനം. നവംബറിലേ സമിതി മുന്നറിയിപ്പ് നൽകിയിട്ടും പണം ഇല്ലാത്തതിനാലല്ല 'താടീ വാല'അനങ്ങാതിരുന്നതെന്നും പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും രാജേഷ് പരിഹസിച്ചു.ഫേസ്ബുക്കിലൂടെയാണ് വിമർശനം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

വിടുവായൻമാർ കാണുന്നുണ്ടോ?
ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാർത്തകൾ.
1. ഓക്സിജൻ ഉൽപ്പാദനം കൂട്ടാൻ പാർലിമെൻ്ററി സമിതി നവംബറിൽ തന്നെ കേന്ദ്ര സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെൻ്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിൻ്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നൽകി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല.
2. പി എം കെയേഴ്സ് ഫണ്ടുപയോഗിച്ച് 551 പ്ലാൻ്റുകൾ ആരംഭിക്കാൻ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങൾ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോൾ പണമുണ്ടായിട്ടും നവംബറിൽ തന്നെ പാർലിമെൻ്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകൾ നാവിട്ടലക്കുകയായിരുന്നു.
3.80 ടൺ ഓക്സിജൻ സൗദി ഇന്ത്യക്ക് സൗജന്യമായി നൽകുമെന്ന വാർത്ത കൂടിയുണ്ട്.പക്ഷേ ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായൻമാർ. ന്യായീകരണ യജ്ഞത്തിൽ പങ്കെടുത്തു തളർന്ന ആ വിടുവായൻമാരെ ഒന്ന് വിശ്രമിക്കാൻ അയക്കണം. അന്തമാനിലേക്കല്ല.അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കിൽ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കിൽ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ.












Click it and Unblock the Notifications