പീഡന പരാതി ഒത്തുതീർപ്പാക്കാൻ മുൻപും മന്ത്രി ശശീന്ദ്രൻ ശ്രമിച്ചു; പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം; മന്ത്രി എകെ ശശീന്ദ്രനെതിരെ വീണ്ടും കൊല്ലം കുണ്ടറയിലെ പരാതിക്കാരി. മുൻപും പലതവണ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമം നടത്തിയതായി പരാതിക്കാരി ആരോപിച്ചു. മുൻപ് ഒരു തവണ പോലും മന്ത്രി ശശീന്ദ്രൻ തന്റെ പിതാവിനെ വിളിച്ചിട്ടില്ലെന്നും പരാതിക്കാരി ട്വന്റി ഫോർ ന്യൂസിനോട് വെളിപ്പെടുത്തി.

പത്മാകരന് എതിരെ പരാതിപ്പെടാന്‍ താന്‍ തുടക്കത്തില്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പരാതിക്കാരി പറയുന്നു. എന്നാൽ തന്നെ കുറിച്ച് വാട്സ് ഗ്രൂപ്പുകളിൽ പ്രകോപനപരമായ പോസ്റ്റുകൾ വന്നു. ഇതേതുടർന്നാണ് അച്ഛൻറെ നിർദ്ദേശ പ്രകാരം താൻ പരാതി നൽകിയത്. പീഡനത്തേക്കൾ വേദനിപ്പിക്കുന്നതാണ് സർക്കാരിൻറെ ഇപ്പോഴത്തെ നിലപാടെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം കുണ്ടന പീഡന കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രന് എൻസിപി നേതൃത്വം ക്ലീൻ ചീറ്റ് നൽകി.
പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ. ശശീന്ദ്രനെ കേസിൽ ഇടപെടുവിച്ചത് എൻസിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാൾ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരാൻ തന്നെയാണ് നേതൃത്വത്തിന്റെ നിലപാടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പറഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റേയും നിലപാട് ഇത് തന്നെയാണെന്നും ചാക്കോ വ്യക്തമാക്കി.












Click it and Unblock the Notifications